കോട്ടയം: കോട്ടയത്തിപ്പോള്‍ മാമ്പഴക്കാലമാണ്. ഈ മാമ്പഴക്കാലത്തിന്റെ രുചി നുണയാന്‍ നഗരവാസികള്‍ എത്തുന്നതോ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലും. ഇന്നലെ മുതല്‍ അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇവിടെയാരംഭിച്ച മാമ്പഴമേളയില്‍ വന്‍ തിരക്കാണ്നുഭവപ്പെടുന്നത്. കാര്‍ബൈഡോ, മറ്റു രാസവസ്തുക്കളോ ഉയോഗിക്കാതെ പഴുപ്പിച്ച മാമ്പഴങ്ങള്‍ ലഭിക്കുമെന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മാമ്പഴങ്ങള്‍ക്കു പുറമെ ഏഴു രാജ്യങ്ങളില്‍നിന്നുള്ള വിദേശയിനങ്ങളും ഇവിടെയെത്തിച്ചിട്ടുണ്ട്. വിയറ്റ്നാമില്‍നിന്നുള്ള ഒരിനമായ എലിഫന്റ്, ശ്രീലങ്കയില്‍നിന്ന് എത്തിച്ചിരിക്കുന്ന പുലിക്കുട്ട്, ഒമാനില്‍നിന്നെത്തിയ റസ്സി, എമന്റെ സ്വന്തമായ റെഡ്ലേഡി തുടങ്ങിയ മാമ്പഴങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാം. ഗുജറാത്തില്‍നിന്നുള്ള ബഗ്, മലപ്പുറത്ത് മാത്രം കാണുന്ന മുത്തുകറിഞ്ഞി, ചകരി മാങ്ങ, നാടന്‍ ഇനങ്ങളായ മൂവാണ്ടന്‍, കിളിച്ചുണ്ടന്‍ തുടങ്ങിയ മാമ്പഴങ്ങളും മേളയിലുണ്ട്.
ഏകദേശം 25 ഗ്രാം തൂക്കംവരുന്ന ചക്കരക്കുട്ടിയാണ് പേരുപോലെതന്നെ കൂട്ടത്തിലെ ഏറ്റവും ചെറിയ മാമ്പഴം. ഒന്നരക്കിലോയോളമുള്ള ഗുദാദത്ത് മാമ്പഴങ്ങള്‍ ഭീമനും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി എത്ലിന്‍ ഉപയോഗിച്ചാണ് മാമ്പഴങ്ങള്‍ പഴുപ്പിച്ചിരിക്കുന്നത്. ഇങ്ങനെ പഴുപ്പിക്കുമ്പോള്‍ മാമ്പഴത്തിന്റെ രുചിയോ ഗുണമോ കുറയുന്നില്ല. കൂടാതെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുകയുമില്ല. മല്ലികാ, ഹിമാപസന്ത്, മല്‍ഗോവാ തുടങ്ങിയ ന്യൂജനറേഷന് പഴങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. വിദേശ ഇനങ്ങള്‍ക്കു ഭംഗി കൂടുതലുണ്ടെങ്കിലും രുചിയില്‍ നാടന്‍ ഇനങ്ങളാണ് മുന്നില്‍. തൃശൂരിലുള്ള റിലാക്സ് മാംഗോ എക്സ്പോര്‍ട്ടേഴ്സും സഹോദര സ്ഥാപനമായ പാലക്കാടുള്ള ചിറ്റൂര്‍ അഗ്രോപാര്‍ക്കും ചേര്‍ന്നാണ് മേള ഒരുക്കിയിരിക്കുന്നത്. 25 ടണ്‍ മാമ്പഴങ്ങള്‍ വില്‍പ്പനക്കായി എത്തിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 20 ടണ്‍ മാമ്പഴങ്ങള്‍ വിറ്റുപോയതായി മേളയുടെ സംഘാടകരിലൊരാളായ ഫസല്‍ പറയുന്നു. വിദേശ മാമ്പഴങ്ങള്‍ പരിചയപ്പെടുത്തുകയാണ് മേളകൊണ്ട് ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം പറയുന്നു. മാമ്പഴമേള നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: