കൊച്ചി: പട്ടികവര്‍ഗക്കാര്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിടത്തിനുള്ള സര്‍വേകള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ അറിയിച്ചു. മിഷന് 676 പദ്ധതി പ്രകാരം ഭവനരഹിതരായ എല്ല പട്ടികവര്‍ഗക്കാര്‍ക്കും പാര്‍പ്പിടം നല്കുന്നതിനു വേണ്ടി പട്ടികവര്‍ഗവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് ഭവനരഹിതരായ 363 പട്ടികവര്‍ഗ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ വാരിയം, ഉറിയംപെട്ടി കോളനികളിലെ 136 കുടുംബങ്ങളുടെ 939 ഏക്കര്‍ സ്ഥലം ആനശല്യം നിലനില്‍ക്കുന്നതിനാല്‍ തിരിച്ചെടുത്ത് ഉരുളന്‍തണ്ണിയില്‍ 523 ഏക്കര്‍ സ്ഥലം നല്കി പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ട് ഫോറസ്റ്റ് വകുപ്പിന് നല്‍കിയിട്ടുണ്ട്.
ഈ കുടുംബങ്ങളെ ഒഴിവാക്കി ബാക്കിയുള്ള 227 കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുന്നതിനുള്ള അന്തിമപട്ടികയിലുള്ള ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഊരുകൂട്ടങ്ങള്‍ കൂടിവരുകയാണെന്ന് വീഡിയോ കോണ്‍ഫന്‍സിലൂടെ പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മിയെ അറിയിച്ചുണ്ടെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എ.ഡി.എം ബി.രാമചന്ദ്രന് പറഞ്ഞു.
പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിന് പഞ്ചായത്തു തലത്തില്‍ പ്രത്യേക ഊരുകൂട്ടം കൂടണമെന്ന് പട്ടിക വര്‍ഗക്ഷേമ വകുപ്പു മന്ത്രി പി.കെ.ജയലക്ഷ്മി ജില്ല ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി. ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്കുന്ന പദ്ധതിയില്‍ ജില്ലയില്‍ ആകെ ലഭിച്ച 27 അപേക്ഷകളില്‍ ഒമ്പത് എണ്ണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവ നിയമോപദേശത്തിനായി അയച്ചിട്ടുണ്ട്. ഐറ്റിഡിപി ഓഫീസര്‍ കെ.ആര്. മന്മഥനും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: