ശരാശരിക്കാരുടെ സംഘത്തിലെ യുവരാജാവായിരുന്നു റദമല്‍ ഫാല്‍കാവോ. ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച സ്കോര്‍പിയന്‍ ഗോളി റെനെ ഹിഗ്വിറ്റക്കും കാര്‍ലോസ് വാള്‍ഡറമക്കും ഫൗസ്റ്റിനോ ആസ്പ്രില്ലക്കും ശേഷം ഫുട്ബോള്‍ ആരാധകരെ മോഹിപ്പിച്ച ഈ വൈഢൂര്യം ഇല്ലാതെയാണ് ഇക്കുറി കൊളംബിയയുടെ വരവ്. ലോകത്തെ വിസ്മയിപ്പിച്ച ഒരു തലമുറയ്ക്ക് ശേഷം കൊളംബിയയ്ക്ക് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കിട്ടിയ സന്തതിയാണ് ഫാല്‍കാവോ. ഒന്നരപ്പതിറ്റാണ്ടിന് ശേഷം മഞ്ഞയും നീലയും ചേര്‍ന്ന കുപ്പായത്തില്‍ കൊളംബിയ ലോക ഫുട്ബോളിലേയ്ക്ക് വീണ്ടുമെത്തുമ്പോള്‍ ലോകം കാത്തിരുന്നതും ഫാല്‍കാവോയുടെ പാദചലനങ്ങള്ക്കായാണ്. ഒടുവില്‍ ഒരു കറുത്തദിനമെന്ന വിശേഷണത്തോടെ കൊളംബിയ അവസാന 23 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ഫാല്‍കാവോ ഇല്ല.
1998-ലെ ഫ്രാന്‍സ് ലോകകപ്പിനു ശേഷം വിശ്വോത്തര ഫുട്ബോള്‍ മാമാങ്കത്തിന്റെ കാഴ്ചക്കാരായി മാത്രം നിന്ന കൊളംബിയ ലോകഫുട്ബോള്‍ ഭൂമികയിലേയ്ക്ക് തിരികെ എത്തുമ്പോള്‍ റദമല്‍ ഫാല്‍കാവോയുടെ നഷ്ടം വലുതാണ്. എഫ്സി പോര്‍ട്ടോയേയും അത്ലറ്റിക്കോ മാഡ്രിഡിനെയും പോലെ ശരാശരിക്കാരുടെ സംഘത്തിലെ അംഗമായിരുന്നിട്ടുകൂടി യൂറോപ്പിലെ വമ്പന്‍ ക്ലബുകളെ അതിശയിപ്പിച്ച ഫാല്‍കാവോയുടെ അസാന്നിധ്യം കൊളംബിയയ്ക്കും ഫുട്ബോള്‍ ആരാധകര്‍ക്കും ഒരുപോലെ ബ്രസീലില്‍ നഷ്ടമാകും.
ഗ്രീസും ഐവറികോസ്റ്റും ജപ്പാനും അടങ്ങുന്ന സി ഗ്രൂപ്പില്‍നിന്നും കൊളംബിയ പ്രീക്വാര്‍ട്ടറിലേയ്ക്ക് മുന്നേറണമെങ്കില്‍ യോഗ്യതാ റൗണ്ടില്‍ ഒന്‍പത് ഗോളടിച്ചുകൂട്ടിയ ഫാല്‍കാവോ വേണ്ടിവരുമെന്ന് മറ്റാരാക്കോളും കോച്ച് ഹോസെ പെക്കര്മാന് അറിയാം. മുന്നേറ്റക്കാരനായി തിളങ്ങുമ്പോള്പോലും 2013ലെ കോപ്പഡെല്‍റേ ഫൈനലില്‍ പ്ലേമേക്കറുടെ റോളിലേയ്ക്ക് മാറി പതിനാല് വര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിനെതിരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ വിജയത്തിന് ചുക്കാന്‍പിടിച്ച ഫാല്‍കാവോ അത്രമാത്രം വലുതാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്. കൊളംബിയയുടെ തന്ത്ര രൂപീകരണത്തില്‍ ഫാല്‍കാവോയുടെ സ്ഥാനം തിരിച്ചറിഞ്ഞതുകൊണ്ടാണ് ടീം പ്രഖ്യാപനത്തെ കറുത്ത ദിനമായി കോച്ച് വിശേഷിപ്പിച്ചതുതന്നെ. യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഉറുഗ്വെയെ 4-0ന് തോല്പിച്ച കൊളംബിയയുടെ വിജയം തന്നെ ഫാല്‍കാവോയുടെ പ്രസക്തിയുടെ ഉദാഹരണമാണ്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ ഫാല്‍കാവോ പിന്നീട് രണ്ട് ഗോളിന് വഴിമരുന്നിടുകൂടി ചെയ്തു.
അര്‍ജന്റൈന്‍ ക്ലബായ റിവര്പ്ലേറ്റില്നിന്നും യൂറോപ്യന്‍ ഫുട്ബോളിലേയ്ക്ക് പറിച്ചുനടപ്പെട്ടതിന് ശേഷമുള്ള മൂന്ന് സീസണുകളില്‍ നൂറിലേറെ ഗോള്‍ അടിച്ചുകൂട്ടിയാണ് ഫാല്‍കാവോ ശരാശരിക്കാര്ക്കിടയിലെ മിന്നുന്ന താരമായത്. 2011-ല്‍ എഫ്സി പോര്‍ട്ടോയ്ക്ക് വേണ്ടി യൂറോപ്പ ലീഗില്‍ 17 ഗോളടിച്ചുകൂട്ടിയപ്പോള്‍ പഴങ്കഥയായത് ജര്‍മ്മന്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ 15 യൂറോപ്യന്‍ ഗോളുകളെന്ന റെക്കോഡാണ്. തൊട്ടടുത്ത വര്‍ഷം അത്ലറ്റിക്കോ മാഡ്രിഡിലേയ്ക്ക് ചേക്കേറിയ ഫാല്‍കാവോ അവിടെയും വിസ്മയം തീര്‍ത്തു. അത്ലറ്റിക്കോ യൂറോപ്പ ലീഗ് ജേതാക്കളായപ്പോള്‍ ഫാല്‍കാവോയുടെ ബൂട്ടില്‍നിന്നും പിറന്നത് 12 ഗോളുകള്‍. തുടര്‍ച്ചയായി രണ്ട് ക്ലബുകള്‍ക്കുവേണ്ടി രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും രണ്ടുവര്‍ഷം തുടര്‍ച്ചയായി ടോപ് സ്കോററാകുക എന്ന അതുല്യ നേട്ടവുമെല്ലാം ചുരുങ്ങിയ സമയംകൊണ്ട് ഫാല്‍കാവോ നേടിയെടുത്തു.
സാമ്പത്തിക പരാതീനതമൂലം കഴിഞ്ഞ സീസണില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഈ മുന്നേറ്റക്കാരനെ 60 മില്യണ്‍ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബായ മൊണാക്കോയ്ക്ക് വില്‍ക്കുകയായിരുന്നു. മൊണാക്കോയില്‍ എത്തിയ ഫാല്‍കാവോയെ കഴിഞ്ഞ ജനുവരിയില്‍ നടന്ന ഫ്രഞ്ച് കപ്പിന്റെ മത്സരത്തിനിടയിലാണ് പരിക്ക് പിടികൂടിയത്. കാലിന്റെ ലിഗ്മെന്റിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫാല്‍കാവോ അവസാന ലീഗ് മത്സരത്തില്‍ തിരിച്ചെത്തിയതോടെ ആരാധകര്‍ക്ക് പ്രതീക്ഷയേറിയിരുന്നു. എന്നാല്‍ 100 ശതമാനം ഫിറ്റല്ലാതെ ഞാന്‍ ബ്രസീലിലേയ്ക്ക് പോകുന്നത് രാജ്യത്തോടും പൂര്‍ണ ഫിറ്റ്നസിലുള്ള സഹതാരത്തോടും ചെയ്യുന്ന അനീതിയാകുമെന്ന് ഫാല്‍കാവോ ട്വിറ്ററില്‍ കുറിച്ചിട്ടതു മുതല്‍തന്നെ ബ്രസീലിലെ ‘ദ ടൈഗറി’ന്റെ സാന്നിധ്യം സംശയത്തിലായി. സ്പാനിഷ് താരങ്ങളായ വിക്ടര്‍ വാല്‍ഡസും തിയാഗോ അല്കാണ്ഡ്രയും ഇംഗ്ലീഷ് താരം തിയോവാല്ക്കോട്ടും ഡച്ചുതാരം റാഫേല്‍ വാന്ഡര്വാട്ടും ഇറ്റാലിയന്‍താരം റിക്കാര്‍ഡോ മോണ്ടോലിവോയും ഉള്‍പ്പെട്ട ഈ ലോകകപ്പ് പരിക്കുമൂലം നഷ്ടമായവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് റദമല്‍ ഫാല്‍കാവോ എത്തുകയാണ്.
















