കല്‍പ്പറ്റ : വയനാട്ടിലെ ചില സന്നദ്ധ സംഘടനകള്‍ സംശയ നിഴലില്‍. സന്നദ്ധ സംഘടനകളുടെ മറവില്‍ മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ആക്ഷേപം. രാജ്യത്ത് ഏറ്റവും അധികം സന്നദ്ധസംഘടനകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ജില്ലകളിലൊന്നാണ് വയനാട്. രണ്ട് വര്‍ഷം മുന്‍പ് വരെ 12000 -ഓളം സന്നദ്ധ സംഘടനകള്‍ വയനാട്ടിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍-മുസ്ലീം മതപ്രചാരണങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മതപരിവര്‍ത്തനത്തിന്റെ മറവില്‍ വയനാടിനെ കുറിച്ചുള്ള വിവരസമാഹരണം നടത്തുന്ന മാവോവാദി ഗ്രൂപ്പുകള്‍ സജീവമാകുകയാണെന്നും സംസാരമുണ്ട്. മതപരിവര്‍ത്തന ഗ്രൂപ്പുകള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്ന ചില റവന്യൂ, പോലീസ് മേധാവികള്‍ ഇവര്‍ക്ക് തുണയായുണ്ട്.
ജില്ലയില്‍ എത്ര സന്നദ്ധ സംഘടനകള്‍ ഉണ്ടെന്നോ, ഇവയില്‍ വിദേശ സഹായം പറ്റുന്നവ എത്രയെന്നോ, ഇവര്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയില്ല എന്നതാണ് വസ്തുത. ന്യൂനപക്ഷസംഘടനകളും ഇവര്‍ക്കനുകൂലമായ രാഷ്ട്രീയ പാര്‍ട്ടികളും ഈ സംഘടനകള്‍ക്ക് സുരക്ഷിതമായ പാതയൊരുക്കുകയാണ്.
മണ്ണ്, ജലസംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന മുഴുവന്‍ തുകയും ഇവര്‍ കൈവശപ്പെടുത്തുകയാണ്. വകുപ്പ് തലവന്മാരെ വിലയ്ക്കെടുക്കാനും വിരട്ടി കൂടെനിര്‍ത്താനും രാഷ്ട്രീയ ഇച്ഛാശക്തിയില്‍ ഇവര്‍ക്കാകുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും പുറത്ത് നിന്നുള്ളവര്‍ ആദിവാസികളെ അന്യതാബോധത്തിലേക്കാണ് നയിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. കേരളാ-കര്‍ണാടക വനപാതയില്‍ രാത്രികാല ഗതാഗതനിയന്ത്രണം നടപ്പാക്കിയതും മാവോവാദികള്‍ക്ക് സഹായമാവുകയാണ്. മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ വയനാടന്‍ വനമേഖലയില്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന സംഘടനകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക്പോലും ഭീഷണി ഉയര്‍ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
തണ്ടര്‍ബോള്‍ട്ടും കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗവും പോലീസും ഇവരുടെ സാന്നിദ്ധ്യമറിഞ്ഞിട്ട് വനമേഖയില്‍ തിരച്ചില്‍ നടത്തിയിട്ടും ഒരാളെപോലും കണ്ടുകിട്ടാത്തതിന്റെ പിന്നില്‍ ഇത്തരത്തിലുള്ള സന്നദ്ധ സംഘടനകളില്‍ മാവോവാദികളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: