കല്‍പ്പറ്റ: സംസ്ഥാന വനം-വന്യജീവി വകുപ്പ് മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വേ നടത്തുന്നു. മെയ് 30, 31 ജൂണ്‍ ഒന്ന് തീയതികളിലായി നടത്തുന്ന സര്‍വേയില്‍ ഈ രംഗത്തെ വിദഗ്ധരും ഫോട്ടോഗ്രാഫര്‍മാരുമടക്കം 50 ഓളം പേര് പങ്കെടുക്കും. ആദ്യമായാണ് വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വേ.
344.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ പരിസ്ഥിതി ദുര്‍ബലമായി അടയാളപ്പെടത്തിയതും ആന്റി പോച്ചിംഗ് ക്യാമ്പുകളോട് ചേര്‍ന്നുള്ളതുമായ പ്രദേശങ്ങളിലായിരിക്കും സര്‍വേയെന്ന് മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രസിഡന്റ് സത്യന് മേപ്പയൂര്‍ പറഞ്ഞു.
സര്‍വേയില്‍ പങ്കാളികളാകുന്നവര്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ ശാസ്ത്രീയ വിശകലനത്തിലൂടെ ഓരോ പ്രദേശത്തുമുള്ള തുമ്പികളെക്കുറിച്ചുള്ള വിവരം ലഭ്യമാകും. തെക്കേവയനാട്ടിലെ ബത്തേരി, മുത്തങ്ങ, കുറിച്യാട് റെയ്ഞ്ചുകളും വടക്കേ വയനാട്ടിലെ തോല്‍പ്പെട്ടി റെയ്ഞ്ചും ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. കര്‍ണാടക, തമിഴ്നാട് വനങ്ങളുമായി അതിരിടുന്നതാണ് വന്യജീവി സങ്കേതത്തിന്റെ പല ഭാഗങ്ങളും.
കല്ലന്‍തുമ്പികളും സൂചിത്തുമ്പികളും അടങ്ങുന്നതാണ് തുമ്പികളുടെ സമൂഹം. ഇരിക്കുമ്പോള്‍ നിവര്‍ത്തിപ്പിടിക്കുന്ന ചിറകുകളും തടിച്ച ഉടലുമാണ് കല്ലന്തുമ്പിയുടെ(ഡ്രാഗണ്‍ ഫ്ലൈ)യുടെ പ്രത്യകേത. ഇരിക്കുമ്പോള്‍ ചിറകുകള് ഉടലിനു സമാന്തരമായി ചേര്‍ത്തുവെക്കുന്നവയാണ് സൂചിത്തുമ്പികള്‍(ഡെംസല്‍ ഫ്ലൈ). ഈ ഇനത്തില്‍പ്പെട്ട ലെസ്റ്റിഡേ കുടുംബത്തിലുള്ള തുമ്പികള്‍ ചിറകുകള് വിടര്ത്തിപ്പിടിക്കുന്നവയാണ്. ഇവ ചേരാചിറകന്‍ തുമ്പി എന്നാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: