തൃപ്പൂണിത്തുറ: പ്രയോജനമില്ലാത്ത വിളക്കുകാല് സംരക്ഷിക്കുന്നതിന് റോഡിലെ തണല്‍മരം വെട്ടിമാറ്റാനുള്ള പഞ്ചായത്ത് കമ്മറ്റി തീരുമാനത്തില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഉദയംപേരൂര്‍ നാലുംകൂടിയ കവലയില്‍ പതിറ്റാണ്ടുകളായി തണലേകി നില്ക്കുന്ന വാകമരവും കലശവുമാണ് വെട്ടിമാറ്റാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്. മരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 19-ാം വാര്‍ഡ് മെമ്പര്‍ എം.കെ. അനില്‍ കുമാര്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തില്‍ വിയോജനക്കുറിപ്പ് നല്‍കുകയും ഇത് അംഗീകരിക്കാതെ വന്നതില്‍ പ്രതിഷേധിച്ച് കമ്മറ്റിയില്‍നിന്നും ഇറങ്ങിപ്പോരുകയും ചെയ്തു.
എംപി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് മരത്തിനടിയില്‍ മനഃപൂര്‍വം സ്ഥാപിച്ചതാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കവലയ്ക്ക് തണലേകുന്ന ഈ വന്‍ മരങ്ങള്‍ വെട്ടിമാറ്റാനുള്ള ചിലരുടെ ഗൂഢാലോചനയാണ് വിളക്കുകാല് മരത്തിനടിയില്തന്നെ സ്ഥാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ഡ് മെമ്പര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് ഭീമഹര്‍ജി നല്‍കിയിരുന്നതാണ്. കവലയിലുള്ള ബസ്ബേയില്‍ യാതൊരുവിധ തടസങ്ങളുമില്ലാതെ ഈ ലൈറ്റ് മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലസൗകര്യങ്ങളുണ്ട്. ബസ്ബേയില്‍ ലൈറ്റ് മാറ്റി സ്ഥാപിക്കുന്നതാണ് ഏറെ പ്രയോജനമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ലോക പരിസ്ഥിതിദിനമായ വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍ വൃക്ഷത്തൈ നട്ടും വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിന്റെ അടുത്തദിവസം തന്നെയാണ് ഒരു ഗ്രാമത്തിന്റെ തന്നെ ഐശ്വര്യമായ തണല്‍മരങ്ങള്‍ വെട്ടിമാറ്റാന്‍ സംരക്ഷകര്‍തന്നെ തീരുമാനമെടുത്തത്. മരങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ പഞ്ചായത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: