ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അടുത്ത അഞ്ചുവര്‍ഷത്തെ ഭരണാധികാരികളാരെന്നറിയാം, അല്‍പ്പനേരം കൂടി കഴിഞ്ഞാല്‍. ജനഹിതവും വിധിയും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ)ത്തിന് അനുകൂലമാണെന്നാണ് സര്‍വെ റിപ്പോര്‍ട്ടുകളെല്ലാം പ്രഖ്യാപിച്ചത്. അതില്‍ നേരിയ ഏറ്റക്കുറച്ചില്‍ ഉണ്ടായാലും എന്‍ഡിഎ തന്നെയാകുമെന്ന കാര്യത്തില്‍ സംശയമില്ല. വൈവിധ്യം നിലനില്‍ക്കുന്ന ലോകത്തില്‍ തന്നെ കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിനെ നയിക്കാന്‍ കഴിവും കരുത്തുമുള്ള നേതൃത്വമോ സംഘടനയോ സഖ്യമോ വേറെ ഇല്ലാ എന്നതു തന്നെയാണ് സത്യം. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയെ പ്രതിരോധിക്കാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രതിയോഗികള്‍ ഉപയോഗിച്ചു.
വര്‍ഗീയ സഖ്യമെന്ന് ആരോപിച്ചു. ജനങ്ങളില്‍ ഭീതിയും ആശയക്കുഴപ്പങ്ങളുമുണ്ടാക്കാന് കഠിന പ്രയത്നം നടത്തി. മുമ്പെങ്ങുമില്ലാത്ത വിധം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ വ്യക്തിഹത്യ ചെയ്യുന്ന ശൈലി അവലംബിച്ചു. നരേന്ദ്രമോദിയെ നരഭോജിയെന്നും നരാധമനെന്നും കുറ്റപ്പെടുത്തി. നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്നു വരെ ബുദ്ധിജീവികള്‍ പ്രഖ്യാപിച്ചു. 22,000 പേര് കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ പ്രസ്താവിച്ചു. നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരസ്യമായി പറഞ്ഞു. നരേന്ദ്രമോദിയെ ‘നീച’നെന്നുവരെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മര്യാദയുടെ എല്ലാ സീമകളും ബിജെപിയുടെ പ്രതിയോഗികള്‍ ലംഘിച്ചിട്ടും സംയമനത്തോടെ തന്നെയാണ് ബിജെപി നേതൃത്വം പെരുമാറിയത്. പിതാവിന്റെ അഭ്യര്‍ഥന പ്രകാരം ഗുജറാത്തിലെ ഒരു യുവതിയെ പോലീസ് നിരീക്ഷിച്ചതിനും നരേന്ദ്രമോദിയെയാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. യുവതിയെ ഒളിഞ്ഞു നോക്കുന്ന ഒരാള്‍ക്ക് എങ്ങനെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ചോദിച്ചത് രാഹുലിന്റെ സഹോദരി പ്രിയങ്കയാണ്. “നാടാകെ യുവതികളെ മാറിമാറി സുഹൃത്തുക്കളായി കൊണ്ടുനടക്കുന്ന സഹോദരനെ നിലയ്ക്കു നിര്‍ത്താന്‍ നോക്ക്” എന്നൊന്നും ബിജെപി ആവശ്യപ്പെട്ടില്ല. അക്കാര്യത്തിലും അസൂയാവഹമായ നിശ്ശബ്ദതയാണ് നരേന്ദ്രമോദി പാലിച്ചത്. കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണ്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വേരറുക്കാനുള്ളതാണ് എന്ന തിരിച്ചറിവാണ് അവരെ ഇത്രമാത്രം വിറളി പിടിപ്പിച്ചതെന്നാശ്വസിക്കാം. വരാന്‍ പോകുന്നത് ശുഭവാര്ത്തയാകും എന്ന കാര്യത്തില്‍ സംശയമില്ല. ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ശ്രദ്ധേയമായ മുദ്രാവാക്യം മുന്നോട്ടുവച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ലക്ഷ്യത്തിലെത്താന്‍ വ്യക്തമായ കര്‍മപദ്ധതിയുണ്ട്. അതിനായുള്ള പ്രകടനപത്രിക സര്‍വ മേഖലയിലും പുരോഗതി വാഗ്ദാനം ചെയ്യുന്നുണ്ട്. വന്‍കിട മുതലാളിമാരുടെ താത്പര്യമല്ല, കര്‍ഷകരുടെയും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണം എന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ള പാര്‍ട്ടിയാണ് ബിജെപി. പ്രത്യേകിച്ചും നരേന്ദ്രമോദി. അദ്ദേഹം ഭരിച്ചുകൊണ്ടിരിക്കുന്ന ഗുജറാത്തില്‍ അത് തെളിഞ്ഞു കാണാം. അതുകൊണ്ടുതന്നെ ഇന്ത്യ മാത്രമല്ല ലോകമൊന്നാകെ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: