സാല്‍വദോര്‍: ലോകകപ്പിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു മത്സരം പിറന്നിട്ടില്ല. നിലവിലെ ലോകചാമ്പ്യന്മാര് തങ്ങളുടെ ആദ്യ മത്സരത്തില്‍ ദയനീയമായി തകര്‍ന്നടിഞ്ഞത് കാല്‍പ്പന്തുകളിയുടെ ആരാധകര്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കണ്ടുനിന്നത്. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ സ്പെയിനും ഹോളണ്ടുമായിരുന്നു മുഖാമുഖം. സ്പെയിന് നിലവിലെ ചാമ്പ്യന്മാര്. ഹോളണ്ട് റണ്ണേഴ്സപ്പും. ഈ ലോകകപ്പിലെ ഏറ്റവും മികച്ചതെന്ന് കരുതുന്ന പോരാട്ടത്തിനായി കാത്തിരുന്ന ആരാധകരെ കണ്ണീരിലാഴ്ത്തി കാളക്കൂറ്റന്മാര് തലകുനിച്ച് കണ്ണീരോടെ മൈതാനത്തില്‍ നിന്ന് മടങ്ങിയപ്പോള്‍ ഓറഞ്ച് പട ഗ്രൗണ്ടിലാകെ ആഹ്ലാദനൃത്തം ചവിട്ടി. ഒന്നിനെതിരെ അഞ്ച് ഗോളകള്‍ക്കായിരുന്നു ഹോളണ്ട് സ്പെയിനിനെ തകര്‍ത്തുവിട്ടത്. അതും ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് സ്പെയിന് തകര്‍ന്നടിഞ്ഞത്. ബുള്ളറ്റ് കണക്കെ നാല് ഗോളുകള്‍ പങ്കിട്ട ക്യാപ്റ്റന്‍ റോബിന് വാന്‍ പെഴ്സിയോടും ആര്യന് റോബനോടും ഡച്ച് ആരാധകര്‍ക്ക് നന്ദി പറയാം… ഇത്രയും ഗംഭീരമായ ഒരു വിജയം സമ്മാനിച്ചതിന്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ നിന്നായി വാന്‍പെഴ്സി ഡച്ച് ജേഴ്സിയില്‍ പത്ത് ഗോളുകളാണ് നേടിയത്. ലോക ഫുട്ബോളില്‍ സ്പെയിനിന്റെ ഏറ്റവും ദയനീയമായ പരാജയവുമായി ഇത്. 1963-ല്‍ സ്കോട്ട്ലന്റിനോട് 6-2ന് പരാജയപ്പെട്ടശേഷം സ്പെയിനിന്റെ ഏറ്റവും വലിയ പരാജയവുമാണിത്. 1950-ലെ ലോകകപ്പില്‍ ബ്രസീലിനോടും ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്പാനിഷ് കാളക്കൂറ്റന്മാര് കീഴടങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ സ്പെയിനിനോടേറ്റ പരാജയത്തിന് ഡച്ച് പടയുടെ മധുര പ്രതികാരവുമായി ഈ പടുകൂറ്റന്‍ വിജയം. ഈ ദയനീയ പരാജയത്തിന് ഇകര്‍ കസിയസിന്റെ പിഴവും എടുത്തുപറയാതെ വയ്യ. ഡച്ച് പട നേടിയ അഞ്ച് ഗോളുകളില്‍ മൂന്നെണ്ണവും കസിയസിന്റെ പിഴവില്‍ നിന്നായിരുന്നു.
ടിക്കി ടാക്ക ശൈലിയില്‍ കളംനിറഞ്ഞ സ്പെയിനായിരുന്നു മത്സരത്തിന്റെ 30 മിനിറ്റുവരെ ആധിപത്യം പുലര്‍ത്തിയത്. ഈ സമയങ്ങളിലെല്ലാം ഡച്ച് പോരാളികള്‍ പന്ത് കിട്ടാതെ ഗ്രൗണ്ടില്‍ ഉഴറുകയായിരുന്നു. മികച്ച വേഗവും നല്ല കൈമാറ്റവും കൊണ്ട് ഹോളണ്ടിനെ പ്രതിരോധത്തില്‍ തളച്ചിട്ടവര്‍ തീര്‍ത്തും അവിശ്വസനീയമായാണ് പിന്നീട് ആരാധകരെ ഞെട്ടിച്ചുകൊണ്ട് തകര്‍ന്നു തരിപ്പണമായത്. ടിക്കിടാക്കയ്ക്ക് മുന്നില്‍ ആദ്യം പകച്ചുപോയ ഡച്ച് പടയാകട്ടെ ഇതേ ടിക്കി ടാക്കയ്ക്ക് മാരകമായ മൂര്‍ച്ചകൂടി പകര്‍ന്ന് മനോഹരമായി തിരിച്ചടിക്കുകയായിരുന്നു.
സാബി അലോണ്‍സോയുടെ പെനാല്‍റ്റിയിലൂടെയാണ് സ്പെയിന് ആദ്യം ലീഡ് നേടിയത്. ബോക്സില്‍ വച്ച് അപകടകാരിയായ ഡീഗോ കോസ്റ്റയെ സ്റ്റെഫാന്‍ ദെ വൃജ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വീണുകിട്ടിയത്. ഡച്ച് ഗോളിയുടെ വലതു വശത്തേയ്ക്ക് വെടിയുണ്ട കണക്കെ ഗ്രൗണ്ടര്‍ പായിച്ച സാബി അലോണ്‍സോയ്ക്ക് പിഴച്ചില്ല. സ്പെയിന് മുന്നില്‍ (1-0). എട്ടു വര്‍ഷത്തിനുശേഷമാണ് സാബി ലോകകപ്പില്‍ ഒരു ഗോള്‍ നേടുന്നത്. 42-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ മറ്റൊരു ശ്രമം ഡച്ച് ഗോളി രക്ഷപ്പെടുത്തി.
സ്പാനിഷ് മുന്നേറ്റത്തില്‍ പകച്ചുപോയ ഹോളണ്ടിനെ തിരിച്ചുകൊണ്ടുവന്നത് അത്രയും നേരം പന്ത് കിട്ടുകപോലും ചെയ്യാതെ ഗ്രൗണ്ടില്‍ അലഞ്ഞുനടന്ന വാന്പെഴ്സിയാണ്. 44-ാം മിനിറ്റില്‍ മൈതാനമധ്യത്തുനിന്ന് ഡെലി ബ്ലിന്‍ഡ് കൊടുത്ത നീളന്‍ ലോബ് ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്വഴക്കത്തോടെ വായുവില്‍ പറന്ന് ഡച്ച് നായകന് കൂടിയായ റോബിന് വാന്‍ പെഴ്സി ഉതിര്‍ത്ത ബുള്ളറ്റ് ഹെഡ്ഡര്‍ കസിയസിന്റെ തലക്ക് മുകളിലൂടെ വലയില്‍ അസ്ത്രം കണക്കെ വലയില്‍ തറച്ചുകയറിയപ്പോള്‍ സ്റ്റേഡിയം ഇളകിമറിഞ്ഞു.
സമനില നേടി പകുതി സമയത്തിന് പിരിഞ്ഞ ഹോളണ്ട് രണ്ടാം പകുതിയില്‍ കളത്തിലെത്തിയത് മറ്റൊരു രൂപത്തിലാണ്. റോബനും വാന്‍ പേഴ്സിയും സ്നൈഡറും ഡി യോങ്ങുമെല്ലാം അപാരമായ ഒത്തിണക്കവും വേഗവും കണ്ടെത്തിയപ്പോള്‍ മറുഭാഗത്ത് സ്പെയിന് കളി മറന്ന മട്ടായി. പ്രതിരോധമായിരുന്നു സ്പെയിനിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. സെര്‍ജി റാമോസും പികെയുമെല്ലാം വെറും കാഴ്ചക്കാരായി. 53-ാം മിനിറ്റില്‍ ഡെലി ബ്ലിന്‍ഡ് നല്കിയ നീളന്‍ ലോബ് പിടിച്ചെടുത്ത് റാമോസിനെയും പിക്കെയെയും കബളിപ്പിച്ച് കസിയസിന്റെ ഓട്ടക്കൈയ്ക്കിടയിലൂടെ നിറയൊഴിച്ച റോബന് ടീമിന് ലീഡ് നേടിക്കൊടുത്തു.
ലീഡ് വഴങ്ങിയ ശേഷം സ്പാനിഷ് ടീമിന്റെ നിഴല്‍ മാത്രമായിരുന്നു മൈതാനത്ത്. എണ്ണയിട്ടയന്ത്രം കണക്കെ ഡച്ച്പട ആക്രമണ തിരമാലകളുയര്ത്തിയപ്പോള് സ്പെയിന് നിസ്സഹായരായി. 65-ാം മിനിറ്റില്‍ ഒരു ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ കസിയസ് വരുത്തിയ വീഴ്ചയാണ് സെന്റര്‍ ഹാഫ് ഡി വൃജയുടെ ആദ്യ ലോകകപ്പ് ഗോളില്‍ കലാശിച്ചത്. ഹോളണ്ടിന് രണ്ടു ഗോള്‍ ലീഡ്.
72-ാം മിനിറ്റില്‍ ഇകര്‍ കസീയസിന്റെ അലസത ഹോളണ്ടിന് മറ്റൊരു ഗോള്‍ കൂടി സമ്മാനിച്ചു. ക്ലിയര്‍ ചെയ്യാതെ ബോക്സില്‍ കാലില്‍ വച്ച പന്ത് ഓടിപ്പിടിച്ച വാന്‍ പേഴ്സിക്ക് പിഴച്ചില്ല. നാലാം ഗോള്‍. ഹോളണ്ട് 4, സ്പെയിന് 1. കളി തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കുമ്പോഴായിരുന്നു അഞ്ചാമത്തെ ഗോള്‍. റോബന്റെ വക. സെന്റര്‍ സര്‍ക്കിളില്‍ നിന്ന് സ്നൈഡറില്‍ നിന്ന് കൈമാറി കിട്ടിയ പന്ത് സര്‍ജിയോ റാമോസിനെ മറികടന്ന് റോബന് നിറയൊഴിക്കുമ്പോള് കസിയസ് വെറും കാഴ്ചക്കാരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: