കോട്ടയം: എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഡോ. എ.വി. ജോര്‍ജ്ജ് പുറത്താകുന്നത് സംസ്ഥാനചരിത്രത്തില്‍ ഇടം പിടിച്ച്. രജിസ്ട്രാറുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ രജിസ്ട്രാര്‍ സര്‍വ്വകലാശാലില്‍ മടങ്ങിയെത്തിയപ്പോള്‍ വി.സി. പുറത്താക്കപ്പെടുന്നത് യാദൃശ്ചികമാകാം. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ പുറത്താക്കുന്നത്.
1983 ഒക്ടോബര്‍ 2ന് സ്ഥാപിതമായ മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ എട്ടാമത്തെ വൈസ്ചാന്‍സലറായിരുന്നു ഡോ. എ.വി. ജോര്‍ജ്ജ്. 2013 ജനുവരി 5നാണ് അദ്ദേഹം ചുമതലയേറ്റത്. വൈസ് ചാന്‍സലറായശേഷം സര്‍വ്വകലാശാലാ രജിസ്ട്രാര്‍ എം.ആര്. ഉണ്ണിയെ സസ്പെന്റ് ചെയ്തതടക്കം വിവാദനിലപാടുകള് സ്വീകരിച്ചതോടെയാണ് വൈസ് ചാന്‍സലറുടെ യോഗ്യത സംബന്ധിച്ച പരാതി ഉയര്‍ന്നത്. സിന്‍ഡിക്കേറ്റംഗവും കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ. സജീവന് ആണ് പരാതിക്കാരന്.
യുജിസി നിയമമനുസരിച്ച് പത്തുവര്‍ഷമെങ്കിലും സര്‍വ്വകലാശാലാ പ്രൊഫസര്‍ഷിപ്പ് ഉള്ളവര്‍ക്കേ വൈസ് ചാന്‍സലറാകാന്‍ യോഗ്യതയുള്ളൂ. ഡോ. എ.വി. ജോര്‍ജ്ജ് സമര്‍പ്പിച്ച ബയോഡേറ്റയില്‍ കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയായിരുന്നതായാണ് കാണിച്ചിരുന്നത്.
എന്നാല്‍ 2012 ജൂലൈ മുതല്‍ നവംബര്‍ വരെ ഡെപ്യൂട്ടേഷനിലാണ് കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയില്‍ ഇദ്ദേഹം സേവനം അനുഷ്ഠിച്ചത്. നവംബര്‍ 30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ജിയോളജി റിസര്‍ച്ച് വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജില്‍ 30 വര്‍ഷം മേധാവിയായിരുന്നതായും പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിഭാഗം കോളേജില്‍ ആരംഭിച്ചിട്ട് പത്തുവര്ഷമാകുന്നതേയുള്ളൂവെന്നും തെളിഞ്ഞു.
യോഗ്യത സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് നിയമപരമായി ഡോ. എ.വി. ജോര്‍ജ്ജിന് ഉണ്ടായ പിഴവ്. സര്‍വ്വകലാശാലയുടെ ഓഫ് കാമ്പസുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍, ചാന്‍സലറുടെ അനുമതിയില്ലാതെ സര്‍വ്വകലാശാലയില്‍ 56 തസ്തികകള്‍ സൃഷ്ടിച്ചത്, വിസിയുടെ ശമ്പളം സ്വയം നിര്‍ണയിച്ചതും അനുവാദമില്ലാതെ ജീവനക്കാരെ നിയമിച്ചതുമെല്ലാം ഡോ. എ.വി. ജോര്‍ജ്ജിന് പുറത്തേക്കുള്ള വഴി തുറന്നതിനു കാരണങ്ങളായി.
സംസ്ഥാന ഗവര്‍ണറായിരുന്ന നിഖില്‍കുമാര്‍ ഡോ. എ.വി. ജോര്ജ്ജില് നിന്നും, പരാതിക്കാരില്‍ നിന്നും വിശദീകരണം തേടിയെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഇതിനിടെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ മടങ്ങിപ്പോയി. പകരം നിയമിതയായ ഷീലാ ദീക്ഷിത് കഴിഞ്ഞ 7ന് വീണ്ടും ഡോ. എ.വി. ജോര്ജ്ജില് നിന്ന് നേരിട്ട് വിശദീകരണം തേടിയിരുന്നു.
ഇതേത്തുടര്‍ന്നാണ് യോഗ്യത സംബന്ധിച്ച രേഖകള്‍ തെറ്റായിരുന്നുവെന്ന് കണ്ടെത്തുകയും ഇദ്ദേഹത്തെ പുറത്താക്കുന്ന തീരുമാനത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തത്. ഡോ. ജോര്‍ജ്ജിനെ പുറത്താക്കുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ അക്കാദമിക് യോഗ്യതാ വിവാദം മാത്രമല്ല.
സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനൊരുങ്ങിയതും രാഷ്ട്രീയമായി സര്‍വ്വകലാശാലാ വിഷയങ്ങളെ ബന്ധപ്പെടുത്തിയതും വിസിയ്ക്കു വിനയായി. സിന്‍ഡിക്കറ്റിലെ ഒരു വിഭാഗത്തിന്റെ അതൃപ്തി സമ്പാദിച്ച വിസി ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്‍ക്കമാണ് യുഡിഎഫ് നിയോഗിച്ച വൈസ് ചാന്‍സലറായ തനിക്കു വിനയാകുന്നതെന്നും തുറന്നടിച്ചിരുന്നു.
യോഗ്യതയില്ലായ്മ സംസ്ഥാനത്തെ മറ്റ് പല സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സിലര്‍മാര്‍ക്കും ബാധകമാണ്. കാലിക്കറ്റ്, കാലടി സംസ്കൃത സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കും യുജിസി മാനദണ്ഡമനുസരിച്ചുള്ള അദ്ധ്യാപന പരിചയമില്ല.
കെ. ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: