ബാലുശ്ശേരി: ബ്ലേഡ് മാഫിയക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പറയുന്ന സംസ്ഥാന ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ബാലുശ്ശേരി കുറ്റിക്കാട്ട്പറമ്പില്‍ വസന്തയെ പരിചയമുണ്ടാവില്ല. ബ്ലേഡ്മാഫിയയുടെ കഴുത്തറുപ്പന്‍ പലിശക്കെടുതിയില്പെട്ട് ദുരിതത്തില്‍ കഴിയുകയാണിവര്‍.
റിസോര്‍ട്ട് പണിയാനോ ബിസിനസ് വ്യാപിപ്പിക്കാനോ അല്ല വസന്ത ബ്ലേഡ് മുതലാളിയില്‍ നിന്നും പലപ്പോഴായി രണ്ടര ലക്ഷം രൂപ കടംവാങ്ങിയത്. മാനസിക രോഗിയായ തന്റെ ഭര്‍ത്താവിന്റെ ചികിത്സക്കും അത്യാവശ്യം വീട്ടാവശ്യങ്ങള്‍ നിര്വ്വഹിക്കാനുമായിരുന്നു. ജീവിത ദുരിതത്തിനിടയിലും മുതലിലേക്ക് ഒരുലക്ഷവും പലിശ വകയില്‍ ഒരു ലക്ഷവും അടച്ചുതീര്‍ത്ത വസന്ത 2012ല്‍ തന്റെ ആധാരം കടക്കാരനില്‍ നിന്ന് തിരിച്ചുവാങ്ങാന്‍ അഞ്ച് ലക്ഷം രൂപയുമായി ചെന്നപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് മറുപടിയായി ലഭിച്ചത്. പണം കടംവാങ്ങുമ്പോള്‍ തനിക്ക് ആകെ ഉണ്ടായിരുന്ന 46 സെന്റ് ഭൂമി റജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നത് തിരിച്ചുതരില്ലെന്നായിരുന്നു ബ്ലേഡുകാരനായ അഭിനവ ഷൈലോക്കിന്റെ മറുപടി.
തരിച്ചുനില്‍ക്കാനേ വസന്തക്ക് കഴിഞ്ഞുള്ളൂ. നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ മുമ്പിലും ജനപ്രതിനിധികളുടെ മുമ്പിലും വസന്ത തന്റെ ദുരിത കഥ പറഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ല. ശക്തനായിരുന്ന ബ്ലേഡ്മാഫിയക്കെതിരെ ആരും ശബ്ദിക്കാന്‍ തയാറല്ല. 63 വയസ്സുകാരിയായ വസന്ത മാനസിക രോഗിയായ തന്റെ ഭര്‍ത്താവിന്റെ ചികിത്സ എങ്ങിനെ തുടരണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് കിടപ്പാടം പോലും ബ്ലേഡ്മാഫിയ കൈക്കലാക്കിയെന്നറിയുന്നത്. പോലീസില്‍ പരാതി നല്കിയാല് ഫലമുണ്ടാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ മലബാറിലെ ബ്ലേഡ് മാഫിയയുടെ തലസ്ഥാനമായ ബാലുശ്ശേരിയിലെ പോലീസും ഈ മാഫിയകളുടെ പിടിയിലാണെന്ന് തിരിച്ചറിഞ്ഞ അവര്‍ കിടപ്പാടം ലഭിക്കാന്‍ കൊയിലാണ്ടി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യഅന്യായം നല്കി കാത്തിരിക്കുകയാണ്.
ബാലുശ്ശേരി തഞ്ചാലക്കുന്നിലെ 30 സെന്റ് സ്ഥവും ടൗണിന്റെ ഹൃദയഭാഗത്ത് പൊന്നുംവില ലഭിക്കുന്ന 16 സെന്റ് സ്ഥലവുമാണ് ഇവര്‍ക്ക് നഷ്ടമായത്. പനങ്ങാട് പാലക്കുളം ചാക്കോ എന്നയാളില്‍ നിന്നാണ് വസന്ത കടംവാങ്ങിയത്. കടംവാങ്ങുമ്പോള്‍ കൈവശമുള്ള ഭൂമി ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നാണ് വ്യവസ്ഥ. പലിശസഹിതം കടം തിരിച്ചെടുക്കുമ്പോള്‍ ഭൂമി തിരിച്ചുനല്‍കുമെന്നും വ്യവസ്ഥയിലുണ്ട്. എന്നാല്‍ ആരും സഹായിക്കാനില്ലാത്ത ഈ കുടുംബത്തെ ചൂഷണം ചെയ്യാനാണ് ബ്ലേഡ് മാഫിയ ശ്രമിച്ചത്. ടൗണിലുള്ള സ്ഥലത്ത് മണ്ണ് നീക്കി കമ്പിവേലി സ്ഥാപിക്കാന്‍ ഗുണ്ടകളുടെ സഹായത്തോടെ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ തടഞ്ഞപ്പോള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വസന്ത നിയമയുദ്ധം നടത്തുന്നത് സാധാരണ നാട്ടിന്‍പുറത്തെ വെറുമൊരു വട്ടിപ്പലിശക്കാരനോടല്ല. പോലീസിനെയും അധികാര കേന്ദ്രങ്ങളെയും സ്വാധീനിക്കാന്‍ കഴിവുള്ള സുശക്തരോടാണ്. നൂറു കണക്കിന് വ്യക്തികളില്‍ നിന്ന് ഈടായി പണയം വാങ്ങിയ ഭൂമി സ്വന്തമാക്കിയെന്ന ആരോപണം ഇയാളെക്കുറിച്ചുണ്ട്. താമരശ്ശേരി ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാം ഇതുസംബന്ധിച്ച് നല്കിയ വിശദമായ റിപ്പോര്‍ട്ട് ഇന്നലെ ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
ഓപ്പറേഷന് കുബേര എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ബ്ലേഡ്മാഫിയക്ക് എതിരായ വേട്ടയില്‍ ഇതുവരെ ചാക്കോയെ പിടികൂടാനുമായിട്ടില്ല. എന്നാല്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ലെന്നാണ് വിശദീകരണം. കോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടായി സ്വന്തം കിടപ്പാടം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണിവര്‍.
ടി.കെ.ബിജീഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: