ആലപ്പുഴ: 250 വര്‍ഷം പഴക്കമുള്ള വാരനാട് ഇരയിമ്മന്‍ തമ്പി സ്മാരക മന്ദിരം മഴയില്‍ ചോര്‍ന്നൊലിക്കുന്നു.സാംസ്ക്കാരിക വകുപ്പ് ഇരയിമ്മന്‍ തമ്പി സ്മാരക മന്ദിരമായി പ്രഖ്യാപിച്ച തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡ് വാരനാട് നടുവിലെ കോവിലകമാണ് മഴയില്‍ ചോര്‍ന്നൊലിച്ച് നശിക്കുന്നത്.
12 വര്‍ഷം മുന്‍പ് ഇവിടുത്തെ ഇപ്പോഴത്തെ താമസക്കാരായ സ്മാരകത്തിന്റെ ചെയര്മാന് എന്‍.കൃഷ്ണവര്‍മ്മയും സഹോദരിയും ട്രസ്റ്റ് സെക്രട്ടറിയുമായ രുഗ്മിണി ഭായ് തമ്പുരാട്ടിയും ചേര്‍ന്ന് പുതുക്കി പണിത ശേഷം ഇതെ വരെ പഴയ ഓടുകള്‍ മാറ്റാനോ, പട്ടികയും മറ്റും മാറ്റി സ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ല. അന്ന് നാലു ലക്ഷത്തില്‍ പരം രൂപ ചിലവിട്ടാണ് മന്ദിരം പുതുക്കിയത്. ഇന്ന് നാലുകെട്ടുള്ള മന്ദിരം മേല്‍ക്കൂട്, ഓട്, പട്ടിക എന്നിവ മാറ്റി വയ്ക്കുന്നതിന് 10 ലക്ഷം രൂപയോളം ചിലവ് വരും.ഇത് മുടക്കുവാന്‍ ഇപ്പോഴത്തെ താമസക്കാര്‍ക്ക് സാധ്യമല്ല. ശക്തമായ മഴ പെയ്താല്‍ അകത്തളവും, അടുക്കളവശവും, ഇടനാഴികളും, ചോര്‍ന്നൊലിച്ച് വെള്ളം കെട്ടി നില്ക്കും. മുറിയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കളും മഴവെള്ളം വീണ് നശിക്കുവാന്‍ സാദ്ധ്യത ഉണ്ട്. മേല്‍ക്കൂര മാറ്റി പുതിയ ഓടുകള്‍ സ്ഥാപിച്ച് കെട്ടിടത്തിന്റെ നാശം ഒഴിവാക്കുവാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.കെട്ടിടം ചുറ്റു മതില് കെട്ടി അടുത്തിടെയാണ് നടുവിലെ കോവിലകം സംരക്ഷിത സ്മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: