കാക്കനാട്: തൃക്കാക്കര നഗരസഭ അഞ്ചാം വാര്‍ഡിലെ കൊല്ലംകുടിമുകള്‍ കോയിക്കല്ഞ്ഞാലില് റോഡിന്റെ പാറമടയോട് ചേര്‍ന്ന ഭാഗത്ത് കെട്ടിയുയര്‍ത്തിക്കൊണ്ടിരുന്ന കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ താഴേക്കു പതിച്ചു.ആളപായമൊന്നുമില്ല. 60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ക്വാറി ഉടമ പറഞ്ഞു.തൃക്കാക്കര നഗരസഭക്കുവേണ്ടി ഒരുകോടി രൂപ ചെലവിട്ടാണ് മാമംഗലം സ്വദേശിയായ ക്വാറി ഉടമ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നത്. 27 വര്‍ഷം മുന്‍പുവരെ പാറ പൊട്ടിച്ചിരുന്ന ഈ മടയുടെ റോഡിനോട് ചേര്‍ന്ന ഭാഗം പൂഴിമണ്ണാണ്.തൊട്ടടുത്ത സ്വകാര്യ വില്ലക്കാരാണ് നഗരസഭയ്ക്ക് വേണ്ടി ഇതിനു സമീപത്തുകൂടി റോഡ് നിര്‍മിച്ചു നല്‍കിയത്.
കഴിഞ്ഞവര്‍ഷം കാലവര്‍ഷത്തിലെ കനത്ത മഴയിലാണ് പാറമടക്ക് മുകളിലുള്ള റോഡിന്റെ മതില് 50 മീറ്റര്‍ നീളത്തില്‍ റോഡിന്റെ ഒരു ഭാഗത്തോടൊപ്പം ഇടിഞ്ഞ് പാറമടയിലേക്ക് വീണത്. ക്വാറി ഉടമയുമായി നഗരസഭാധികൃതരും വാര്‍ഡ് കൗണ്‍സിലര്‍ റസിയനിഷാദും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പാറമടയുടെ അടിയില്‍ നിന്നും കോണ്‍ക്രീറ്റ് കെട്ടി പാര്‍ശ്വഭിത്തി കെട്ടാന്‍ തീരുമാനമായത്. അതനുസരിച്ച് റോഡില്‍ നിന്ന് എട്ടു മീറ്റര്‍ മാറ്റി മതില് കെട്ടി മണ്ണിട്ട് റോഡിന്റെ ലെവലില്‍ എത്തിയപ്പോഴാണ് കനത്തമഴയില്‍ ഇത് ഒലിച്ചു പോയത്.
ഇതോടുകൂടി റോഡിനപ്പുറം കൊയിക്കഞ്ഞാലില് ഭാഗത്തും വില്ലകളില്‍ താമസിക്കുന്ന 45 കുടുംബങ്ങള്‍ക്കും നഗരവുമായുള്ള ബന്ധമറ്റിരിക്കുകയാണ്. എന്നിട്ടും ഇതുവഴി കുട്ടികളെയും കൊണ്ടുള്ള വാഹനങ്ങള്‍ വശത്തുകൂടി ചീറിപ്പാഞ്ഞുപോകുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. റോഡ് തുടങ്ങുന്ന ഭാഗത്ത് ഇതുവരെയും അധികൃതര്‍ അപായസൂചക ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. പാര്‍ശ്വഭിത്തിയുടെ മറ്റു ഭാഗങ്ങളിലെ പണി നടക്കുന്നുണ്ട്.റോഡിനടിയിലെ പൂഴിമണ്ണ് നേരത്തെ പാറമടയില്‍ നിന്നും തള്ളിയ ഉറപ്പില്ലാത്തതും പശയില്ലാത്തതുമായ മണ്ണാണ്. അതാണ് റോഡ് ഇടിയാനുള്ള പ്രധാന കാരണമെന്ന് സ്ഥലവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: