സാവോപോളോ: ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഷ്യന്‍ പ്രതിനിധികള്‍ക്ക് നിരാശമാത്രം. ഏഷ്യന്‍ പ്രതിനിധികളായ ഓസ്ട്രേലിയ, ജപ്പാന്, കൊറിയ, ഇറാന് എന്നീ നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ഇവരാരെങ്കിലും ലോകകപ്പ് നേടുമെന്ന വ്യാമോഹമൊന്നും ടീമുകള്‍ക്കോ ആരാധകര്‍ക്കോ ഉണ്ടായിരുന്നില്ല. എങ്കിലും വന്‍കരയുടെ മാനംകാക്കുന്ന പോരാട്ടങ്ങള്‍ ഇവര്‍ നടത്തുമെന്ന പ്രതീക്ഷയുണ്ടയിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ ഏഷ്യന്‍ പ്രതിനിധികള്‍ക്കും ഒരു വിജയം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. നാല് ടീമുകളും അതത് ഗ്രൂപ്പുകളിലെ ഏറ്റവും അവസാന സ്ഥാനക്കാരായി.
ഇറാനും ജപ്പാനും ദക്ഷിണ കൊറിയയും ഓസ്ട്രേലിയയും കളിക്കളത്തില്‍ നിരാശ മാത്രമാണ് നിറച്ചത്. ഐവറികോസ്റ്റിനെതിരെ ആദ്യംഗോള്നേടി പ്രതീക്ഷയുയര്‍ത്തിയെങ്കിലും ജപ്പാന്റെ പിന്നീടുള്ള പോക്ക് പിന്നാക്കമായിരുന്നു. ഗ്രീസിനെതിരെയുള്ള ഗോള്‍രഹിത സമനില മാത്രമാണ് ആകെയുള്ള നേട്ടം.
2002ലെ സെമിഫൈനലിസ്റ്റുകളായ ദക്ഷിണ കൊറിയ പ്രതാപത്തിന്റെ ഏഴയലത്ത് എത്താതെ നിഴലുകളായി. ഒരിക്കല്‍പ്പോലും ആവേശമുണര്‍ത്താന്‍ കൊറിയന്‍ സംഘത്തിന് കഴിഞ്ഞില്ല. ഇറാന്റെ അവസ്ഥയും വ്യത്യസ്തമല്ല. പ്രമുഖ പരിശീലകന് കാര്‍ലോസ് ക്വിറോസിന് കീഴില്‍ പന്ത് തട്ടിയ ഇറാന് ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ വിറപ്പിക്കാനായി എന്നത് മാത്രമാണ് ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരേയൊരു നിമിഷം.
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും തോറ്റ് ഒരു പോയിന്റ് പോലും സ്വന്തമാക്കാന്‍ കഴിയാതെയാണ് ഓസ്ട്രേലിയയുടെ മടക്കം. ചിലിയോടും ഹോളണ്ടിനോടും സ്പെയിനിനോടും പരാജയപ്പെട്ടെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിച്ചുവെക്കാന്‍ തകര്‍പ്പനൊരു ഗോള്‍ കാഹിലിലൂടെ സമ്മാനിക്കാന്‍ ഓസ്ട്രേലിയക്ക് കഴിഞ്ഞു. ഹോളണ്ടിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഓസ്ട്രേലിയ പരാജയപ്പെട്ടെങ്കിലും കാഹില്‍ നേടിയ ഗോള്‍ ഈലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളില്‍ ഒന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: