തൃശ്ശൂര്‍: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം അവയുടെ വിലനിയന്ത്രിക്കുന്നതും പ്രധാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശൂരില്‍ തുടങ്ങുന്ന ഗവ. ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജീവന്‍രക്ഷാമരുന്നുകള്‍ക്ക് യഥാര്‍ത്ഥവിലയേക്കാള്‍ 50 ഇരട്ടിയാണ് പല മരുന്ന് കമ്പനികളും ഈടാക്കുന്നത്. സാധാരണക്കാരന് ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള മരുന്ന ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി നിലവിലുള്ള 20 കാരുണ്യ ഫാര്‍മസികള്‍ക്ക് പുറമെ ആറ് കാരുണ്യ ഫാര്‍മസികള്‍ കൂടി 100 ദിവസത്തിനകം സംസ്ഥാനത്ത് തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മിഷന് 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്തെ മൂന്നാമത്തെ ഡ്രഗ്സ് ലബോറട്ടറി തൃശൂരില്‍ തുടങ്ങുന്നത്. 250 ലക്ഷം രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്. 18 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും ഗവ. ഉടമസ്ഥതയില്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികള്‍ തുടങ്ങുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഗവ. ഉടമസ്ഥതയില്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലബോറട്ടറികള്‍ കൂടുതലായി തുടങ്ങിയത്. കോഴിക്കോട് തുടങ്ങുന്ന ലബോറട്ടറിയുടെ ശിലാസ്ഥാപനം ഉടന്‍ നടക്കും. പത്തനംതിട്ടയില്‍ ലബോറട്ടറിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. മരുന്നുകള്‍ നിശ്ചയിക്കപ്പെട്ട വിലയിലും കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പി.എ മാധവന് എം.എല്‍.എ, മേയര്‍ രാജന് പല്ലന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി ശ്രീകുമാര്‍, അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന് അരങ്ങത്ത്, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍, ഡ്രഗ്സ് കണ്ട്രോളര് ഹരിപ്രസാദ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി വാസു, സൂപ്രണ്ട് ഡോ. ബി. ബാലഗോപാല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.കെ ആന്റണി, ടി.വി രജിതന്‍, എഞ്ചിനിയര്‍ എസ്. സതീഷ്കുമാര്‍, സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: