തിരുവനന്തപുരം: അനധികൃത പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് വേഗത്തില്‍ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ തയാറാവണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് സര്‍ക്കാര്‍. ഇതു സംബന്ധിച്ച നടപടികള്‍ക്ക് രൂപം നല്കാന് സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പെടുത്തി ഉപസമിതി രൂപീകരിച്ചു. ധനവകുപ്പിലെ എം. ഗിരീഷ് കുമാറാണ് സര്‍ക്കാര്‍ പ്രതിനിധി. സമിതിയുടെ ആദ്യയോഗം 28ന് ചേരും. ബ്ലേഡ് മാഫിയക്കെതിരെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ബാങ്കുകളില്‍നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ബാങ്കേഴ്സ് സമിതി ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം മാണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്, എ.ഡി.ജി.പിമാരായ കൃഷ്ണമൂര്‍ത്തി, ഹേമചന്ദ്രന്, ലീഡ് ബാങ്കായ കാനറാബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എസ്.റാവത്ത്, മറ്റു ബാങ്കുകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ഉപസമിതിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാമെന്ന് ബാങ്കുകള്‍ അറിയിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനാവശ്യ തടസവാദമുന്നയിച്ച് വായ്പകള്‍ നല്‍കാതിരിക്കുന്ന നടപടി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ബാങ്കുകള്‍ ഇല്ലാത്ത പത്തുപഞ്ചായത്തുകളില്‍ പുതുതായി ശാഖകള്‍ തുറക്കാന്‍ നിര്‍ദേശം നല്കി. ജനസംഖ്യയും വീടുകളും കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ശാഖകള്‍ അനുവദിക്കണം.
ജനങ്ങള്‍ക്ക് കൂടുതല്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കണം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഒരുകോടി രൂപവരെ ജാമ്യമില്ലാതെ വായ്പ ലഭ്യമാക്കുന്ന കേന്ദ്രപദ്ധതിയില്‍ ഉള്‍പെടുത്തി കേരളത്തിലും വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ നടപടിയെടുക്കണം. പുതിയ അധ്യയന വര്‍ഷം കണക്കിലെടുത്ത് വിദ്യാഭ്യാസ വായ്പകള്‍ കൂടുതലായി അനുവദിക്കണം. പുതുതലമുറ ബാങ്കുകളെ ആഭ്യന്തരമന്ത്രി യോഗത്തില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ വായ്പ ഉള്‍പ്പടെ തങ്ങള്‍ക്കു ലഭിക്കുന്ന അപേക്ഷകള്‍ കുറവാണെന്ന് പുതുതലമുറ ബാങ്കിന്റെ പ്രതിനിധി അറിയിച്ചു.
ജനങ്ങള്‍ക്ക് പണം ആവശ്യം വരുമ്പോള്‍ വേഗത്തില്‍ ലഭിക്കുന്നിടത്തു നിന്നും വാങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പക്ഷേ, അവര്‍ ആവശ്യപ്പെടുന്ന സമയത്ത് തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല. ഇതോടെ പലരും കുഴപ്പത്തിലേക്ക് ചാടുന്നു. പിന്നാക്ക വിഭാഗത്തിനു ബാങ്കുകള്‍ വേഗത്തില്‍ വായ്പ നല്കിയാല് മാത്രമെ ഇതിനു പരിഹാരമാവു. ലഘുവായ നടപടിക്രമങ്ങളിലൂടെ പണം നല്‍കണം.
ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടിയോ, കുടുംബത്തിലെ ഗൃഹനാഥനോ മരിച്ചാല്‍ വായ്പ തള്ളണമെന്ന നിര്‍ദേശം ബാങ്കുകള്‍ നടപ്പിലാക്കണം. അല്ലാത്തപക്ഷം അക്കാര്യം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: