വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനാണ് പത്രങ്ങള്‍. പത്രങ്ങള്‍തന്നെ വാര്‍ത്തയായാലോ? ദിവസങ്ങളായി നടക്കുന്നത് അതാണ്. എല്ലാം തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ബാക്കിപത്രം. ആദ്യം വാര്‍ത്തയിലെത്തിയത് സിപിഐ മുഖപത്രം ‘ജനയുഗം’. തെരഞ്ഞെടുപ്പ് ഫലത്തിന്റെ സാഹചര്യത്തില്‍ ഇരു കമ്മ്യൂണിസ്റ്റുകളും ഒന്നാകണം എന്നായിരുന്നു ജനയുഗത്തിന്റെ അഭിലാഷം.’ഒന്നായാല്‍ നന്നായി’ എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ നാട്ടില്‍നിന്നു ജയിക്കാന്‍ മാത്രമേ ഇന്ത്യാ മഹാരാജ്യത്തില്‍ ഇമ്മിണി വലിയ ഇടത് കക്ഷിയായിരുന്ന സിപിഐയ്ക്ക് സാധിച്ചുള്ളൂ. 543 അംഗ പാര്‍ലമെന്റില്‍ തുരുത്തില് അകപ്പെട്ട കാക്കയെപോലെ ഏകനായിരിക്കണം സിപിഐ അംഗം. ‘ഒന്നാകണമെങ്കില്‍ നന്നാകണമെന്നും’കുഞ്ഞുണ്ണിയുടെ ഉപദേശത്തിലുണ്ട്.
‘ജനയുഗ’ത്തിന്റെ മോഹം പൂവണിയുന്ന വിധമുള്ള പ്രതികരണമൊന്നും മറ്റേതലയ്ക്കല്നിന്നും ഉണ്ടായില്ല. ഉപഗുപ്തന്റെ നിലപാടാണ് സിപിഎമ്മിന്റേത്. സമയമായില്ല, സിപിഐയ്ക്ക് ക്ഷമയറ്റു. എത്രകാലമായി മോഹവും പേറി നടക്കുന്നു. പികെവിയും വെളിയം ഭാര്‍ഗവനുമെല്ലാം കമ്മ്യൂണിസ്റ്റുകളുടെ സമാഗമം അടുത്തുപോയി എന്ന് സ്വപ്നം കണ്ടവരാണല്ലോ. അതിനുവേണ്ടി പ്രസ്താവനയിറക്കിയ കടലാസുകള്‍ യോജിപ്പിച്ചു നീളത്തിലാക്കിയിരുന്നെങ്കില് മോസ്ക്കോവരെ എത്തിയില്ലെങ്കിലും പിണറായിയിലെ പാറപ്പുറം വരെയെങ്കിലും നീണ്ടേനെ.
‘ജനയുഗം’ കത്തിതീര്ന്നപ്പോഴായിരുന്നു മുസ്ലീംലീഗ് മുഖപത്രമായ ‘ചന്ദ്രിക’ വാര്‍ത്ത സൃഷ്ടിച്ചത്. എല്ലാം സഹിക്കാം സോണിയ ഗാന്ധിയെയോ രാഹുലിനെയോ ‘ഞോണ്ടിയാല്‍’ കോണ്‍ഗ്രസുകാരുടെ ഞരമ്പുകളില്‍ വീര്യം പതഞ്ഞുകയറും. നല്ല നിലവാരമുള്ള ‘ബാറി’ സാധനംപോലെ. “രാഹുല്‍ ഊരുചുറ്റിയതുകൊണ്ടുമാത്രം നേട്ടം കൊയ്യാനാകില്ല, ഒരു പഞ്ചായത്തിന്റെപോലും ഭരണപരിചയമില്ലെ”ന്നൊക്കെ രാഹുലിനെകുറിച്ച് പറയുന്നതൊക്കെ ശരിതന്നെ. അച്ഛന് ആനക്കാരനാണെന്ന് കരുതി മകന്റെ ചന്തിക്ക് തഴമ്പുണ്ടാകില്ലല്ലോ. എന്നാലും നെഹ്റുകുടുംബത്തെക്കുറിച്ച് അങ്ങിനെയൊക്കെ പറയാമോ? പണ്ട് ലീഗ് ചത്ത കുതിരയാണെന്ന് നെഹ്റു ആക്ഷേപിച്ചതിന് പേരക്കുട്ടിയുടെ കുട്ടിയെ കുറ്റപ്പെടുത്താമോ? ചത്ത കുതിരയെ പടക്കുതിരയാക്കിയ കുടുംബമല്ലെ?
ചന്ദ്രികയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണമാണ് അടിക്കടി എന്നപോലെ പിറ്റേദിവസം മുഖപ്രസംഗം കളിയാക്കി ലീഗിന് നേരെതിരിഞ്ഞത്. ‘ഓതിക്കനെ ഓത്ത് പഠിപ്പിക്കല്ലേ’ എന്ന് അതിന് തലക്കെട്ട്. എല്ലാംകൊണ്ടും ബഹുരസം. രാഷ്ട്രീയ മര്യാദ ചന്ദ്രികക്കില്ലെന്ന് വീക്ഷണം. ലീഗിന്റെ സര്വാദരണനീയനായ പാണക്കാട് തങ്ങളുടെ മര്‍മ്മത്തില്‍ കുത്തുന്ന വിധമായിരുന്നു അതിലെ വാക്കും വരികളുമെല്ലാം. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പരിക്കുമാറ്റാന് ചികിത്സയും ചികിത്സകരും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്ന് പറഞ്ഞ വീക്ഷണം, മുസ്ലീംലീഗിന്റെ മന്ത്രവാദമോ യുനാനിയോ ആവശ്യമില്ലെന്നറിയിക്കുമ്പോള് കൊള്ളുന്നത് പാണക്കാടാണ്. ചന്ദ്രികയുടെ ലേഖനം വീക്ഷണത്തെ മാത്രമല്ല കോണ്‍ഗ്രസുകാരെയാകെ ചൊടിപ്പിച്ചിട്ടുണ്ട്. എല്ലാവര്ക്കും ആര്യാടന് മുഹമ്മദിന്റെ സ്വരം.
ജനയുഗവും ചന്ദ്രികയും വീക്ഷണവും വാര്‍ത്തയില്‍ സ്ഥാനം പിടിച്ചേപ്പോഴാണ് ‘ദേശാഭിമാനി’ യുടെ ഊഴം. അതും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുതന്നെ. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അല്ല അധിക്ഷേപിക്കപ്പെട്ടു. പ്രസംഗം കൊല്ലത്തുവച്ചായതിനാലും ഇടതില്‍ നിന്നും മറുകണ്ടം ചാടി വലതിന്റെ സ്ഥാനാര്‍ത്ഥിയായി പ്രേമചന്ദ്രന് നിന്നതിനാലും പിണറായുടെ ‘പരനാറി’ പ്രയോഗം “എന്നെ കുറിച്ചാണ് എന്നെമാത്രം ഉദ്ദേശിച്ചാണ്” എന്ന് പ്രേമചന്ദ്രന് ഉറപ്പിച്ചാല്‍ പിന്നെ ഏറ്റുപിടിക്കാന്‍ എളുപ്പമായല്ലോ. ഒരുമാസത്തിലധികമായി ‘പരനാറി’ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സിപിഎം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് വരുംമുമ്പ് തനിക്ക് ഭൂരിപക്ഷം വര്‍ധിപ്പിച്ചത് പിണറായിയുടെ പ്രയോഗമാണെന്നും പ്രേമചന്ദ്രന് വിലയിരുത്തിയിട്ടുണ്ട്.
സിപിഎം എന്നാല്‍ കേരളത്തിലെ വലിയ പാര്‍ട്ടിയല്ലേ? അതിന്റെ സെക്രട്ടറി അങ്ങനെയും ഇങ്ങനെയുമെല്ലാം പറയാമോ എന്നാണ് ‘പ്രബുദ്ധ'(?) കേരളം ചോദിക്കുന്നത്. അതിന് വിശദീകരണവുമായാണ് ‘ദേശാഭിമാനി’ ഇന്നലെ രംഗത്തിറങ്ങിയത്. നേതാക്കള്‍ക്ക് പരിചയമുള്ള, ജനങ്ങള്‍ക്ക് അറിയാന്‍ എളുപ്പമുള്ള ഭാഷയേ സംസാരിക്കാന്‍ കഴിയൂ. ഭാഷ ആരുടെ പേരിലും അടിച്ചേല്‍പ്പിക്കാന്‍ നോക്കേണ്ട എന്ന തരത്തിലാണ് ‘ദേശാഭിമാനി’യുടെ ന്യായം. അവര്‍ പറയുന്നതിലും ശരിയുണ്ട്. ഓരോരുത്തര്‍ക്കും പരിചയമുള്ള ഭാഷ, വണങ്ങുന്ന ഭാഷ അതേ ഉപയോഗിക്കാന്‍ പറ്റൂ.
സഖാക്കളില്‍നിന്നും സാമവേദ സൂക്തങ്ങള്‍ കേള്ക്കണമെന്നാഗ്രഹിക്കാം. പക്ഷേ അത് സാധിക്കില്ലല്ലോ. ‘കുഞ്ഞാണന്മാര്, പോഴന്മാര്, ശുംഭന്മാര്’, തുടങ്ങിയ വിശേഷങ്ങളെക്കൊള് ഒട്ടും മോശപ്പെട്ടതാകുമോ പരനാറി. നരേന്ദ്രമോദിയെ ‘നരഭോജി’എന്ന് വിളിച്ചതില്‍ ഒട്ടും അപാകത കാണാത്തവരാണല്ലോ കേരളത്തിലെ ബുദ്ധിജീവികള്‍. നരേന്ദ്രമോദിയെ വെട്ടിനുറുക്കണമെന്ന് പരസ്യമായി പറഞ്ഞത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. നാലുപതിറ്റാണ്ട് മുമ്പ് കേരള നിയമസഭയില്‍ വക്കം പുരുഷോത്തമന്, എം.എന്‍. ഗോവിന്ദന്‍നായര്‍ എന്നിവര്‍ ‘ചെറ്റത്തരം’ ചെയ്തു എന്ന് പറഞ്ഞത് നിയമസഭാ രേഖയില്‍നിന്ന് ഇന്നും നീക്കിയിട്ടില്ല. അതിലും മോശമാണോ ‘പരനാറി’? ‘നിന്ന് മൂത്രംമൊഴിക്കുന്ന അച്ഛന് നടന്ന് മൂത്രിക്കുന്ന മക്കള്‍’ സ്വാഭാവികമല്ലെ? സംസ്കൃത ചിത്തനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് ബിജെപിയെ ‘അലവലാതി പാര്‍ട്ടി’ എന്ന് കുറ്റപ്പെടുത്തിയത് മറക്കാറായിട്ടില്ലല്ലോ. ഇതെല്ലാം ഇപ്പോള്‍ ചര്‍ച്ചയ്ക്ക്് വഴിയൊരുക്കുന്നത് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ്.
തെരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പടുമരമായ കോണ്‍ഗ്രസ് നിലംപൊത്തി. അതില്‍നിന്ന് ഒരു തുണ്ടുപോലും ഉരുപ്പടിയായി കിട്ടാനില്ല. ‘വന്മരം വീഴുമ്പോള്‍ ഭൂമി കുലുക്കമുണ്ടാകും’ എന്ന് പറഞ്ഞത് നമ്മുടെ രാഹുലിന്റെ അച്ഛന് രാജീവാണ്. ഇന്ദിരാവധത്തെ തുടര്‍ന്ന് സിക്കുകാര്‍ക്ക് തലയില്ലാതാക്കി കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി പട്ടം കെട്ടി ദര്ബാറിലായിരുന്ന രാജീവിനോട് കൊടും ക്രൂരതയെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു പ്രതികരണം. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര് തുടങ്ങി നാലായിരത്തോളം സിക്കുക്കാരെ പിച്ചിചിന്തി കോണ്‍ഗ്രസുകാര്‍. അന്നേരമായിരുന്നു രാജീവിന്റെ പ്രതികരണം. വാജ്പേയി അന്നു പറഞ്ഞു; ‘ ഭൂമി കുലുങ്ങുമ്പോഴോണ് വന്‍ മരം വീഴുന്നത്’.
വന്മരം വീണാല്‍ എന്തൊക്കെ സംഭവിക്കുമെന്നറിയാമല്ലോ. മരത്തില്‍ ചേക്കേറിയ ജീവികളുടെ ആവാസവ്യവസ്ഥകള്‍ തകിടം മറിയും. ചുറ്റുമുള്ള കുറ്റിക്കാടുകള്‍ മുള്‍ച്ചെടികള്‍ തുടങ്ങിയവയെല്ലാം നശിക്കും. അതുതന്നെയല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 36 മന്ത്രിമാര്‍ക്ക് പണിപോയി. പ്രസിഡന്റും മുഖ്യമന്ത്രിയുമായ മകന്റെ സ്ഥാനം നിലനിര്‍ത്തി മുലായംസിംഗ് പാര്‍ട്ടി പിരിച്ചുവിട്ടു. നിലം പരിശായ മായാവതി ബിഎസ്പിയും പിരിച്ചുവിട്ടു. ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ബ്ലോക്കു കമ്മറ്റികളെല്ലാം ഉപേക്ഷിച്ചു. രാഹുല്‍ ബ്രിഗേഡുകള്‍ക്കും രാഹുലിനെ വേണ്ട. ഇനിയുമുണ്ട് എണ്ണമില്ലാത്ത മുള്ള്, മുരട്, കാഞ്ഞിരകുറ്റികള്. അതെല്ലാം പിഴുതു മാറ്റി പുതിയൊരു വിത്തുപാകി വിളവെടുപ്പിന് ഒരുങ്ങാന്‍ സമയമായി.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: