കണ്ണൂര്‍: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഹരിത കേരളം-പങ്കാളിത്ത പാരിസ്ഥിതിക കര്‍മ്മ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷണം നിലനില്‍പ്പിന്റെ ആവശ്യമാണെന്നും പരിസ്ഥിതിയെ മറന്ന് മുന്നോട്ട് പോകാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനനശീകരണ-വന്യമൃഗ വേട്ട ഇന്ന് ഇല്ല. സാമൂഹ്യ വനവത്ക്കരണം വെറുമൊരു ചടങ്ങല്ല; വലിയ ദൗത്യമായി ഇന്ന് സമൂഹം ഏറ്റെടുത്തിരിക്കയാണ്. വ്യക്തികളും സംഘടനകളും ഇതിനായി മുന്നോട്ടു വരുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് 10 ലക്ഷം തൈകള്‍ ഒരു മണിക്കൂര്‍ കൊണ്ട് നടാനാണ് നിശ്ചയിച്ചത്. ഇതില്‍ 75,000 ആയിരുന്നു കണ്ണൂരിന്റെ വിഹിതമെങ്കില്‍ നാലുലക്ഷം തൈകള്‍ നട്ട് വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. തൈകള്‍ നട്ടാല്‍ മാത്രം പോരാ പരിപാലനവും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കണ്ണൂര്‍ ജില്ല വളരെ മുന്നോട്ടാണ്. ഇത് വരുംതലമുറ നിലനിര്‍ത്തണം. വിദ്യാഭ്യാസ പദ്ധതിയില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനം ഇന്നത്തെ ആവശ്യമാണെങ്കില്‍ പരിസ്ഥിതി സംരക്ഷണം നാളെയുടെ ആവശ്യമാണ്. നാളെയെ മറന്നുകൊണ്ട് ഇന്ന് പ്രവര്‍ത്തിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൃക്ഷതൈ നട്ടുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. വനം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, ജലവിഭവം, ശാസ്ത്ര സാങ്കേതികം, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണ് രാവിലെ 10.30 മുതല്‍ 11.30 വരെയുളള ഒരു മണിക്കൂര്‍ കൊണ്ട് സംസ്ഥാനത്ത് 10 ലക്ഷം വൃക്ഷതൈകള്‍ നടുന്ന പരിപാടിക്ക് തുടക്കമായത്. കണ്ണൂര്‍ ജില്ലയില്‍ 4 ലക്ഷം വൃക്ഷതൈകളാണ് ഗ്രീന്അവറില് നട്ടുപിടിപ്പിച്ചത്. മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എംഎല്‍എ മാരായ അഡ്വ.സണ്ണി ജോസഫ്, സി.കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ രോഷ്ണി ഖാലിദ്, വൈസ് ചെയര്മാന് അഡ്വ.ടി.ഒ.മോഹനന് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും അസി:ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: