കാക്കനാട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും നറുക്കിട്ടെടുത്ത നിര്‍ധനരായ, വീടും സ്ഥലവുമില്ലാത്ത 35 കുടുംബങ്ങളെ പാര്‍പ്പിച്ച തൃക്കാക്കരയിലെ ബഹുനില ഫ്ലാറ്റില്‍നിന്നും അന്തേവാസികളെ കുടിയൊഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം പാളി.സംസ്ഥാനസര്‍ക്കാരിന്റെ 2012 ഡിസംബര്‍ 18ലെ ഉത്തരവ് ആര്‍ടി/നമ്പര്‍ 87/12/എച്ച്എസ്ജി നമ്പര്‍ പ്രകാരമാണ് ഫ്ലാറ്റ് ഒഴിയാന്‍ ഇവരോട് ആവശ്യപ്പെട്ടത്.
പോലീസിനെ ഉപയോഗിച്ച് അന്തേവാസികളെ ഘട്ടംഘട്ടമായി മാറ്റാനായിരുന്നു സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ബഹുജന സംഘടനകളുടെ എതിര്‍പ്പ് മൂലം ഇന്നലെ രാവിലെ നടക്കേണ്ട ഒഴിപ്പിക്കല്‍ നടപടി അധികൃതര്‍ മാറ്റുകയാണുണ്ടായത്. 2011 ഫെബ്രുവരി 24 നാണ് 35 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് അനുവദിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 860 നിര്ധനരായവരില്നിന്നും നറുക്കിട്ടെടുത്താണ് 35 കുടുംബങ്ങളെ ഇവിടെ പാര്‍പ്പിച്ചത്. മിക്കവരും കൂലിപ്പണിക്കാരാണ്. തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി, കോട്ടയം, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍നിന്നുമുള്ള വീടും സ്ഥലവും ഇല്ലാത്തവരാണിവര്‍. മുപ്പത് വയസുകാരിയായ വിധവയും ക്യാന്സര്ബാധിതയുമായ നിഷാമോള്‍ ഒരുവര്‍ഷമായി പക്ഷാഘാതമായി കിടപ്പിലാണ്. ഇവരെ ഇവിടെനിന്നും ഇറക്കിവിട്ടാല്‍ കയറിക്കിടക്കാന്‍ മറ്റൊരിടമില്ല. അഞ്ച് വിധവകളും ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രണ്ടുപേരും ഇവിടെയുണ്ട്. തൊട്ടടുത്ത സ്കൂളുകളില്‍ പഠിക്കുന്ന ഇരുപതോളം കുട്ടികളും അനേകം വൃദ്ധരും ഈ ഫ്ലാറ്റിലെ അന്തേവാസികളാണ്.
വൈദ്യുതകണക്ഷനുകള്‍ അന്തേവാസികളുടെ പേരിലാണ്. 33 മാസത്തെ വാടകക്കരാറില്‍ അറുനൂറ് രൂപക്കായിരുന്നു മൂന്നുവര്‍ഷം മുമ്പ് വാടക നിശ്ചയിച്ചിരുന്നത്. കൂടാതെ സെക്യൂരിറ്റി ഡിപ്പോസിറ്റായി 1800 രൂപയും ഓരോ കൂട്ടരും നല്കി. എന്നാല്‍ 2013 ജൂലൈ 9 ലെ ഭവനനിര്‍മ്മാണ ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉത്തരവ് പ്രകാരം ഫ്ലാറ്റിന് ഈട് നിക്ഷേപമായ 1800 രൂപ 6600 രൂപയായി ഉയര്‍ത്തി. വാടക 15 ശതമാനം വര്‍ധിപ്പിച്ചു.
അറ്റകുറ്റപ്പണിയെന്ന പേരില്‍ ഓരോരുത്തരില്‍നിന്നും 400 രൂപ വീതം ഈടാക്കിയതല്ലാതെ ഒരു പണിയും നടന്നില്ല. ചൊവ്വാഴ്ച രാവിലെതന്നെ ഇവരെ കുടിയൊഴിപ്പിക്കാമെന്ന വാര്‍ത്ത പരന്നതോടെ വിവിധ സംഘടനയില്‍പ്പെട്ടവര്‍ തൃക്കാക്കര എന്പിഒഎലിന് സമീപമുള്ള അത്താണി ഇന്നവേറ്റീവ് ഹൗസിംഗ് സ്കീം ഫ്ലാറ്റിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസുകാരാരുംതന്നെ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ഉന്നത പോലീസുദ്യോഗസ്ഥരുള്പ്പെടെയുള്ളവര് കൊച്ചി ട്രാഫിക് കമ്മീഷണര്‍ ആഫീസില്‍ പരിശീലനപരിപാടിയില്‍ പങ്കെടുക്കുകയാണെന്ന വിവരമാണ് ലഭിച്ചത്.
2011 മാര്‍ച്ച് 25 നാണ് ഇവര്‍ക്ക് കെട്ടിടമുറികളുടെ താക്കോല്‍ കൈമാറിയത്. മൂന്ന് വര്‍ഷത്തിനുശേഷം കരാര്‍ പുതുക്കാമെന്നല്ലാതെ മാറിക്കൊടുക്കണമെന്ന വ്യവസ്ഥയില്ലെന്ന് അന്തേവാസികളായ രാജീവ്, ദേവസ്യ, ടെസിബാബു, മോഹനന് എന്നിവര്‍ പറഞ്ഞു. കരാര്‍ കാലാവധിയായ 33 മാസം പിന്നിട്ട് ഏഴുമാസം കഴിഞ്ഞിട്ടും വ്യക്തപായ ഒരഭിപ്രായം പറയാതെ തങ്ങളെ കുടിയൊഴിപ്പിക്കാനാണ് അധികൃതരുടെ ശ്രമമെന്നും ഇവിടെനിന്നും ഇറക്കിവിട്ടാല്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നുമാണ് ഇവരുടെ പക്ഷം.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, സ്ഥലം എംഎല്‍എ ബെന്നി ബെഹനാന്, മന്ത്രി കെ. ബാബു, കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരെ കണ്ട് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശിയും പരാതി നല്കി. ഒന്നിനും പരിഹാരമില്ലാതെ വന്നപ്പോള്‍ നാലുപ്രാവശ്യം ഇവര്‍ ഭവനനിര്‍മ്മാണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.എം. മാണിയെ ചെന്നുകണ്ടു. ഇവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും അതുവരെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇക്കഴിഞ്ഞ 13 ന് മന്ത്രി കെ.എം. മാണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നാണറിയാന് കഴിഞ്ഞത്.
എന്നാല്‍ മന്ത്രിയുടെ ഉത്തരവ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞാണ് പോലീസ് സഹായത്തോടെ നിരാലംബരായ ഇവരെ കുടിയൊഴിപ്പിക്കാന്‍ സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇവരെ കുടിയൊഴിപ്പിക്കുന്നതില്നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ഇവര്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് പദ്ധതി നടപ്പാക്കണമെന്നും ബിജെപി തൃക്കാക്കര മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: