ചെല്ലാനം: ഇടവപ്പാതി പടിവാതില്ക്കല് എത്തിയിട്ടും നെല്ക്കൃഷിക്കുവേണ്ടിയുളള മുന്നൊരുക്കങ്ങള്‍ ഇതുവരെ തുടക്കം കുറിച്ചിട്ടില്ലാത്ത സൗത്ത് ചെല്ലാനം പാടശേഖരത്തില്‍പ്പെടുന്ന പൊക്കാളി നിലങ്ങള്‍ ജില്ലാകളക്ടര്‍ എം.ജി.രാജമാണിക്യം സന്ദര്‍ശിച്ചു. പൊക്കാളി സംരക്ഷണ സമിതിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് രാവിലെ 8.30 ന് മുതുകുപുറത്ത് എത്തിച്ചേര്‍ന്ന അദ്ദേഹത്തെ പ്രദേശവാസികള്‍ സ്വീകരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നിരന്തര ഓരുജല ചെമ്മീന്വാറ്റുമൂലം ഉപ്പുകയറി നശിച്ച നിരവധി വീടുകളും ശുദ്ധജല സ്രോതസ്സുകളും അദ്ദേഹം സന്ദര്‍ശിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം ഏപ്രില്‍ 15 -നകം ഓരുവെളളം നിശ്ശേഷം വറ്റിച്ച് നെല്ക്കൃഷിക്കുവേണ്ടിയുളള നിലമൊരുക്കല്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ മെയ് അവസാനമായിട്ടും ബണ്ടിടാതെ ഓരുവെളളം നിറഞ്ഞു കിടക്കുന്ന പാടങ്ങളാണ് ജില്ലാകളക്ടര്‍ക്ക് കാണാന്‍ കഴിഞ്ഞത്. സബ്സീഡിയിനത്തില്‍ വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപയാണ് നിലമുടമകളില്‍ ഒരു വിഭാഗം കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. ഇത് സാക്ഷ്യപ്പെടുത്തുന്ന വിവരാവകാശ രേഖകള്‍ സമിതിയുടെ ഭാരവാഹികള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പശ്ചാത്തല സൗകര്യങ്ങളുടെ പോരായ്മയുടെ പേരുപറഞ്ഞ് നെല്‍ക്കൃഷി മുടക്കുന്ന നിലമുടമകള്‍ മത്സ്യക്കൃഷിക്ക് യാതൊരു ഭംഗവും വരുത്തുന്നില്ല. ഈ നിലപാട് മൂലം നൂറുകണക്കിന് കര്‍ഷക മത്സ്യത്തൊഴിലാളികള്‍ തൊഴില്‍ രഹിതരാക്കപ്പെട്ടിരിക്കുന്നു. വനിതകള്‍ക്ക് പ്രധാന വരുമാന സ്രോതസ്സായ ജൈവ പച്ചക്കറിക്കൃഷി പൂര്‍ണ്ണമായും അസ്തമിച്ചിരിക്കുന്നു. ശുദ്ധജല സ്രോതസ്സുകളെല്ലാം തന്നെ ഓരിന്റെ പിടിയില്‍ അമര്‍ന്ന് കഴിഞ്ഞു കൊതുകുള്പ്പെടെയുളള പ്രാണികളുടെ അതിപ്രസരം മൂലം കുട്ടികളില്‍ അസുഖം പടര്‍ന്നു പിടിക്കുന്നു. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്ന നിവേദനം സമിതി കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ഓരുവെളളം വറ്റിച്ച് നെല്‍ക്കൃഷി ചെയ്യുവാനുളള നടപടികള്‍ കൈക്കൊളളുവാന്‍ കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് സന്ദര്‍ശനത്തിനൊടുവില്‍ കളക്ടര്‍ പറഞ്ഞു.
പൊക്കാളി സംരക്ഷണ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കലിന്റെ നേതൃത്വത്തില്‍ പളളിപ്പറമ്പില്‍ ബാബു, വര്‍ഗ്ഗീസുകുട്ടി മുണ്ടുപറമ്പില്‍, ജോസ് ഉണ്ണി ചിറയില്‍, കെ.കെ. തിലകന്, ജോസി പുത്തന്‍പുരയ്ക്കല്‍, മേഴ്സി കട്ടിക്കാട്ട്, റോസിലിന് മാത്യു, മിനി വിജയന്, ലിസ്സി ജോസഫ്, അഗസ്റ്റിന് തെക്കെകളത്തില്, രവി ചന്ദ്രന് കളത്തുംമുറി, സോവി തോപ്പിപറമ്പില്‍, വിജയമ്മ വാസു, പെണ്ണമ്മ രമണന്, കളത്തിത്തറ ഗോപിക, വിജയമ്മ, വെളുത്ത കളത്തിത്തറ, കട്ടിക്കാട്ട് ആന്റണി, വലിയപറമ്പ് സുജാത, ഹരിദാസ്, സനീഷ്, ഗീത പൊന്നന് തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: