അനാഥാലയങ്ങളിലെ തിരിമറി അന്വേഷിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം സമയോചിതവും അത്യാവശ്യവുമാണ്. കേരളത്തില്‍ 87 അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. ഇവര്‍ക്കെതിെര 67 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അനാഥാലയങ്ങളില്‍ നടന്നുവരുന്ന ലൈംഗികപീഡനം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എന്നു മാത്രമല്ല അത് ദിനംപ്രതി വര്‍ധിച്ചുവരുന്നുവെന്നതും സത്യമാണ്.
എറണാകുളത്തെ ഒരു അനാഥാലയത്തിലെ പെണ്‍കുട്ടിയെ വാച്ച്മാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ ഓടിപ്പോയി അഭയം തേടിയത് സുഗതകുമാരി നടത്തുന്ന അഭയയിലാണ്. സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ നിയമമനുസരിച്ച് അനാഥാലയങ്ങളിലെ അപ്രമാദിത്വം തുടര്‍ക്കഥയാണ്. കേരള സംസ്ഥാന ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ഹോംസ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ നിര്‍ദേശിച്ചിരിക്കുന്നത് എല്ലാ അനാഥാലയങ്ങളും കുട്ടികളുടെ മേല്‍വിലാസം ശേഖരിച്ചിരിക്കണമെന്നും അവരുടെ അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്തിരിക്കണമെന്നുമാണ്. ഇപ്പോള്‍ അനാഥാലയങ്ങളിലെ കണക്കുകള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. ധനത്തട്ടിപ്പ് മാത്രമല്ല, വിദേശത്തുനിന്നും മറ്റും സ്വകാര്യ അനാഥാലയങ്ങള്‍ അനധികൃതമായി ഫണ്ട് ശേഖരിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ അനാഥാലയത്തിന്റെ പേരില്‍ 66 ലൈംഗിക പീഡനക്കേസുകളാണുള്ളത്. പക്ഷേ ഇരകളെയോ പീഡിപ്പിക്കുന്നവരെയോ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദശകത്തില്‍ മാത്രം ഒമ്പത് കേസുകളാണുണ്ടായത്. അനാഥാലയങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍സ് ഓഫ് ചില്‍ഡ്രന്‍) ആക്ടിന്റെ കീഴില്‍ വരണമെന്നും ഈ ആക്ടിന്റെ അടിസ്ഥാനത്തില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും ക്രൈംബ്രാഞ്ചിന്റെ ടീം ഇവിടങ്ങളിലെ രഹസ്യങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അനാഥാലയങ്ങള്‍ക്ക് സംഭാവനകള്‍ മാത്രമല്ല സര്‍ക്കാരില്‍നിന്നും ഓരോ അംഗത്തിനും 1000 രൂപ ഗ്രാന്റും നല്‍കുന്നുണ്ട്. ഇപ്പോള്‍ കേരളത്തിലേയ്‌ക്ക് കൊണ്ടുവന്ന ഝാര്‍ഖണ്ഡില്‍നിന്നുള്ള 466 കുട്ടികളും പശ്ചിമബംഗാളില്‍നിന്നുള്ള 123 കുട്ടികളും പാലക്കാട്‌വെച്ച് പിടിക്കപ്പെട്ടതോടെയാണ് അനാഥാലയങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ ശ്രദ്ധയില്‍ വന്നത്. 466 കുട്ടികളെ മുക്കത്തെ അനാഥാലയത്തിലേയ്‌ക്കാണ് കൊണ്ടുവന്നത്. പശ്ചിമ ബംഗാളിലെ കുട്ടികളെ എത്തിച്ചത് മലപ്പുറം വെള്ളത്തൂരിലെ അനാഥാലയങ്ങളിലേക്കും. 1200 അനാഥാലയങ്ങളില്‍ 95 ശതമാനത്തോളവും മുസ്ലിം സാമുദായിക സംഘടനകളാണ് നടത്തിപ്പുകാര്‍. 50,000 പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് ഈ അനാഥാലയങ്ങളില്‍ എത്തിപ്പെടുന്നത്. കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുകയും അവരെ മറ്റ് അനാഥാലയങ്ങളിലേക്ക് തൊഴിലിനും അടുക്കള വേലയ്‌ക്കും മറ്റും കൈമാറുകയും ചെയ്യുന്നു.
കേരളത്തിലെ കുട്ടികള്‍ മനുഷ്യക്കടത്തിന്റെ ഭാഗമാണ്. കേരളത്തില്‍ യഥേഷ്ടം അനാഥ ബാലികാ-ബാലന്മാര്‍ ഉള്ളപ്പോള്‍ എന്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്നും 455 കുട്ടികളെ വരുത്തുന്നുവെന്നതിലും ദുരൂഹത നിലനില്‍ക്കുന്നു. യാതൊരു രേഖയുമില്ലാതെ എത്തിയ ഈ കുട്ടികളെ സര്‍ക്കാര്‍ മടക്കി അയച്ചു. പക്ഷേ ഇതിന്റെ പിന്നിലെ ഉദ്ദേശ്യമോ, ഇതില്‍ ആരാണ് കുറ്റക്കാരെന്നോ ഉള്ളത് ഇനിയും അന്വേഷണവിധേയമായിട്ടില്ല. കേരളത്തില്‍ 1387 അനാഥമന്ദിരങ്ങളുണ്ട്. ഇവിടെ 54,000 പേര്‍ക്ക് ആഹാരവും താമസസൗകര്യവും വിദ്യാഭ്യാസവും നല്‍കുന്നു. വനിത-ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിയും ഈ സംഭവത്തില്‍ ആകാംക്ഷ രേഖപ്പെടുത്തിയിട്ടുണ്ട്. അനാഥാലയങ്ങളുടെ നടത്തിപ്പില്‍ നിയമവിരുദ്ധമായ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. അവരുടെ അജണ്ട ധനസമ്പാദനമായതിനാല്‍ കുട്ടികളുടെ സംരക്ഷണം തൃപ്തികരമാകാന്‍ സാധ്യതയില്ല.
ഝാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് കോഴിക്കോടിനടുത്തുള്ള ഒരു അനാഥാലയത്തിലേക്ക് കന്നുകാലികളെപ്പോലെ കടത്തിക്കൊണ്ടുവന്ന കുട്ടികളെ പാലക്കാടു വച്ച് പിടികൂടപ്പെട്ട സംഭവത്തോട് സംസ്ഥാന സര്‍ക്കാര്‍ പെരുമാറിയത് ജനങ്ങളെ ഞെട്ടിക്കുകയുണ്ടായി. നിയമലംഘനം വ്യക്തമായിരുന്നിട്ടും മനുഷ്യക്കടത്തിന് കേസെടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്ന മുസ്ലിംലീഗ് സ്വീകരിച്ചത്. ഈ നിലപാട് ആവര്‍ത്തിക്കുകയും അംഗീകരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കോടതിയുടെപോലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടും അനാഥാലയം നടത്തിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള ചിലരാണ് മുക്കത്തെ അനാഥാലയത്തിന്റെ നടത്തിപ്പുകാര്‍ എന്നതാണ് ഇതിന് കാരണം. മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണത്തോടെ മനുഷ്യക്കടത്ത് പ്രശ്‌നം നിരുത്തരവാദപരമായും മതന്യൂനപക്ഷപ്രീണനം ലക്ഷ്യമാക്കിയും കൈകാര്യം ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയാണ്.
















