ആറന്മുള: ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു നിഷേധിക്കുന്നതും പ്രകൃതി നല്കിയ ജൈവസമ്പത്തുകള്‍ ഇല്ലാതാക്കുന്നതുമായ ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കുവാന്‍ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ തൊണ്ണൂറ്റിനാലാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവള പദ്ധതിക്കായി ഒരുപിടി മണ്ണ് ആറന്മുള പുഞ്ചപ്പാടത്തേക്കു വീഴ്ത്താന്‍ കേരളത്തിന്റെ ജനമനസാക്ഷി അനുവദിക്കില്ലായെന്ന് സത്യഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ച വിമാനത്താവള വിരുദ്ധ ഏകോപനസമിതി കണ്‍വീനര്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കോടതിവിധി എന്തായാലും വിമാനത്താവളത്തെപ്പറ്റി ജനങ്ങളുടെ വിധി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനിയും അത് നടപ്പാക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. രേവതി എസ്. വര്‍മ്മ സംവിധാനം നിര്‍വഹിച്ച വിമാനത്താവളം ആറന്മുളയ്ക്കൊരു ദുരന്തത്താവളം എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം പന്ന്യന്‍ രവീന്ദ്രന് നിര്‍വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, ജില്ലാ കമ്മറ്റി അംഗം വത്സമ്മ മാത്യു, പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് കെ.എം. ഗോപി, ഡോ. ബലറാം, സൂര്യാ കൃഷ്ണന്, ആറന്മുള വിജയകുമാര്‍, കെ.ഐ. ജോസഫ്, ആര്. ശരത്ചന്ദ്രകുമാര്‍, അച്യുതന് കോയിപ്രം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: