കൊച്ചി: കൊച്ചി കോര്പ്പറേഷന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോടികള്‍ ചെലവാക്കി മേയറും പ്രതിപക്ഷ നേതാവും ഒരാഴ്ചത്തെ വിദേശരാഷ്ട്ര സന്ദര്‍ശനത്തില്‍. നഗരത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനോ കഴിയുന്നില്ല. പണമില്ലാതെ നഗരസഭ നട്ടംതിരിയുകയാണ്. ഇതിനിടയിലാണ് മേയറും സംഘവും സ്വീഡനില്‍ മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് പഠിക്കാന്‍ പോയിരിക്കുന്നത്.
നഗരത്തിന്റെ വികസന കാര്യത്തില്‍ മേയര്‍ ടോണി ചമ്മണി വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ട്. കഴിഞ്ഞ പാര്‍ട്ട്ണര്‍ കേരള നടക്കുമ്പോള്‍ മേയര്‍ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം നടന്ന പാലാരിവട്ടം ഫ്ലൈഓവര്‍ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങിലും മേയര്‍ സംബന്ധിച്ചില്ല. കെടുകാര്യസ്ഥതയും അഴിമതിയുംകൊണ്ട് നഗരസഭ ഭരണം സ്തംഭിച്ച മട്ടാണ്. ഇതിനിടയിലാണ് മേയറുടെ 12-ാമത്തെ വിദേശയാത്ര.
നഗരവികസന കാര്യങ്ങളില്‍ ശ്രദ്ധിക്കാത്ത ഉത്തരവാദിത്തബോധമില്ലാത്ത മേയര്‍ക്കൊപ്പം പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് വിദേശപര്യടനത്തിന് പോയത് സിപിഎമ്മിനുള്ളില്‍ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. പിണറായി പക്ഷക്കാരനായ പ്രതിപക്ഷ നേതാവിന്റെ നടപടി വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറിക്ക് കാരണമാകും.
മേയര്‍ ടോണി ചമ്മണിയുടെ തുടരെതുടരെയുള്ള വിദേശയാത്രയില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ടോണി ചമ്മണിയെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യം കോണ്ഗ്രസുകാര്ക്കിടയില് ശക്തമാണ്. ‘എ’ ഗ്രൂപ്പുകാരനായ മേയറെ സ്വന്തം ഗ്രൂപ്പുകാരും ഏറെക്കുറെ കൈയൊഴിഞ്ഞ മട്ടാണ്. ഇതിന്റെ സൂചനയാണ് കഴിഞ്ഞദിവസം കലൂര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ക്രിക്കത്താരം സച്ചിന്റെ സ്വീകരണവുമായി ബന്ധപ്പെട്ട് എ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന് എംഎല്‍എ മേയറോട് പരസ്യമായി തട്ടിക്കയറി.
നഗരം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോള്‍ മേയര്‍ അടിക്കടി നടത്തുന്ന വിദേശയാത്രക്കെതിരെ വിവിധ കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മേയറുടെ നടപടിക്കെതിരെ ബിജെപി ശക്തമായി രംഗത്തുവന്നിട്ടുണ്ട്.
ജൂണ്‍ ഒന്നിനാണ് മേയറും സംഘവും സ്വീഡനിലേക്ക് യാത്ര തിരിച്ചത്. എട്ട് വരെയാണ് ഔദ്യോഗിക സന്ദര്‍ശനം. എന്നാല്‍ മുനിസിപ്പല്‍ പാര്‍ട്ട്ണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് മേയറും സംഘവും വിദേശയാത്ര നടത്തുന്നതെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. സ്വീഡനിലെ മൂന്ന് മുനിസിപ്പാലികളായ കുംല, പാംലാന്റ്, ഹരിഡ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. മേയറും പ്രതിപക്ഷ നേതാവിനെയും കൂടാതെ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ആര്. ത്യാഗരാജന്, പ്രൊജക്ട് ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ രാജന് ചെടമ്പത്ത് എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: