കാസര്‍കോട്: ഫലപ്രഖ്യാപനത്തിന് ശേഷം കാസര്‍കോട് ഗവ.കോളേജില്‍ നിന്നും അണികളുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ പുറത്തിറങ്ങുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി പി.കരുണാകരന്റെ മുഖത്ത് സന്തോഷത്തിന്റെ സൂചനപോലും ഉണ്ടായിരുന്നില്ല. ഹാട്രിക് വിജയത്തിന്റെ ആവേശം അണികളുടെ മുദ്രാവാക്യങ്ങളിലും പ്രതിഫലിച്ചില്ല. ഇടത് കോട്ടയെന്നവകാശപ്പെടുന്ന കാസര്‍കോട്ട് ഇത്തവണ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു സിപിഎം. 2004-ല്‍ ഒരു ലക്ഷത്തിനുമീതെയും 2009-ല്‍ അറുപതിനായിരത്തിലധികവും വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെങ്കൊടി നാട്ടിയ കാസര്‍കോട്ട് ഇത്തവണ 6921 വോട്ടിന്റെ മേല്‍ക്കൈ മാത്രമാണ് അവകാശപ്പെടാനുള്ളത്. ഇടതിന്റെ കിതപ്പിനൊപ്പം ബിജെപിയുടെ കുതിപ്പാണ് കാസര്‍കോട്ടെ രാഷ്ട്രീയത്തിന്റെ മറ്റൊരു പ്രത്യേകത. മോദി തരംഗം ഇത്തവണ ബിജെപിയിലേക്കെത്തിച്ചത് 172826 വോട്ടുകളാണ്. 2009നെ അപേക്ഷിച്ച് 47,344 വോട്ടിന്റെ വര്‍ദ്ധനവാണ് കെ.സുരേന്ദ്രന് സ്വന്തമാക്കിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. നിയമസഭാ മണ്ഡലങ്ങളിലെ വോട്ട്. ബ്രായ്ക്കറ്റില്‍ 2009ല്‍ ലഭിച്ചത്. മഞ്ചേശ്വരം- 46631 (34930), കാസര്‍കോട്- 41236 (33366), ഉദുമ- 24584 (17968), കാഞ്ഞങ്ങാട്- 23578 (16773), തൃക്കരിപ്പൂര്‍- 12990 (8077), പയ്യന്നൂര്‍- 12878 (8104), കല്ല്യാശ്ശേരി- 10758 (6148). പോസ്റ്റല്‍ വോട്ടുകളില്‍ 171 ആണ് ബിജെപിയുടെ വിഹിതം. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ കെ.സുരേന്ദ്രന് രണ്ടാമതെത്തി.
അരലക്ഷത്തിലേറെ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിദ്ദിഖ് കൂടുതലായി നേടിയെങ്കിലും സ്വാഭാവിക വര്‍ദ്ധനവ് മാത്രമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2009നെ അപേക്ഷിച്ച് 1,26,101 പേര് ഇത്തവണ കൂടുതലായി വോട്ട് ചെയ്തു. വോട്ടിംഗ് ശതമാനത്തില്‍ ബിജെപി മാത്രമാണ് വര്‍ദ്ധനവ് നേടിയത്. 2009 ല്‍ 14.81 ശതമാനമായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ടെങ്കില്‍ ഇത്തവണ 16.82 ശതമാനമായി ഉയര്‍ന്നു. എല്‍ഡിഎഫ് ശതമാനം 45.51 ല്‍ നിന്ന് 37.48 ആയും യുഡിഎഫിന്റേത് 37.91ല്‍ നിന്ന് 36.81 ആയും കുറഞ്ഞു.
സംഘപരിവാര്‍ രാഷ്ട്രീയം കരുത്തറിയിക്കുന്ന കാസര്‍കോട്ടെ ബിജെപിയുടെ വന്‍ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മുന്‍വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ് ഇക്കുറി കൈവരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അക്കൗണ്ട് തുറക്കാന്‍ പര്യാപ്തമാണ് ഇപ്പോഴത്തെ മുന്നേറ്റമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 84ല്‍ ബിജെപി ആദ്യമായി മാരാര്ജിയിലൂടെ നേടിയത് 59021 വോട്ടുകളാണ്. മൂന്ന് പതിറ്റാണ്ടിനുശേഷം മൂന്നിരട്ടിയോളം വോട്ട് നേടിയാണ് തുളുനാട്ടില്‍ ബിജെപി വെന്നിക്കൊടി പാറിക്കുന്നത്.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: