ഫോര്‍ട്ടാലെസ: ലാറ്റിനമേരിക്കന്‍ യുദ്ധം ഇന്ന്. ലോകകപ്പിലെ ഇന്നത്തെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലിലാണ് രണ്ട് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഏറ്റുമുട്ടുന്നത്. ഒന്ന് ആതിഥേയരും അഞ്ച് തവണ ജേതാക്കളുമായി ബ്രസീലും മറ്റൊന്ന് ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലെത്തിയ കൊളംബിയയും തമ്മിലാണ് ഈ സൂപ്പര്‍ പോരാട്ടം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നെയ്മറും ജെയിംസ് റോഡ്രിഗസും തമ്മിലുള്ള പോരാട്ടമെന്നു ഇതിനെ വിശേഷിപ്പിക്കാം. ബ്രസീലിന്റെ ഗോളടിയന്ത്രമാണ് നെയ്മറെങ്കില് കൊളംബിയയുടെ സൂപ്പര്‍താരമാണ് ജെയിംസ് റോഡ്രിഗസ് എന്ന ഇരുപത്തിരണ്ടുകാരന്. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ ജെയിംസ് റോഡ്രിഗസ് സ്വര്‍ണ്ണ പാദുകത്തിനായുള്ള പോരാട്ടത്തില്‍ ഒറ്റക്ക് മുന്നിലാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.
ഇത്തവണത്തെ ലോകകപ്പിലുടനീളം ആധികാരിക വിജയവുമായാണ് കൊളംബിയ അവസാന എട്ടില്‍ ഇടംപിടിച്ചത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഗ്രീസിനെ 3-0നും ഐവറികോസ്റ്റിനെ 2-1നും ജപ്പാനെ 4-1നും പരാജയപ്പെടുത്തിയ കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഉറുഗ്വെക്കാണ് മടക്ക ടിക്കറ്റ് നല്‍കിയത്. അതും തീര്‍ത്തും ആധികാരികമായിതന്നെ. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വെക്കെതിരെ കൊളംബിയയുടെ പടയോട്ടം. രണ്ട് ഗോളുകളും നേടിയ ജെയിംസ് റോഡ്രിഗസെന്ന 10-ാം നമ്പര്‍ കുപ്പയക്കാരനായിരുന്നു കൊളംബിയയുടെ വിജയശില്പി. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പായി റദമല്‍ ഫാല്‍ക്കാവോ പരിക്കേറ്റ് പിന്മാറിയതോടെ കൊളംബിയയ ആദ്യ ഘട്ടം കടക്കില്ലെന്ന് പറഞ്ഞവരെയെല്ലാം നിരാശപ്പെടുത്തിയാണ് ജോസ് പെക്കര്‍മാന്റെ കുട്ടികള്‍ തകര്‍പ്പന്‍ കുതിപ്പ് നടത്തുന്നത്. ഗോള്‍വലയം കാക്കാനിറങ്ങുന്ന ഡേവിഡ് ഒസ്പിനയും തകര്‍പ്പന്‍ ഫോമിലാണ്. ക്യാപ്റ്റന്‍ മരിയോ യെപ്സ് നയിക്കുന്ന പ്രതിരോധനിര കഴിഞ്ഞ മത്സരങ്ങളില്‍ മികവുകാണിച്ചതും മെക്സിക്കോയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. യെപ്സിനൊപ്പം കാര്‍ലോസ് വാല്‍ഡസ്, ക്രിസ്റ്റിയന്‍ സപാറ്റ, പാബ്ലോ അര്‍മേറോ, ജുവാന്‍ കാമിലോ സ്യുനിഗ എന്നിവര്‍ പ്രതിരോധത്തില്‍ കോട്ടകെട്ടും. ക്വാഡ്രാഡോ, കാര്‍ലോസ് സാഞ്ചസ് ജെയിംസ് റോഡ്രിഗസ് തുടങ്ങിയവര്‍ പ്രതിരോധത്തിലും ഗ്വിറ്റാരസ്, ജാക്സണ് മാര്‍ട്ടിനസ് എന്നിവര്‍ മുന്നേറ്റനിരയിലും ഇറങ്ങും.
പ്രാഥമിക റൗണ്ടിലും പ്രീക്വാര്‍ട്ടറിലുമായി കൊളംബിയ 11 ഗോളുകളാണ് ഇതേവരെ നേടിയത്. വഴങ്ങിയത് രണ്ടെണ്ണം മാത്രവും. ജയിംസ് റോഡ്രിഗസ് എന്ന യുവസൂപ്പര്‍താരമാണ് ടീമിന്റെ ആണിക്കല്ല്. ഫാല്‍ക്കാവോയുടെ അഭാവം ടീമിനെ ബാധിച്ചിട്ടേയില്ല. ബ്രസീലിനെ നേരിടുമ്പോള്‍, കൊളംബിയയെ ആകെ വലയ്ക്കുക ബ്രസീലിന്റെ ഹോം ഗ്രൗണ്ട് ആനൂകൂല്യം മാത്രമാകും.
അതേ സമയം ബ്രസീലില്‍ ചാമ്പ്യന്ഷിപ്പിലിതുവരെ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയിട്ടില്ല. സൂപ്പര്‍താരം നെയ്മര്‍ മാത്രമാണ് ഇതിനൊരുഅപവാദം. ചിലിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ സുഖം പ്രാപിക്കുകയും ഇന്ന് കൡക്കാനിറങ്ങുകയും ചെയ്യുമെന്നതാണ് ബ്രസീലിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകം. ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് തുടങ്ങിയ ബ്രസീല്‍ മെക്സിക്കോയോട് സമനില പാലിച്ചു. അവസാന മത്സരത്തില്‍ കാമറൂണിനെ തകര്‍ത്താണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ ചിലിക്കെതിരെ കാനറികള്‍ വിറക്കുന്നതാണ് കണ്ടത്. ഒടുവില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ ഷൂട്ടൗട്ടില്‍ ചിലിയെ കീഴടക്കി ക്വാര്‍ട്ടറിലെത്തി.
ആക്രമണത്തിലെ മൂര്‍ച്ചയില്ലായ്മയാണ് ബ്രസീലിനെ വലയ്ക്കുന്നത്. നെയ്മറില് കേന്ദ്രീകരിച്ചാണ് എല്ലാം. ഫ്രെഡും ഹള്ക്കുമുള്പ്പെട്ട മുന്നേറ്റനിര ഇതേവരെ ഫോമിലേക്കെത്തിയിട്ടില്ല. മുന്നേറ്റനിരയ്ക്ക് പിന്നിലുള്ളതെല്ലാം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരാണ് എന്നതും ബ്രസീലിന്റെ നീക്കങ്ങളെ പിന്നോട്ടടിക്കുന്നു.
പ്രതിരോധനിരയും ദയനീയ പ്രകടനമാണ് നടത്തുന്നത്. മാഴ്സെലോയും ഡേവിഡ് ലൂയിസും ഡാനി ആല്‍വസും ഉള്‍പ്പെട്ട പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികള്‍ക്ക് ഏറെയൊന്നും പണിപ്പെടേണ്ടി വന്നിരുന്നില്ല. ക്യാപ്റ്റന്‍ തിയാഗോ സില്‍വ മാത്രമാണ് പ്രതിരോധത്തില്‍ തിളങ്ങിയത്. എന്നാല്‍ ഇന്ന് കൊളംബിയക്കെതിരെ പ്രതിരോധ-മധ്യ-മുന്നേറ്റനിരകള്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ആറാം ലോകകിരീടമെന്ന സ്വപ്നം അവര്‍ക്ക് നഷ്ടമാകുമെന്ന് തീര്‍ച്ചയാണ്. എങ്കിലും നിര്‍ണായക മത്സരങ്ങളില്‍ ബ്രസീല്‍ താരങ്ങള്‍ അവസരത്തിനൊത്തുയരുമെന്നാണ് കരുതുന്നത്. അങ്ങനെയായാല്‍ കൊളംബിയ സ്വന്തം മണ്ണില്‍ കീഴടക്കാന്‍ കാനറികള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരില്ല.
എന്നാല്‍ കൊളംബിയക്കെതിരെ ബ്രസീലിന് മികച്ച റെക്കോര്‍ഡാണുള്ളത്. അവസാനം കളിച്ച നാല് മത്സരങ്ങളും സമനിലയില്‍ കലാശിച്ചെങ്കിലും ഇരുടീമുകളും ഏറ്റുമുട്ടിയ 25 മത്സരങ്ങളില്‍ 15 എണ്ണത്തിലും വിജയം കാനറികള്‍ക്കൊപ്പമായിരുന്നു. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കൊളംബിയക്ക് ബ്രസീലിനെ കീഴടക്കാന്‍ കഴിഞ്ഞത്. ഏറ്റവുമൊടുവില്‍ ബ്രസീല്‍ കൊളംബിയക്കുമേല്‍ വിജയം കണ്ടത് 2003ലാണ്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കും ശേഷം കൊളംബിയയെ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രസീല്‍ ഇന്ന് ഇറങ്ങുന്നതെങ്കില്‍ കൊളംബിയയാകട്ടെ വിജയത്തോടൊപ്പം ആദ്യ സെമിഫൈനലും സ്വപ്നം കാണുന്നു.
















