പത്തനംതിട്ട: ഗ്രീന്‍ ട്രൈബ്യൂണല്‍ അനുമതികള്‍ നിഷേധിക്കുകയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടും ആറന്മുള വിമാനത്താവളത്തിന് വേണ്ടി വാദിക്കുന്ന പ്രൊഫ.പി.ജെ.കുര്യന് ജനങ്ങളുടേയും പ്രകൃതിയുടേയും ശത്രുവാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി.
കുറ്റവാളിയായി കോടതി കണ്ടെത്തിയ ഒരു സ്വകാര്യ കമ്പനിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ പദവിക്ക് യോജിച്ചതല്ല. തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നും ക്ഷേത്രത്തിന്റെ കാവല്മലകള് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും എയറോ സര്‍വ്വേ ഓഫ് ഇന്ത്യയുമാണ്. കമ്പനി നല്കിയ പ്രോജക്ട് റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേസ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിനും നാടിനും വിനാശകരമായ വിമാനത്താവള പദ്ധതി പാടില്ലെന്ന് തുറന്ന് പറയാനുള്ള ആര്‍ജ്ജവം പി.ജെ.കുര്യന് ഈ വൈകിയവേളയിലെങ്കിലും കാണിക്കണമെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടു.
ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി കമ്പനിക്ക് മാത്രമല്ല കേരള സര്‍ക്കാരിനും പി.ജെ.കുര്യനും എംഎല്‍എ, എം.പി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്ക്കുമേറ്റ തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്റോആന്റണി വിജയിച്ചതുകൊണ്ട് ജനവികാരം വിമാനത്താവളത്തിന് അനുകുലമാണെന്നാണ് പി.ജെ.കുര്യന്റെ അഭിപ്രായം.
എന്നാല്‍ ആന്റോയേക്കാള് ഒരുലക്ഷത്തിലധികം വോട്ടാണ് വിമാനത്താവളത്തെ എതിര്‍ത്ത് രേഖപ്പെടുത്തിയത്. പദ്ധതി പ്രദേശത്തെ പഞ്ചായത്തുകളില്‍ ആന്റോആന്റണി രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടതും ശ്രദ്ധേയമാണ്. തദ്ദേശവാസികളുടെ ഹിതപരിശോധന നടന്നിട്ടില്ലെന്ന് കോടതിയും പറയുന്നു.
74 എംഎല്‍എ മാരും അഞ്ച് മത മേലധ്യക്ഷന്മാരും രണ്ട് ജ്ഞാനപീഠ ജേതാക്കളും ആറ് മുന്‍ ജസ്റ്റിസുമാരും ഒപ്പിട്ട് നിവേദനം നല്‍കിയിട്ടും പി.ജെ. കുര്യനുള്‍പ്പെടെയുള്ള ജനപ്രതിനിധികളാരും ജനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഏകോപനസമിതി ഭാരവാഹികളായ പി.പ്രസാദ്, എ.പത്മകുമാര്‍, പി.ഇന്ദൂചൂഡന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: