തിരുവനന്തപുരം: കടം തീര്‍ക്കുകയും പുതിയ പദ്ധതികളിലൂടെ ലാഭം നേടുകയും ചെയ്തതോടെ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ലാഭത്തിലേക്ക്. വായ്പായിനത്തില്‍ ഹഡ്കോയ്ക്ക് കുടിശ്ശികയായി നല്‍കാനുള്ള മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തതായി ഭവനനിര്‍മാണ ബോര്‍ഡ് ചെയര്മാന് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വായ്പാപദ്ധതി പുനരാരംഭിക്കും. ബോര്‍ഡിന്റെ അറ്റാദായം പത്തുകോടിയായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതായും ചെയര്മാന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹഡ്കോയ്ക്ക് നല്‍കേണ്ടിയിരുന്ന 730.67 കോടി കുടിശ്ശിക പലിശ സഹിതം 830 കോടിയാണ് അടച്ചത്. ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വാടകക്കുടിശ്ശിക പിരിച്ചെടുക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായാണ് അറ്റാദായം വര്‍ദ്ധിച്ചത്. 17 സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടിയിരുന്ന 21 കോടിയില്‍ 10.23 കോടി രൂപ ലഭിച്ചു. പാവപ്പെട്ടവര്‍ക്ക് തിരിച്ചടവില്‍നിന്ന് മോചനം ലഭിക്കുന്നതിനായി ഗൃഹശ്രീ, കാരുണ്യ എന്നീ ഭവനപദ്ധതികള്‍ മൂന്നുമാസത്തിനുള്ളില്‍ ആരംഭിക്കും. ഒരുലക്ഷം രൂപ വീതം സന്നദ്ധസംഘടനയും ഗുണഭോക്താവും നല്കുമ്പോള് നാലുമുതല്‍ ആറുലക്ഷംരൂപ വരെ ചെലവുവരുന്ന വീടുനിര്‍മാണത്തിന് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ സബ്സിഡി നല്‍കുന്നതാണ് ഗൃഹശ്രീ പദ്ധതി.
സര്‍ക്കാരും ബോര്‍ഡും ഗുണഭോക്താവും സംയുക്തപങ്കാളിത്തം വഹിക്കുന്ന കാരുണ്യ പദ്ധതിയില്‍ ഒരു പഞ്ചായത്തില്‍ നൂറുവീടുകള്‍ വീതം ഒരു ലക്ഷം വീടുകളാണ് നിര്‍മിക്കുക. നാലുലക്ഷം രൂപ ചെലവുവരുന്ന വീടിന് രണ്ടുലക്ഷം സര്‍ക്കാര്‍ സബ്സിഡിയും രണ്ടുലക്ഷം ഗുണഭോക്തൃവിഹിതവുമായിരിക്കും.
ഹഡ്കോയില്‍നിന്ന് വായ്പയെടുത്തായിരിക്കും സര്‍ക്കാര്‍ സബ്സിഡി നല്‍കുക. ദുര്‍ബലവിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായുള്ള പത്തുവര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ഭവനവായ്പകള്‍ പുനരാരംഭിക്കും. സൗഭാഗ്യ ഭവനപദ്ധതിപ്രകാരം ദുര്ബലവിഭാഗക്കാര്ക്കായി നാലുശതമാനം പലിശനിരക്കില്‍ രണ്ടുലക്ഷം വരെയും താഴ്ന്ന വരുമാനക്കാര്‍ക്കായി 6.5 ശതമാനം പലിശനിരക്കില്‍ അഞ്ചുലക്ഷം വരെയും ഹഡ്കോയില്‍നിന്ന് വായ്പ സമാഹരിച്ച് ബോര്‍ഡ് വിതരണം ചെയ്യും. ദുര്‍ബലവിഭാഗക്കാരുടെ ഏഴുശതമാനം പലിശസബ്സിഡിയും താഴ്ന്ന വരുമാനക്കാരുടെ അഞ്ചുശതമാനം പലിശ സബ്സിഡിയും സര്‍ക്കാരായിരിക്കും വഹിക്കുക. ബോര്‍ഡിന്റെ സ്വന്തം ഫണ്ടില്‍നിന്ന് തുക ചെലവഴിച്ചാണ് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വായ്പ നല്‍കുന്നത്. കൊച്ചി മറൈന്‍ ഡ്രൈവിലെ 18.69 ഏക്കറിലെ ബാംഗ്ലൂര്‍ മോഡല്‍ കൊച്ചി ഫൈനാന്‍സ് സിറ്റി നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സിയുമായി കരാര്‍ ഒപ്പുവച്ചു. വിവിധ ജില്ലകളില്‍ ബോര്‍ഡിന്റെ കൈവശമുള്ള 135 ഏക്കര്‍ സ്ഥലത്ത് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കുന്നകാര്യത്തില്‍ ഉപസമിതി റിപോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിന് പുറമേ സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച ഇന്നവേറ്റീവ്, വാടകവീട്, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മാണം, സാഫല്യം ഭവനപദ്ധതി, പാരസ്പര്യം ഒരു വിജയമാതൃക, കണ്‍സള്‍ട്ടന്‍സി പദ്ധതികള്‍ എന്നിവ പൂര്‍ത്തിയാക്കാനായതായും ചെയര്മാന് വ്യക്തമാക്കി. ഭവനനിര്‍മാണ ബോര്‍ഡ് സെക്രട്ടറി എന്‍.അശോക് കുമാര്‍, ചീഫ് എന്‍ജിനീയര്‍ രാജീവ് കരിയില്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.വല്‍സമ്മ എന്നിവരും പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: