തൃശൂര്‍: പത്രങ്ങള്‍ ധാരാളമുണ്ടെങ്കിലും ഏതെങ്കിലും പക്ഷത്തോടുള്ള ആഭിമുഖ്യമാണ് പലരും പുലര്‍ത്തുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
ജന്മഭൂമി തൃശൂര്‍ എഡിഷന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളുടെ നേര്പക്ഷമാണ് ഉണ്ടാകേണ്ടത്. 1975ല്‍ കോഴിക്കോട് നിന്ന് ജന്മഭൂമി ആരംഭിച്ച ശേഷം ഏറെ ദുരിതപൂര്‍ണമായ വഴിയിലൂടെയാണ് സഞ്ചരിച്ചത്. സായാഹ്ന പത്രമായി ആരംഭിച്ച ജന്മഭൂമിയെ അടിയന്തരാവസ്ഥ കാലത്ത് അടച്ചുപൂട്ടിച്ചു. അന്നത്തെ പത്രാധിപരായ പി.വി.കെ. നെടുങ്ങാടിയെ മര്‍ദ്ദിച്ച് അവശനാക്കി അറസ്റ്റ് ചെയ്തു. ഷര്‍ട്ട് ധരിക്കാനുള്ള സമയം പോലും അദ്ദേഹത്തിന് നല്കാന് പോലീസ് തയാറായില്ല. പി. നാരായണന് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കിരാത ഭരണത്തിന് ജന്മഭൂമിയെ പോലുള്ള പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചിരിക്കുകയാണ്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം കൊച്ചിയില്‍ നിന്ന് പ്രഭാത പത്രമായി ജന്മഭൂമി പുറത്തിറങ്ങുമ്പോള്‍ അതിന് നേതൃത്വം വഹിച്ചത് പ്രൊഫ.എം.പി. മന്മഥനാണെന്നുള്ളത് സ്മരണീയമാണ്. ജന്മഭൂമിയെ വളര്‍ത്തിയെടുക്കുന്നതില്‍ കെ. രാമന്‍പിള്ളയും, പി. സുന്ദരവും വഹിച്ച പങ്ക് എടുത്തുപറയേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ബോധപൂര്വമാകരുതെന്നും ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: