രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ച ദിവസമായ ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. വോട്ടെടുപ്പില്‍ രാജ്യം എങ്ങനെ ചിന്തിച്ചു എന്നതിന്റെ ഒരേകദേശ രൂപമാണ് എക്സിറ്റ് പോളിലൂടെ വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസങ്ങള്‍ മുതല്‍ പുറത്തുവന്നുകൊണ്ടിരുന്ന വിവിധസര്വേകളും പ്രവചനങ്ങളുമെല്ലാം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനമാണ് പ്രഖ്യാപിച്ചത്. ഒപ്പം ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ രാജ്യത്ത് അധികാരത്തിലെത്തുമെന്നും പ്രവചിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വരെ ആ പ്രവചനത്തെ ഊട്ടിയുറപ്പിച്ചതല്ലാതെ മാറ്റം വരുന്ന സാഹചര്യങ്ങളൊന്നും ഉണ്ടായില്ലന്നതാണ് എടുത്തുപറയേണ്ടത്. എല്ലാ സര്‍വേകളും ഏതാണ്ട് ഒരേകാര്യം തന്നെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ സര്‍വേകളുടെ വിശ്വാസ്യതയെയോ ആധികാരികതയെയോ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായശേഷം പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങളും ബിജെപിയുടെ വിജയത്തെ അരക്കിട്ടുറപ്പിക്കുന്നു.
എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ ബിജെപിയുടെ വിജയപ്രഖ്യാപനം മാധ്യമങ്ങള്‍ നടത്തിയപ്പോള്‍ ‘വാട്ട്സ് അപി’ലൂടെ ചില സുഹൃത്തുക്കള്‍ അയച്ച സന്ദേശങ്ങള്‍ക്കെല്ലാം അകമ്പടിയായി ‘നമോ’ എന്നുണ്ടായിരുന്നു. എല്ലാത്തിലും നമോ സ്പര്‍ശം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം ഉയര്‍ത്തിവിട്ട പ്രചാരണക്കൊടുങ്കാറ്റ് ഓരോരുത്തരിലും എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതാണ് അത് സൂചിപ്പിക്കുന്നത്. ബിജെപി അനുഭാവികളല്ലാത്തവരിലും നരേന്ദ്രമോദി താരമായി. ഒരു നേതാവിനെ കേന്ദ്രീകരിച്ചും ആ നേതാവില്‍ രാജ്യത്തിന്റെ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചും ജനങ്ങളെല്ലാം ആവേശത്തോടെ പങ്കെടുത്ത തെരഞ്ഞെടുപ്പുപ്രചാരണം രാജ്യത്ത് ആദ്യമാണെന്നു തന്നെ പറയാം. മോദിക്കുവേണ്ടിയും രാജ്യത്ത് മാറ്റമാഗ്രഹിച്ചുമാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. നരേന്ദ്രമോദി എന്ന വ്യക്തിയില്‍ അത്രത്തോളം ജനങ്ങളാകെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്യത്താകമാനം ഇത്രത്തോളം ഒരു നേതാവ് യാത്രചെയ്യുന്നതും ഇതാദ്യമാണ്. രാജ്യത്തെ നാനാവിധത്തിലുള്ള ജനങ്ങളോടും അദ്ദേഹം സംവദിച്ചു. നേരിട്ടുള്ള പൊതുയോഗങ്ങളിലൂടെയും ‘ചായ്പേ ചര്‍ച്ച’ മുതലായ പരിപാടികളിലൂടെയും മോദി ജനങ്ങളുടെ പ്രശ്നങ്ങളിലിടപെട്ടു. ഓരോ സംസ്ഥാനത്തു ചെല്ലുമ്പോഴും അവിടത്തെ സാഹചര്യങ്ങളും പ്രശ്നങ്ങളും അദ്ദേഹം പഠിക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തിരുവനന്തപുരത്തു നടന്ന മഹാറാലിയില്‍ പങ്കെടുത്ത്, ശംഖുമുഖം കടല്‍തീരത്തു നിന്നുകൊണ്ട് നരേന്ദ്രമോദി പങ്കുവച്ചത് കേരളത്തിന്റെ വികസന സ്വപ്നങ്ങളാണ്. കഴിഞ്ഞ അറുപതു വര്‍ഷം കേരളത്തിലുണ്ടാകാത്ത വികസനമുന്നേറ്റം വരുന്ന അറുപതുമാസങ്ങളില് കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കാനവസരമുണ്ടാകുമെന്ന് അദ്ദേഹം ജനസഹസ്രങ്ങളോട് പ്രതിജ്ഞചെയ്തു. ജനങ്ങള്‍ക്കു മുന്നില്‍ മോദി അവതരിപ്പിച്ച വികസനമുദ്രാവാക്യത്തിനാണ് വോട്ട് ചോദിച്ചത്. ജനങ്ങള്‍ മോദിക്ക് പിന്തുണ നല്‍കിയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ വ്യക്തമാകുന്നത്.
നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന് അതിനുള്ള പിന്തുണ നല്കി. മോദി അധികാരത്തില്‍ വരുന്നതിനെ എതിര്‍ക്കുന്ന കൂട്ടരുടെ പ്രചാരണങ്ങളും ഏറെയായിരുന്നു. എല്ലാതരത്തിലുമുള്ള പ്രചാരണങ്ങളെയും അതിജീവിച്ചാണ് അദ്ദേഹം വിജയത്തിന്റെ പടവുകളിലേക്ക് കയറിപ്പോകുന്നത്. അധികാരത്തിന്റെ ഇടനാഴിയില്‍ കറങ്ങിനടന്നും തലചൊറിഞ്ഞ് നിന്നും സുഖമനുഭവിക്കുകയും അഴിമതിക്ക് കുടചൂടുകയും ചെയ്തവരാണ് നരേന്ദ്രമോദിയെ എതിര്‍ത്തവരില്‍ പ്രമുഖര്‍. ഏറെനാളായി അവരെല്ലാം അനുഭവിച്ചു വന്ന സുഖലോലുപതയ്ക്ക് കോട്ടം വരുമെന്ന തിരിച്ചറിവും അവരുടെ എതിര്‍പ്പിനു ശക്തികൂട്ടുന്നു. അവര്‍ മോദിയെ വര്‍ഗീയവാദിയെന്നും ഫാസിസ്റ്റെന്നും ഏകാധിപതിയെന്നുമൊക്കെ വിളിച്ചാക്ഷേപിക്കുകയും ചെയ്തു. മോദി അധികാരത്തിലെത്തിയാല്‍ രാജ്യം വിട്ടു പോകുമെന്നും കിട്ടിയ പുരസ്കാരങ്ങളെല്ലാം തിരിച്ചു കൊടുക്കാമെന്നും വീമ്പുപറഞ്ഞവരുണ്ട്. അവരെല്ലാം ഇനിയെന്തു ചെയ്യും ?
ബംഗാളി എഴുത്തുകാരനും പത്മശ്രീ ജേതാവുമായ അമിതാവ് ഘോഷിനും പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു.ആര്. അനന്തമൂര്‍ത്തിക്കും നടനും സംവിധായകനുമായ ഗിരീഷ് കര്‍ണാടിനും അവര്‍ വീമ്പുപറഞ്ഞതനുസരിച്ച് രാജ്യം വിട്ടുപോകേണ്ടിവരും. നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ താന്‍ രാജ്യം വിടുമെന്നാണ് അനന്തമൂര്‍ത്തി പരസ്യമായി പ്രഖ്യാപിച്ചത്. സാമൂഹ്യ ബോധവും ഉത്തരവാദിത്വ ബോധവുമുള്ള ഒരാളും മോദിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കില്ലെന്നാണ് അനന്തമൂര്‍ത്തിയുടെ കണ്ടെത്തല്‍. രാജ്യത്തെ ജനങ്ങള്‍ക്കൊന്നും സാമൂഹ്യബോധമില്ലെന്ന് ആക്ഷേപിക്കുകയാണ് അനന്തമൂര്‍ത്തി ചെയ്തത്. മോദി വര്‍ഗീയവാദിയാണെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, രാജ്യത്തിന്റെ പലഭാഗങ്ങളിലും ബോംബ് സ്ഫോടനം നടത്തി അസ്ഥിരത സൃഷ്ടിക്കാനും നിരപരാധികളെ കൊലചെയ്യാനും പദ്ധതിയിട്ട അബ്ദുള്‍നാസര്‍ മദനിക്കായി വാദിക്കുന്നുണ്ട്. കര്‍ണാടക ജയിലില്‍ സുപ്രീംകോടതി പോലും കരുണകാട്ടാതെ കഴിയുന്ന മദനിയെ തുറന്നുവിടണമെന്നാണ് അനന്തമൂര്‍ത്തിയുടെ ആവശ്യം. മദനി നിരപരാധിയാണെന്നു വാദിക്കുന്ന മൂര്‍ത്തിക്ക് അയാള്‍ ചെയ്ത കുറ്റങ്ങളെ കുറിച്ച് തെല്ലും ബോധമില്ലാത്തതല്ല. എങ്കിലും അദ്ദേഹം മദനിക്കായി വാദിക്കുന്നതിനു പിന്നില്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന തീവ്രവാദശക്തികളുടെ സ്വാധീനമാണെന്ന് പറയാതെ വയ്യ.
രാജ്യത്താകമാനം എഴുത്തുകാരെയും സാമൂഹ്യപ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ തീവ്രവാദ സംഘടനകള്‍ പ്രത്യേക പദ്ധതി തയ്യാറാക്കി അത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അതിനായി പ്രത്യേകം സാമ്പത്തികം സ്വരൂപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിദേശ യാത്രകളും വലിയ തുകകള്‍ സമ്മാനമായി നല്കപ്പെടുന്ന പുരസ്കാരങ്ങളും സംഘടിപ്പിച്ചു നല്കുന്നു. അവര്‍ നേതൃത്വം നല്കുന്ന സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് അനന്തമൂര്ത്തിയടക്കമുള്ള എഴുത്തുകാരെ ‘റിക്രൂട്ട്’ ചെയ്തിരിക്കുകയാണ്. അവരുടെ കെണിയില്‍ മൂര്‍ത്തിക്കൊപ്പം നോബേല്‍ ജേതാവ് അമര്‍ത്യാസെന്നും സംവിധായകന് ഗിരീഷ്കര്ണാടും ബംഗാളി എഴുത്തുകാരന് അമിതവ് ഘോഷും പെട്ടു എന്നാണ് അവരുടെ മോദിവിരുദ്ധ പ്രസ്താവനകള്‍ തെളിവു നല്‍കുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനെ രാജ്യത്തെ ദേശീയവാദികളായ മുസ്ലിം സമൂഹം എതിര്‍ക്കുന്നില്ല. എതിര്‍പ്പ് തീവ്രനിലപാടുകളുടെ മുസ്ലിം സംഘടനകളുടെ സ്വാധീനത്തില്‍ പെട്ടുപോയ ന്യൂനപക്ഷങ്ങള്‍ക്കാണ്. സാംസ്കാരിക നായകരെ തങ്ങളുടെ പക്ഷം ചേര്‍ത്തതുപോലെ, സമൂഹത്തിലെ മറ്റ് പുരോഗമനചിന്താഗതികളോട് അടുത്തു നില്‍ക്കാത്ത ന്യൂനപക്ഷ സമുദായങ്ങളെയും അവര്‍ പാട്ടിലാക്കി. ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ വികസനപദ്ധതികളുടെ രുചി അനുഭവിച്ച് മോദിക്കൊപ്പം ചേരുകയാണുണ്ടായത്. നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യാവിരുദ്ധ തീവ്രവാദ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നിലവരും. ഇന്ത്യയുടെ വികസനത്തെയും മുന്നോട്ടുള്ള കുതിപ്പിനെയും തകര്‍ക്കാന്‍ വിദേശശക്തികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അത്തരക്കാരുടെ കണ്ണിലെ കരടാണ് എന്നും നരേന്ദ്രമോദി. അവരുടെ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന അനന്തമൂര്‍ത്തിയെ പോലുള്ളവര്‍ക്കും മോദി കരടാകുന്നത് അതിനാലാണ്.
പ്രാദേശിക തലത്തില്‍ വരെ സാംസ്കാരിക, സാമൂഹ്യ, മനുഷ്യാവകാശ സംഘടനകള്‍ സൃഷ്ടിക്കുന്നത് ഇപ്പോള്‍ തീവ്രവാദ പ്രസ്ഥാനങ്ങളാണ്. ഈ സംഘടനകളുടെ പേരില്‍ സാംസ്കാരിക നായകരെ അവര്‍ അണിനിരത്തുന്നു. പ്രാദേശിക പ്രശ്നങ്ങളിലും പരിസ്ഥിതിപ്രശ്നങ്ങളിലും വരെ അവരിടപെടുന്നു. സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള സാമ്പത്തിക സഹായവും തീവ്രവാദ സംഘടനകളാണ് നല്‍കുന്നത്. അനന്തമൂര്ത്തിയുള്പ്പടെയുള്ള ‘സാംസ്കാരിക നായകര്‍’ തീവ്രവാദ സംഘടനകളുടെ പെയ്ഡ് പ്രവര്‍ത്തകരാകുന്നത് അങ്ങനെയാണ്. അപ്പോള്‍ അനന്തമൂര്‍ത്തിക്ക് എങ്ങനെ നരേന്ദ്രമോദിയെ എതിര്‍ക്കാതിരിക്കാനും മദനിയെ അനുകൂലിക്കാതിരിക്കാനും കഴിയും ?
മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും പോലെ ആധുനിക ഇന്ത്യയുടെ നിര്‍മിതിക്ക് മോദി അനുയോജ്യനല്ലെന്നാണ് അനന്തമൂര്‍ത്തിയുടെ കണ്ടെത്തല്‍. ഗാന്ധിജിയും നെഹ്റുവും ആധുനിക ഇന്ത്യകെട്ടിപ്പെടുക്കുന്നതില് എത്രത്തോളം പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എങ്കിലും ഒരുകാര്യം നിസ്സംശയം പറയാം, മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ആധുനികതയിലേക്കല്ല കുതിക്കുക, അത്യന്താധുനികതയിലേക്കായിരിക്കും. രാജ്യത്തെ കൃഷിക്കാര്‍ക്കും വ്യവസായികള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും ഒരുപോലെ ആശ്രയിക്കാന്‍ കഴിയുന്ന പ്രധാനമന്ത്രിയായിരിക്കും അദ്ദേഹം. ഗുജറാത്തിലെ ജനങ്ങള്‍ അതിന്റെ ഫലം അനുഭവിച്ചതാണ്. ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ച് മോദിക്ക് ഇതുവരെ ഒരു നേതാവും മുന്നോട്ടുവയ്ക്കാത്ത വികസന സ്വപ്നങ്ങളുണ്ട്. അതു പ്രാവര്‍ത്തികമാക്കി മോദി ഭരണത്തിലെത്തുമ്പോള്‍ അടുത്ത ഒന്നരപതിറ്റാണ്ട് രാജ്യത്ത് മോദിക്കാലമാണെന്ന് എതിരാളികള്‍ തിരിച്ചറിയുന്നു. അനന്തമൂര്‍ത്തിയെ പോലുള്ളവരുടെ ഉള്ളില്‍ നിറയുന്ന ഭയവും അതു തന്നെയാണ്. മോദിക്കാലത്ത് രാജ്യത്ത് നില്ക്കാന് കഴിയാതെ എവിടെ പോയി ഒളിക്കും?
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: