മട്ടാഞ്ചേരി: ‘ഓപ്പറേഷന് കുബേര’യുടെ നടപടിയുമായി കൊച്ചി സിറ്റി പോലീസ് പശ്ചിമകൊച്ചിയില്‍ നടത്തിയ കുബേര അദാലത്ത് പ്രഹസനമായി. തോപ്പുംപടി ജനമൈത്രി കേന്ദ്രത്തില്‍ വെള്ളിയാഴ്ചയാണ് അദാലത്ത് നടന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് ഐഎഎസിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ പശ്ചിമകൊച്ചിയിലെ പോലീസ് ഉന്നത ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തിരുന്നു.
കുബേര പരാതി അദാലത്തിനെക്കുറിച്ച് മുന്‍കൂട്ടി വാര്‍ത്തയോ, പ്രചാരണമോ നല്കുന്നതില് സംഘാടകര്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാലാണ് പരാതി അദാലത്ത് പ്രഹസനമായതെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. നാല് പരാതികള്‍ മാത്രമാണ് പരാതി അദാലത്തിലെത്തിയത്. പശ്ചിമകൊച്ചിയിലാണ് അന്യസംസ്ഥാനക്കാരടക്കമുള്ള വന്‍ ബ്ലേഡ് മാഫിയാസംഘം പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പൊതുയോഗത്തില്‍ ബ്ലേഡ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് പശ്ചിമകൊച്ചിയിലെ പോലീസിന്റേതെന്ന് എംഎല്‍എ പരസ്യമായി ആരോപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഓപ്പറേഷന് കുബേര പരാതി അദാലത്ത് രഹസ്യമാക്കി നടത്തിയ പോലീസ് നടപടി ആരോപണം ശരിവെക്കുകയാണ് ചെയ്തതെന്ന് രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും പറയുന്നു. ഓപ്പറേഷന് കുബേര നടപടികള്‍ തുടങ്ങിയശേഷം ഈ വര്‍ഷം ഇതിനകം 128 കേസുകളെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 124 കേസുകളുമെടുത്തിരുന്നു. എന്നിട്ടും പരാതി അദാലത്ത് പ്രചാരം നല്‍കാത്തതിനെക്കുറിച്ച് പോലീസ് കേന്ദ്രങ്ങളും മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: