കാക്കനാട്: മധ്യവേനലവധി കഴിഞ്ഞ് പുതിയ അധ്യയനവര്‍ഷം ആരംഭിച്ച ഇന്നലെ തന്നെ ഇടച്ചിറ മാര്‍ത്തോമാ പബ്ലിക് സ്കൂളിലെ രക്ഷിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ പണിപൂര്‍ത്തിയാകാതെ വൃത്തിഹീനമായ ക്ലാസ് റൂമില്‍ ഇരുത്തിയതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു.
തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവമുണ്ടായത്. എല്‍കെജി മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളാണ് പരാതിയുമായി വിദ്യാലയ വളപ്പില്‍ ബഹളം വച്ചത്.
പുതുതായി പണിത മൂന്നുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാതെ തന്നെ വൃത്തികെട്ട അന്തരീക്ഷത്തില്‍ കുട്ടികളെ ഇരുത്തിയതാണ് രക്ഷിതാക്കളെ പ്രകോപിതരാക്കിയത്. സിമന്റും കുമ്മായപ്പൊടിയും തറകളിലും ഗോവണിപ്പടികളിലും പരന്നു കിടക്കുകയാണ്. ഗോവണിപ്പടികളിലൂടെ മൂന്നാമത്തെ നിലയില്‍നിന്നും സിമന്റു കലര്‍ന്ന വെള്ളം ഒഴുകുകയായിരുന്നു. തുറന്നുകിടക്കുന്ന ജനാലകള്‍ക്ക് അഴികളിലില്ലാത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. കൂടാതെ പണിക്കായി വലിച്ച വൈദ്യുതി വയറുകള്‍ തറയില്‍ കൂടെയാണ് പോകുന്നത്. പുതിയ ക്ലാസ് റൂമുകള്‍ ചോര്‍ന്ന് ഭിത്തിയിലൂടെ വെള്ളമൊഴുകുന്നു. ഇതെല്ലാം സ്മാര്‍ട്ട് ക്ലാസ് റൂമുകളാണെന്നാണ് മാനേജ്മെന്റ് പറഞ്ഞിട്ടുള്ളതെന്ന് രക്ഷാകര്‍ത്താക്കളായ ഇ.സി.അലി, എല്‍ദോ, ഷിഹാബ്, എല്‍ദോ പോള്‍ എന്നിവര്‍ പറഞ്ഞു.
ഇതേക്കുറിച്ച് മാനേജ്മെന്റ് പ്രതിനിധികളോട് ചോദിച്ചപ്പോള്‍, വ്യക്തമായ മറുപടി തന്നില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
എല്‍കെജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള സിബിഎസ്ഇ സിലബസില്‍ ആയിരക്കണക്കിന് കുട്ടികളാണിവിടെ പഠിക്കുന്നത്. പകുതിയിലേറെ കുട്ടികളും ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ മക്കളാണ്. ഇതുകൊണ്ടുതന്നെ നല്ലൊരു തുക ഡൊണേഷനായും മെയ്ന്റനന്‍സ് ഇനത്തിലും സ്കൂള്‍ വാഹനങ്ങളുടെ ഫീസായും തങ്ങളില്‍നിന്ന് ഈടാക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. 40,000 രൂപ വരെയാണ് എല്‍കെജിയിലേക്കുള്ള ഡൊണേഷന്‍.
വിസ്തൃതിയേറെയുള്ള സ്കൂളിന്റെ വളപ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും രക്ഷിതാക്കളെ അനുവദിക്കാറില്ല. എന്തിന് കേന്ദ്ര സംസ്ഥാന വിദ്യാഭ്യാസ അവകാശ നിയമത്തിലുള്‍പ്പെട്ട അധ്യാപക, രക്ഷാകര്‍തൃസമിതി പോലും രൂപീകരിക്കാന്‍ 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജ്മെന്റ് തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും 25 ശതമാനം വീതം ഫീസ് കൂട്ടുന്നതിനെതിരേയും മറ്റ് വിദ്യാഭ്യാസ കാര്യങ്ങളിലും രക്ഷിതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയുന്നില്ല. വിദ്യാര്‍ത്ഥികള്‍ അഞ്ചുമിനിറ്റ് സ്കൂളിലെത്താന്‍ വൈകിയാല്‍ 50 രൂപയാണ് പിഴ. അതുപോലെ തന്നെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഫൈന്‍ ഈടാക്കുന്ന ഇവിടുത്തെ സമ്പ്രദായം അവസാനിപ്പിക്കണമെന്നും സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നും വിവരമറിഞ്ഞെത്തിയ തൃക്കാക്കര നഗരസഭ ചെയര്മാന് ഷാജി വാഴക്കാലയോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
രക്ഷിതാക്കളോടൊപ്പം പണി പൂര്‍ത്തിയാകാത്ത പുതിയ കെട്ടിടം ചെയര്മാന് സന്ദര്‍ശിച്ചു. രക്ഷിതാക്കളുടെ പരാതി ശരിയെന്ന് ബോധ്യപ്പെട്ട ചെയര്മാന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആശാ മാത്യു, മാനേജര്‍ ഫാ.എബി. ടി.മാമ്മന്‍, രക്ഷാകര്‍തൃ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ വച്ച് കാര്യങ്ങള്‍ തീരുമാനിച്ച് പരിഹാരം കാണാമെന്ന് ചെയര്മാന് രക്ഷാകര്‍ത്താക്കള്‍ക്ക് ഉറപ്പു നല്കി.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാകാതെ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാകാതെ കുട്ടികളെ ക്ലാസ് റൂമിലിരുത്തിയ സ്വകാര്യവിദ്യാലയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: