കോട്ടയം: കച്ചേരിക്കടവിലുള്ള പഴയ ബോട്ടുജെട്ടിയില്‍ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ നിലവാരത്തില്‍ വാട്ടര്‍ ഹബ് നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഇതുനുള്ള പദ്ധതി തയ്യാറായി. എട്ടുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 15 മാസം കൊണ്ട് പൂര്‍ത്തീകരിക്കും. ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുളള 36 സെന്റ് സ്ഥലവും കൈവശമുള്ള 14 സെന്റും ഇതിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ഭൂമിയും ചേര്‍ത്താണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം പാക്കേജിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴയില്‍ നിന്ന് ജലമാര്‍ഗമെത്തുന്ന തദ്ദേശ, വിദേശ സഞ്ചാരികള്‍ക്ക് കോട്ടയത്തെ ഫാം ടൂറിസവുമായും ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര വിനോദസഞ്ചാരവുമായും ബന്ധപ്പെടാന്‍ ഇതിലൂടെ കഴിയും.
പ്രവേശകവാടത്തില്‍ ഓഫീസ് കെട്ടിടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കുട്ടികള്‍ക്കായി പാര്‍ക്ക്, മിനി മ്യൂസിയം, ബോട്ട് ക്ലൂബ്ബ്, വാച്ച് ടവര്‍, വാട്ടര്‍ ഫൗണ്ടന്, ബയോ ടോയ്ലറ്റ്, നടപ്പാത, ഒഴുകുന്ന പാലം, റെസ്റ്റോറന്റ്, ഹൗസ് ബോട്ട്, മോട്ടോര്‍ ബോട്ട് ടെര്‍മിനല്‍, പാര്‍ക്കിങ് സൗകര്യം എന്നിവ ഉള്‍പ്പെട്ടതാവും പുതിയ വാട്ടര്‍ ഹബ്.
ബോട്ടുജെട്ടിയുടെയും ബോട്ടുകളുടെയും ചരിത്രവും മാറ്റങ്ങളും സൂചിപ്പിക്കുന്ന വിവരങ്ങളും ചിത്രങ്ങളും മ്യൂസിയത്തില്‍ സൂക്ഷിക്കും. പഴയബോട്ടുജെട്ടിയെയും പുതിയതിനെയും യോജിപ്പിച്ച് ഇരു കരകളിലും മൂന്നരകിലോമീറ്റര്‍ നടപ്പാത നിര്‍മ്മിക്കും. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നടപ്പാതയുമായി യോജിപ്പിച്ചായിരിക്കും പുതിയത് നിര്‍മ്മിക്കുന്നത്. കൊടൂരാര്‍; പുതിയ ബോട്ടു ജെട്ടി കോടിമതയാണ് ഡിടിപിസിയുടെ പദ്ധതി. ഒരു കോടി 40 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കൊടൂരാറ്റിലേയ്ക്ക് ഇറങ്ങിനില്ക്കുന്ന നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് മത്സ്യബന്ധനം നടത്താനുള്ള സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: