കാഞ്ഞങ്ങാട്: ബിജെപി മുന്‍ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരിയുമായിരുന്ന മേലാങ്കോട്ടെ കെ.കൃഷ്ണാനന്ദ പൈയുടെ നിര്യാണത്തോടെ ബിജെപിക്ക് നഷ്ടമായത് പാര്‍ട്ടിയിലെ അസാധാരണ വ്യക്തിത്വത്തെ. ആദ്യകാല ജനസംഘം നേതാവായിരുന്ന കെ. രാമചന്ദ്ര പൈയുടെ മകനായാണ് ഇദ്ദേഹം ജനിച്ചത്. പിതാവിന്റെ ജനസംഘപ്രവര്ത്തന കാലഘട്ടത്തില്‍ എ.ബി.വാജ്പേയി ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. എല്‍.കെ. അദ്വാനി, ആര്‍എസ്എസ് സര്‍സംഘ് ചാലക് ആയിരുന്ന ദേവറസ്ജി, കര്‍ണാടക മുഖ്യമന്ത്രിമാരായിരുന്ന യഡ്യൂരപ്പ, സദാനന്ദ ഗൗഡ തുടങ്ങിയവരുമായി അടുത്ത സൗഹൃദ ബന്ധമാണ് കൃഷ്ണാനന്ദ പൈക്ക് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മേലാങ്കോട്ടെ വസതിയില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള ഉന്നത നേതാക്കള്‍ താമസിച്ചിട്ടുണ്ട്. 1980 ല്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ആര്‍എസ്എസ് ഒടിസിയില്‍ പങ്കെടുക്കാനെത്തിയ ദേവറസ്ജിക്ക് കൃഷ്ണാനന്ദ പൈയുടെ വീട്ടില്‍ ആതിഥ്യമരുളിയിരുന്നു.
തന്റെ രാഷ്ട്രീയ ജീവിതത്തിനു പുറമെ പൊതു പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സംഘപ്രവര്‍ത്തനത്തിലൂടെയാണ് കൃഷ്ണാനന്ദ പൈ ബിജെപിയിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ജില്ലയില്‍ അടിത്തറ പാകുന്നതില്‍ മുഖ്യമായ പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണാനന്ദ പൈ. മൂന്ന് വര്‍ഷത്തോളം ബിജെപി ജില്ലാ ട്രഷറര്‍ ചുമതല. തുടര്‍ന്ന് പി.എസ്. ശ്രീധരന് പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം 2003 മുതല്‍ 2012 വരെ വരെ സംസ്ഥാന ട്രഷററായും പ്രവര്‍ത്തിച്ചു. പാര്‍ട്ടി തന്നിലേല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കുന്നതില്‍ വിജയിച്ച ഇദ്ദേഹം ജില്ലയിലെ ബിജെപിയുടെ വളര്‍ച്ചയിലെ നിര്‍ണായകമായ വ്യക്തിത്വമാണ്.
ജന്മഭൂമി ഡയറക്ടര്‍, കാമ്പ്കോ ഡയറക്ടര്‍, കാസര്‍കോട് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആദര്‍ശധീരതയുടെ പ്രതിരൂപമായ കൃഷ്ണാനന്ദ പൈയുടെ നിര്യാണം ബിജെപിയുടെ പ്രവര്‍ത്തന മണ്ഡലത്തിന് തീരാനഷ്ടമാണ്. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഒരാഴ്ചക്കാലമായി മൈസൂരിലെ കൊളമ്പിയ ഏഷ്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അസുഖം മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 2.45 നായിരുന്നു അന്ത്യം. ഇന്ന് രാവിലെ ഒമ്പതിന് മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും. ബിജെപി സംസ്ഥാന ദേശീയ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: