ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്രയ്ക്ക് പ്രത്യേകതകള്‍ ഏറെ. ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും സങ്കലനമുണ്ട് സംസ്ഥാനത്തിന്റെ പുതിയ മുദ്രയില്‍.
12,14 നൂറ്റാണ്ടിലെ കാകതീയ ഭരണകാലത്തെ അടയാളമായിരുന്ന നഗരത്തിലെ സ്തൂപവും 423 വര്‍ഷം പഴക്കമുള്ള ചാര് മീനാര്‍ ഗോപുരവും ഉള്‍ക്കൊള്ളിച്ചുള്ള മുദ്രയ്ക്ക് ആപ്തവാക്യം സത്യമേവ ജയതേ എന്നതാണ്. ഇതിനു പുറമേ അശോക സ്തംഭവും മുദ്രയില്‍ സ്വര്‍ണ്ണ വര്ണ്ണത്തിലുണ്ട്. പച്ച നിറത്തിലുള്ള വരച്ച രൂപത്തിലുള്ള മുദ്രയ്ക്കെതിരേ ചില കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.
ചാര് മീനാറിനെ മുദ്രയില്‍ ഉള്‍പ്പെടുത്തിയത് വാസ്തവത്തില്‍ സംസ്ഥാനത്തിന്റെ പൈതൃക പ്രതീകമല്ലെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കിഷന് റെഡ്ഡി, ഇതിനെതിരേ പ്രക്ഷോഭം നടത്തുമെന്നു പ്രസ്താവിച്ചിട്ടുണ്ട്. സംസ്ഥാന പിറവിയും പ്രഥമ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ സത്യപ്രതിജ്ഞയും നടക്കുന്നജൂണ് രണ്ടിലെ ചടങ്ങുകളുടെ ക്ഷണപത്രത്തിലാണ് ആദ്യമായി മുദ്ര പ്രത്യക്ഷപ്പെട്ടത്.
സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ പുതിയ സംസ്ഥാനത്ത് തകൃതിയായി നടക്കുകയാണ്. നാളെ കാലത്ത് പ്രത്യേക സംസ്ഥാനത്തിനു വേണ്ടി പ്രക്ഷോഭം നടത്തി ജീവന് വെടിഞ്ഞ ബലിദാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. തുടര്‍ന്ന് കാലത്ത് 8.15-നാണ് സത്യപ്രതിജ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: