കൊച്ചി: ജില്ലയിലെ എല്ലാ പ്രധാന മേഖലയില്‍ നിന്നും കളമശേരിയിലെ മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പഠിച്ച് വിവരം അറിയിക്കാന്‍ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി. നിലവില്‍ എല്ലാ ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഗുണകരമല്ലെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല വികസന സമതിയോഗത്തില് ഈ നിര്‍ദേശം.
എറണാകുളം കണ്ടയ്നര്‍ റോഡിലൂടെ വടക്കന്‍ പറവൂരിലേക്ക് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചും ധാരാളം പരാതിയുണ്ടെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. ഇതുസംബന്ധിച്ചുള്ള വിവരവും അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ആലുവ ഗാരേജില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ ടയറുകള്‍ അടിയന്തരമായി മാറ്റാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇനിയും ധാരാളം ടയറുകള്‍ അവിടെയുള്ളതായി കളക്ടര്‍ ചൂണ്ടിക്കാട്ടി. ഡങ്കി, എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളവയെന്നതിനാല് ഇക്കാര്യത്തില്‍ അടിയന്തരശ്രദ്ധ പതിപ്പിക്കാന്‍ ഡി.ടി.ഒ.യോട് നിര്‍ദേശിച്ചിട്ടുണ്ട്.
അങ്കമാലി കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റ് ഭൂമിയേറ്റെടുക്കലിനായി തുകയനുവദിച്ചിട്ട് രണ്ടരവര്‍ഷമായിട്ടും എവിടെയുമെത്തിയില്ലെന്ന് ജോസ് തെറ്റയില്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. മഴക്കാലത്ത് വെള്ളക്കെട്ടും മറ്റുമായി വീണ്ടും പ്രശ്നങ്ങളാകുമെന്ന് പറഞ്ഞ എം.എല്‍.എ. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ അലംഭാവമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ മൂന്നുമാസമാണ് ഉദ്യോഗസ്ഥര്‍ കളഞ്ഞത്. പണിയെടുക്കാതിരിക്കാനുള്ള അവസരമല്ല പെരുമാറ്റച്ചട്ടമെന്ന് പറഞ്ഞ അദ്ദേഹം ഉദ്യോഗസ്ഥ ശമ്പളം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന നിര്‍ദേശവും ഉന്നയിച്ചു.
നടക്കാവ് ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതിനായി ജില്ല കളക്ടര്‍ ഇടപെട്ട് അടിയന്തരയോഗം വിളിക്കണമെന്ന് ഫിഷറീസ്മന്ത്രിയുടെ പ്രതിനിധി ബാബു ആന്റണി ആവശ്യപ്പെട്ടു. സിഗ്നല്‍ സംവിധാനത്തിനും സമാന്തരറോഡിനുമായി ബി.പി.സി.എല്‍. പണമനുവദിക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുന്നതായി അദ്ദേഹം പറഞ്ഞു. ഇരുമ്പനം ജംഗ്ഷനില്‍ ഫ്രീ ലെഫ്ട് നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും ബി.പി.സി.എല്‍. സമ്മതിച്ചതാണെങ്കിലും കാര്യങ്ങള്‍ നടപ്പാക്കുന്നതിലുണ്ടായ താമസം ഈ തുകയും ഇല്ലാതാക്കുമെന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷന്‍ ആര്.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി.
തൃപ്പൂണിത്തുറയില്‍ റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന 17 കുടുംബങ്ങള്‍ക്ക് ബള്‍ക്ക് മീറ്റര്‍ സ്ഥാപിച്ച് അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കാന്‍ ജില്ല കളക്ടര്‍ ജലവിഭവ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച കരാര്‍ ഉടന്‍ ഒപ്പുവയ്ക്കാന്‍ തൃപ്പൂണിത്തുറ നഗരസഭ സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എം.എല്‍.എ.മാരായ ഡോമനിക് പ്രസന്റേഷന്, ലൂഡി ലൂയീസ്, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി സുനില്‍ എടപ്പലക്കാട്, പൊതുമരാമത്ത്മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുറഹിമാന്, തൃക്കാക്കര നഗരസഭാധ്യക്ഷന്‍ ഷാജി വാഴക്കാല, മരട് നഗരസഭാധ്യക്ഷന്‍ ടി.കെ.ദേവരാജന്‍, ജില്ല പ്ലാനിങ് ഓഫീസര്‍ ആര്.ഗിരിജ, വിവിധ വകുപ്പു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: