കാക്കനാട്: സാധാരണയായി നാലാള് ചന്തയില്‍ ഒത്തുകൂടുമ്പോള്‍ ഒരു മൂലയിലേക്ക് മാറിയിരുന്ന് പണം വെച്ച് മുച്ചീട്ടും റമ്മിയും ഗുലാനും കളിക്കുക പതിവാണ്. എന്നാല്‍ കാക്കനാട്ടെ പൊതുചന്തയിലെ കച്ചവടക്കാര്‍ ഒഴിവു സമയം പോകാന്‍ ആശ്രയിക്കുന്നത് ചതുരംഗപ്പലകയേയാണ്. ഇവിടിരുന്ന് കളിക്കാനും ചര്‍ച്ച നടത്താനും പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ചന്തയ്ക്കകത്ത് ചിക്കന്‍ സെന്റര്‍ നടത്തുന്ന ആന്റണിയുടെ സ്റ്റാളിന്റെ മുന്‍വശത്ത് മേശയും കസേരയുമിട്ടാണ് ചെസ് കളിക്കുന്നത്. അഞ്ചുവര്‍ഷമായി ഇതിവിടത്തെ സ്ഥിരം പരിപാടിയാണെന്ന് കാക്കനാട് സ്വദേശി സതീശ് പറഞ്ഞു.
പണിക്കിടയില്‍ കിട്ടുന്ന ഇടവേളകളാണ് ചെസ് കളിക്കാന്‍ തെരഞ്ഞെടുക്കുന്നത്. ചിക്കന്‍ സ്റ്റാളില്‍ ജോലി ചെയ്യുന്ന സന്തോഷാണ് ഇവരുടെ ചാമ്പ്യന്‍.
കഴിഞ്ഞ ഓണത്തിന് ഇവിടെ നടത്തിയ ചെസ് മത്സരത്തിലെ ചാമ്പ്യനാണ് സന്തോഷ്. കടക്കാരെല്ലാവരും കൂടിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സ്യം വില്‍ക്കുന്നതിനിടയിലും പച്ചക്കറി എടുത്തുകൊടുക്കുന്നതിനിടയിലും കച്ചവടക്കാരുടെ കണ്ണുകള്‍ കളം നിറഞ്ഞോടുന്ന കരുക്കളിലാണ്.
കഴിഞ്ഞ 20 വര്‍ഷമായി ചെസ് കളിയില്‍ തല്‍പ്പരനായ ചുമട്ടുതൊഴിലാളി അത്താണി സ്വദേശി പ്രതാപനും ഇവിടുത്തെ നിത്യസന്ദര്‍ശകനും കളിക്കാരനുമാണ്.പ്രത്യേകിച്ചും തന്നെ ഗുരുനാഥന്മാരില്ലാത്ത ഇവരുടെ കളി, ചന്ത പിരിയുന്ന രാത്രി പത്തുമണിവരെ നീളും.
ഇന്‍ഫോപാര്‍ക്കിലും മറ്റ് സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന ചെറുപ്പക്കാരും ഇവിടെയെത്തി സമയം ചെലവിടുന്നു.
വിശ്രമസമയത്തെ വിനോദവേള ആസ്വദിക്കുന്ന ഈ ചന്തയിലെ കച്ചവടക്കാരുടെ ഉള്ളില്‍ ഇപ്പോള്‍ ഒരു കൂറ്റന്‍ തിരയിളകുകയാണ്- “ലോക ഫുട്ബോള്‍ മാമാങ്കം. ഇത്തവണ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിനാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ അര്‍ജന്റീനയുടെയും സ്പെയിനിന്റെയും ജര്‍മനിയുടേയും സാധ്യതകള്‍ തള്ളിക്കളയാനുമാവില്ല ഇവര്‍ പറയുന്നു.
ചുറ്റുവട്ടത്തു നടക്കുന്ന കച്ചവടത്തിലും ബഹളത്തിലും സാധനങ്ങളുടെ വിലപേശലിലും തര്‍ക്കത്തിലും ശ്രദ്ധിക്കാതെ ബഹളമയമായ ചന്തയിലും ചുവരുകളില്ലാത്ത ചതുരംഗ കളരി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: