തിരുവനന്തപുരം: മാറാട് കൂട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാറാട് അരയസമാജവും ഹിന്ദു ഐക്യവേദിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്കി. മാറാട് കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ്കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് വീണ്ടും നിവേദനം നല്‍കിയിരിക്കുന്നത്. അടുത്തു തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
മാറാട് കേസിലെ ഗൂഢാലോചന, ഭീകരബന്ധം, സാമ്പത്തിക സ്രോതസ്സ്, അന്തര്‍സംസ്ഥാന ബന്ധം എന്നിവയെകുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ആദ്യം മുതലേ ഉയരുന്നതാണ്. കേസില്‍ വിധി പ്രസ്താവിച്ച കോടതിയും ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തെങ്കിലും അന്വേഷണം ഉണ്ടായില്ല. പകരം ക്രൈംബ്രാഞ്ച് അന്വേഷണമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ തലവനായിരുന്ന ഉദ്യോഗസ്ഥന്റെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്.
കര്‍ണ്ണാടകത്തില്‍ പിടിയിലായ പാക് ചാരന് ഫഹദിന് കേരളത്തിലെ ഭരണ കക്ഷിയില്‍പ്പെട്ട യുവനേതാവുമായി ബന്ധമുണ്ടായിരുന്നുവെന്നും മാറാട് കൂട്ടക്കൊലയ്ക്കു മുമ്പ് ഫഹദ് കേരളത്തിലുണ്ടായിരുന്നതിന് തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് റിട്ട. എസ്പി പറഞ്ഞത് നിവേദനത്തില്‍ സൂചിപ്പിക്കുന്നു. മാറാട് കൂട്ടക്കൊല നടക്കുന്ന വിവരം അബ്ദുള്‍ നാസ്സര്‍ മദനിക്ക് നേരത്തെ അറിയാമായിരുന്നു എന്നതും വെളിപ്പെട്ടിട്ടുണ്ട്. മാറാട് കൂട്ടക്കൊല രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും കേരളത്തിലെ ആദ്യത്തെ ആസൂത്രിതമായ തീവ്രവാദ ആക്രമണമായിരുന്നെന്നും അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കരുതുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഭരണകൂടം നീതിപൂര്വ്വകമായല്ല പെരുമാറിയതെന്ന് നിവേദനത്തില്‍ ആരോപിക്കുന്നു.
കേസിനെകുറിച്ചുള്ള ഗൗരവകരമായ കാര്യങ്ങള്‍ സിബിഐക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മാറാട് അരയസമാജത്തിന്റെ നേതാക്കളായ കെ.ദാസന്, ടി.മുരുകേശന് എന്നിവരും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി വി.സുശീല്‍കുമാര്‍, സംസ്ഥാന സമിതി അംഗം അനില്തിരുമല, സി.ഗംഗാധരന് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: