ലിസ്ബണ്‍: ഫുട്ബോളിന്റെ പ്രവചനാതീത സൗന്ദര്യം നിറഞ്ഞു തുളുമ്പിയ ലിസ്ബണിലെ മായിക രാവില്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്വപ്നങ്ങളില്‍ കനല്‍ച്ചീളുകള്‍ കോരിയിട്ട് റയല്‍ മാഡ്രിഡ് പത്താം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു.
അധിക സമയത്തേക്കു നീണ്ടകളിയില് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു റയല്‍ അയല്‍ക്കാരും നിത്യശത്രുക്കളുമായ അത്ലറ്റിക്കോയ്ക്ക് തീരാനോവ് സമ്മാനിച്ചത്. മുറിവേറ്റ സിംഹങ്ങളുടെ വീറുമായി റയല്‍ നിറഞ്ഞുതുള്ളിയപ്പോള്‍ യൂറോപ്പിലെ രാജസിംഹാസനത്തില്‍ ഇരിപ്പുറപ്പിക്കാമെന്ന അത്ലറ്റിക്കോയുടെ മോഹം ഒരിക്കല്‍ക്കൂടി പൊലിഞ്ഞു. 40 വര്‍ഷത്തിനുശേഷമായിരുന്നു അത്ലറ്റിക്കോ കിരീടപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. 1974ലും അവര്‍ ഫൈനലില്‍ കളിച്ചിരുന്നു. അന്ന് ബയേണ്‍ മ്യൂണിച്ചിനോട് തോല്ക്കാനായിരുന്നുവിധി. റയലിനിത് ഒരു വ്യാഴവട്ടത്തെ കാത്തിരിപ്പിനുശേഷമുള്ള സമ്മോഹന നേട്ടം; കോച്ച് കാര്‍ലോ അന്‍സലോട്ടിയുടെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് ജയവും.
കളിയുടെ ഭൂരിഭാഗം സമയങ്ങളിലും മുന്നിട്ടു നില്ക്കുക പിന്നെ തുടരെ ഗോള്‍ വഴങ്ങിയ വമ്പന്‍ തോല്വിയേറ്റുവാങ്ങുക, ദയനീയമായിരുന്നു അത്ലറ്റിക്കോയുടെ പതനം. 36-ാം മിനിറ്റില്‍ ഡീഗോ ഗോഡിനിലൂടെ ലാ ലീഗ ചാമ്പ്യന്മാര് ലീഡെടുത്തു. ആ മുന്‍തൂക്കം അവര്‍ 90-ാം മിനിറ്റുവരെ കൈവശംവച്ചു. പക്ഷേ, ഇഞ്ചുറി ടൈമില്‍ സെര്‍ജിയോ റാമോസ് തലകൊണ്ടുതന്നെ റയലിനുവേണ്ടി മറുപടി പറഞ്ഞു, കളി എക്സ്ട്രാ ടൈമിലേക്ക്. പിന്നെ, തുരുതുരെ ഗോള്പെയ്തു. ഗാരെത് ബെയ്ലും മാര്‍സലോയും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും റയലിനുവേണ്ടി അഗ്നിഗോളങ്ങള്‍ തീര്‍ക്കുമ്പോള്‍ അത്ലറ്റിക്കോ പച്ചപ്പുല്ലില്‍ കണ്ണീര്‍ത്തുള്ളികള്‍ പോലെ അലിഞ്ഞു ചേര്‍ന്നു.
മാഡ്രിഡ് നാട്ടങ്കത്തിന്റെ ചൂടുംചൂരുമുണ്ടായിരുന്നു കലാശക്കളിക്ക്. കായികക്ഷമതയില്ലാതിരുന്നിട്ടും തുറുപ്പുചീട്ട് ഡിഗോ കോസ്റ്റയെ കളത്തിലിറക്കാന്‍ സിമിയോണിയെ പ്രേരിപ്പിച്ചത് വാശിയുടെ തീവ്രത വെളിപ്പെടുത്തി. എന്നാല്‍ അത്ലറ്റിക്കോ കോച്ചിന്റെ ആ നീക്കം പാളി. 9-ാം മിനിറ്റില്‍ കോസ്റ്റ മുടന്തിമുടന്തി കരകയറി. ആദ്യ അരമണിക്കൂറില്‍ ലക്ഷ്യബോധമുള്ള നീക്കങ്ങള്‍ നടത്താന്‍ മാഡ്രിഡ് ടീമുകള്‍ക്കായില്ല. തിയാഗോയുടെ പിഴവില്‍ നിന്നു ലഭിച്ച പന്തുമായി പടക്കുതിരയെപ്പോലെ കുതിച്ച ബെയ്ലിനു പക്ഷേ ഷൂട്ടിങ് പിഴച്ചു. കളിക്കു ജീവന്‍വച്ച നിമിഷങ്ങള്‍. അവസരം തുലച്ചതിന് ബെയ്ലും റയലും അധികംവൈകാതെ പിഴയൊടുക്കേണ്ടിവന്നു. ഒരു കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ റയലിനു സാധിച്ചില്ല. ജ്വാന്ഫ്രാന്റെ ഹെഡ്ഡര്‍ റയല്‍ ബോക്സില്‍ തത്തിക്കളിച്ചു. പന്ത് പിടിക്കാന്‍ ചെയ്യാന്‍ ഇകര്‍ കസിയസ് മുന്നോട്ട് ഇരച്ചുകയറി, അല്‍പ്പം വൈകിപ്പോയെന്നു പറയാം. സമി ഖേദിരയെ മറികടന്ന് ഗോഡിന്റെ ഹെഡ്ഡര്‍ റയലിന്റെ വരതാണ്ടി (1-0). രണ്ടാം പകുതിയില്‍ റയല്‍ തിരമാലകള്‍പ്പോലെ ആക്രമണങ്ങള്‍ മെനഞ്ഞു. ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് അത്ലറ്റിക്കോ ഗോളി തട്ടിയകറ്റി. നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിച്ച രണ്ടു ഗോളവസരങ്ങള്‍ സിആര്‍7 പാഴാക്കുന്നതും ഗ്യാലറി കണ്ടിരുന്നു. തുടര്‍ന്നും അന്‍സലോട്ടിയുടെ കുട്ടികള്‍ എതിര് പ്രതിരോധത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിടിച്ചുകൊണ്ടിരുന്നു. അവസാന 20 മിനിറ്റില്‍ അത്ലറ്റിക്കോയുടെ ബോക്സിനുള്ളില്‍ റയല്പ്പട തമ്പടിച്ചു. അത്ലറ്റിക്കോ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടകള്കെട്ടിപ്പടുത്തു. ഒടുവില്‍ 93-ാം മിനിറ്റില്‍ റാമോസ് ആ ലോഹമറ പൊളിച്ചെറിഞ്ഞു. ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണറില്‍ റാമോസ് തൊടുത്ത തകര്‍പ്പന്‍ ഹെഡ്ഡര്‍ അത്ലറ്റിക്കോയുടെ വലയുടെ ഇടതുമൂലയില്‍ ശരവേഗതയില്‍ ചെന്നുതറച്ചു (1-1). ഹൃദയം തകര്‍ന്ന എതിരാളിക്കുമേല്‍ താണ്ഡവമാടുകയായിരുന്നു റയല്‍ പിന്നീടങ്ങോട്ട്. അധിക സമയത്തിന്റെ പത്താം മിനിറ്റില്‍ ഡി മരിയയുടെ ഗോളെന്നുറച്ച ഷോട്ട് സേവ് ചെയ്യപ്പെട്ടു. പന്തു പിടിച്ചെടുത്ത ബെയ്ല് കൃത്യതകാട്ടി (2-1). 118-ാം മിനിറ്റില്‍ മാര്‍സലോയും രണ്ടു മിനിറ്റുകള്‍ക്കുശേഷം പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോയും സ്കോര്‍ ഷീറ്റിലെത്തുമ്പോള് റയലിന്റെ ജയഭേരി.
















