വാഷിംഗ്ടണ്‍: ജനപ്രിയതയുടെ കാര്യത്തില്‍ ലോക നേതാക്കളില്‍ മുമ്പന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമതന്നെ. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പക്ഷേ, അനുയായികളുടെ എണ്ണം കൂടിയ തോത് കണക്കാക്കിയാല്‍ ഒബാമയെ മോദി രണ്ടാം സ്ഥാനത്താക്കി. അങ്ങനെ ഒബാമക്കും മുന്നിലെത്തി.
ഫേസ്ബുക്കിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അനുയായികളുമായി രണ്ടാം സ്ഥാനത്ത് നരേന്ദ്ര മോദി എത്തിയത്. ഇത്രയും അനുയായികളുള്ള രാഷ്ട്രീയ നേതാക്കള്‍ വേറേയില്ലെന്ന് ഫേസ്ബുക്കിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
“മോദിയുടേതാണ് ലോകത്ത് അതിവേഗം അനുയായികള്‍ വര്‍ദ്ധിക്കുന്ന പേജ്. ദിവസത്തിന്റെയോ ആഴ്ചയുടെയോ മാസത്തിന്റെയോ കണക്കെടുത്താലും മോദിതന്നെ മുമ്പില്‍,” ഫേസ് ബുക് പോളിസി കമ്മ്യൂണിക്കേഷന്‍സിലെ ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ ഏപ്രില്‍ ഏഴിന് മോദിക്ക് 12.46 ദശലക്ഷമായിരുന്നു ഫേസ്ബുക്കിലെ അനുയായികള്‍. ഇന്ന് അദ്ദേഹത്തെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ച ശേഷം അത് 15.245 ദശലക്ഷമായി കുതിച്ചു ചാടി.
ഒബാമക്കാണ് ഏറ്റവും കൂടുതല്‍ അനുയായികള്‍, 40 ദശലക്ഷം. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് മുന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്നിയായിരുന്ന ഇതുവരെ രണ്ടാമന്, 11.35 ദശലക്ഷം അനുയായികളുമായി.
എന്നാല്‍, അനുയായികളുടെ വളര്‍ച്ചാ നിരക്കില്‍ മോദിയാണ് ഒന്നാമന്, ഒബാമയേക്കാള്‍ മുന്നില്‍. ഒബാമക്ക് വളര്‍ച്ചാ നിരക്ക് 0.305 ശതമാനം ആയിരുന്നു. എന്നാല്‍ മോദിക്ക് അത് 1.171 ശതമാനമാണ്. വോട്ടെണ്ണല്‍ ദിവസം മോദിയുടെ അനുയായികളുടെ എണ്ണം ഏഴിരട്ടിയായി.
രസകരമാണ് ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോഗത്തിന്റെ വിശകലനം. ഈ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കായിരുന്നു താരം എന്ന നിരീക്ഷണത്തിലെത്തിക്കും വിശകലനം. മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും വരെ ഇന്ത്യയില്‍ ഫേസ്ബുക്ക് ഇടപാടുകള്‍ ചങ്ങാതിമാര്‍ തമ്മിലുള്ള സല്ലാപങ്ങളായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ വോട്ടിംഗ് അവസാനിച്ചതുവരെ 29 ദശലക്ഷം പേര് ഇന്ത്യയില്‍ 227 ദശലക്ഷം ആശയ വിനിമയങ്ങള്‍ നടത്തി. ചിലര്‍ പോസ്റ്റുകളിട്ടു, ചിലര്‍ പ്രതികരിച്ചു. ചിലര്‍ പങ്കുവെച്ചു. ചിലര്‍ പോസ്റ്റുകള്‍ ഇഷ്ടപ്പെട്ടു. ഇത് ഇന്ത്യയിലെ ഫേസ്ബുക് ഇടപാടുകളുടെ മൂന്നില്‍ രണ്ടു വരും. ഒരാള്‍ പത്തു പോസ്റ്റുകള്‍ വീതമെങ്കിലും ശരാശരി നടത്തി. 13 ദശലക്ഷം പേര് 75 ദശലക്ഷം പോസ്റ്റുകള്‍ മോദിയെക്കുറിച്ചു കുറിച്ചുവെന്നും സ്റ്റോണ്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: