ആലപ്പുഴ: രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒരുപോലെ എതിര്‍ത്തിട്ടും ബിജെപിയും മോദിയും നേടിയത് അത്ഭുതകരമായ വിജയമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരു പിന്നോക്കക്കാരന് ഭാരതത്തില്‍ പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിക്കുന്നത് ഇതാദ്യമാണ്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചതിനാല്‍ ശക്തമായ ഭരണം കാഴ്ചവയ്ക്കാന്‍ പ്രധാനമന്ത്രിയാകുന്ന മോദിക്ക് കഴിയും. യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി കൊടുത്തു.
അവശത അനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളെ കണ്ടില്ലെന്ന് നടിച്ചു. വിലക്കയറ്റവും ഇന്ധന വിലവര്‍ധനവും അഴിമതിയും എല്ലാം കൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതിമുട്ടി.
കേരളത്തില്‍ യുഡിഎഫ് നേടിയത് മികച്ച വിജയമല്ല. എല്ലായിടത്തും വിജയിച്ചത് നാമമാത്രമായ ഭൂരിപക്ഷത്തിലാണ്. എം.എ. ഷാനവാസ്, കെ.സി. വേണുഗോപാലുമുള്പ്പെടെയുള്ളവരുടെ ഭൂരിപക്ഷം കണ്ടാല്‍ ഇത് മനസിലാകും. ഇവര്‍ സാങ്കേതികമായി വിജയിച്ചിരിക്കാം, പക്ഷേ ജനപിന്തുണ കുറഞ്ഞു. മുല്ലപ്പള്ളിക്ക് കിട്ടിയത് നാമമാത്രമായ ഭൂരിപക്ഷമാണ്. യുഡിഎഫിന് 12 സീറ്റ് നേടാന്‍ കഴിഞ്ഞതില്‍ ഉമ്മന്‍ചാണ്ടിക്ക് അഭിമാനിക്കാം. ഇടതുപക്ഷം തകര്‍ന്നുവെങ്കിലും ആറ് സീറ്റില്‍ നിന്ന് എട്ട് സീറ്റിലേക്ക് ഉയരാന്‍ കഴിഞ്ഞതില്‍ പാര്‍ട്ടിക്ക് ആശ്വസിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: