തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ നിന്നും സിംകാര്‍ഡ് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. പേരാമംഗലം സിഐ അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ടിപി വധക്കേസിലെ പ്രതിയായ അണ്ണന് സിജിത്തിന്റെ സെല്ലില്‍ നിന്നുമാണ് സിംകാര്‍ഡ് കണ്ടെടുത്തത്. സഹതടവുകാരനായ പൂപ്പത്തി രാജുവിന്റെ കയ്യില്‍ നിന്നും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു.ടിപി വധകേസിലെ പ്രതിയുടെ സെല്ലില്‍ നിന്നുമാണ് സിം കാര്‍ഡ് കണ്ടെടുത്തെന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ടിപി വധക്കേസിലെ ഏഴ് പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത് മാസങ്ങള്‍ക്ക് മുമ്പാണ്.
കണ്ണൂര്‍ ജയിലില്‍ പ്രതികള്‍ ഇന്റര്‍നെറ്റും, ഫെയ്സ്ബുക്കും ഉപയോഗിക്കുന്നത് വിവാദമായതിനെതുടര്‍ന്നാണ് ഇവരെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്. പ്രതികള്‍ക്ക് വിയ്യൂര്‍ ജയിലിലും അതേ സുഖസൗകര്യം ലഭിക്കുന്നുണ്ടെന്നുള്ളതിന്റെ ഉദാഹരണമാണ് പുതിയ സംഭവങ്ങള്‍.കൂട്ടുപ്രതിയായ ഷാഫി മുഹമ്മദിനെ കണ്ണൂര്‍ കോടതിയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ മാഹിയില്‍ വെച്ച് പോലീസുകാര്‍ മദ്യം വാങ്ങി ഷാഫി മുഹമ്മദിന് നല്‍കിയത് വിവാദമായിരുന്നു. ഈ വിഷയത്തില്‍ തൃശൂര്‍ എആര്‍ ക്യാമ്പിലെ അഞ്ച് പോലീസുകാരെ കഴിഞ്ഞദിവസം സസ്പെന്റ് ചെയ്തിരുന്നു. മദ്യം വാങ്ങിക്കല് സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് രാത്രിതന്നെ ജയില്‍ അധികൃതര്‍ സെല്ലില്‍ പരിശോധന ഊര്ജ്ജിതപ്പെടുത്തുകയായിരുന്നു. സിംകാര്‍ഡ് ലഭിച്ചുവെങ്കിലും മൊബെയിലും ബാറ്ററിയും ചാര്‍ജ്ജറും അടക്കമുള്ളവ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ടിപി വധകേസിലെ പ്രതികളെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് എംഎല്‍എമാര്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ജയിലില്‍ നേരത്തെ സമരം ചെയ്തിരുന്നു.
സിംകാര്‍ഡില്‍ നിന്നും എവിടേക്ക് കോളുകള്‍ പോയതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ സിം കാര്‍ഡ് പോലീസ് സൈബര്‍ വിങ്ങിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് പറഞ്ഞു. ജയില്‍ സന്ദര്‍ശിച്ച് ജയില്‍ ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. ജയില്‍ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ സിംകാര്‍ഡിന്റെ ഉടമകളെ ജയിലില്‍ വെച്ചുതന്നെ ചോദ്യം ചെയ്യും. അതിനുള്ള അപേക്ഷ പോലീസ് ജയില്‍ വകുപ്പിന് നല്‍കിയിട്ടുണ്ട്. ഇന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഒരുപക്ഷെ ജയില്‍ സന്ദര്‍ശിക്കുമെന്ന് അഭ്യൂഹമുണ്ട്. ജയിലിലെ സുരക്ഷാസംവിധാനങ്ങള്‍ നേരിട്ട് വിലയിരുത്തിയേക്കും. സിംകാര്‍ഡ് സംഭവത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: