എറണാകുളം ജില്ലയില്‍ ഇന്നലെ സമ്പൂര്‍ണ ഹര്‍ത്താലായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയുടെ തകര്‍ച്ച ഒഴിവാക്കണമെന്നാവശ്യ പ്പെട്ടുകൊണ്ടായിരുന്നു ഹര്‍ത്താല്‍. സ്വാതന്ത്ര്യത്തിന് മുമ്പ് തുടങ്ങിയ സ്ഥാപനമാണ് എഫ്എസിടി. മികച്ച ഉത്പാദനത്തിലൂടെ ശ്രദ്ധേയമായ നേട്ടമുണ്ടാക്കാന്‍ തുടക്കത്തില്‍ തന്നെ ഫാക്ടിന് സാധിച്ചിരുന്നു. ഫാക്ടിന്റെ ഇന്നത്തെ ശോചനീയമായ അവസ്ഥയ്ക്ക് യുപിഎ സര്‍ക്കാരിന്റെ മെല്ലെപ്പോക്കു നയവും കാര്യക്ഷമതയും കാഴ്ചപ്പാടും ഇല്ലാത്ത സമീപനവുമായിരുന്നു കാരണം. ഫാക്ടിനെ യുപിഎ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയതിനെതിരെയുള്ള ആഹ്വാനം ജനങ്ങള്‍ ഉള്‍ക്കൊണ്ടു എന്നതിന്റെ തെളിവായിരുന്നു ഹര്‍ത്താലിന്റെ വിജയം. 1943ല്‍ തിരുവിതാംകൂര്‍ ദിവാന് സര് സി.പി. രാമസ്വാമി അയ്യരാണ് ഫാക്ടിന് തുടക്കമിട്ടത്. രണ്ടാം ലോക മഹായുദ്ധത്തോടെ ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി ചുരുങ്ങിയതിനാല്‍ ഉദ്ഭവിച്ച ഭക്ഷ്യക്ഷാമം ഉള്‍പ്പെടെ ഉളവായ പ്രശ്നങ്ങള്‍ നേരിടുന്നതിനാണ് ഫാക്ട് തുടങ്ങാന്‍ പ്രേരകമായത്. വ്യവസായ പ്രമുഖരായ ശേഷസായി സഹോദരന്മാരുടെ ഉടമസ്ഥതയില്‍ തുടക്കമിട്ട ഫാക്ട് 1947ലാണ് ഉത്പാദനം തുടങ്ങിയത്. 1960ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി. കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ ഓഹരിയുള്ള ഈ പൊതുമേഖലാ സ്ഥാപനം ഉത്തരോത്തരം പുരോഗതിയിലേക്ക് നീങ്ങിയിരുന്നു. പെരിയാറിന്റെ തീരത്ത് ഉദ്യോഗമണ്ഡല്‍ ഫാക്ടറിയില്‍ പ്രതിമാസം 50,000 ടണ്‍ അമോണിയം സള്‍ഫേറ്റ് ഉത്പാദിപ്പിച്ച് റിക്കാര്‍ഡ് സൃഷ്ടിച്ച ഫാക്ട് വളം നിര്‍മാണ മേഖലയിലെ ഒന്നാംകിട സ്ഥാപനമായി.
മലയാളിയായ എം.കെ.കെ. നായരുടെ ദീര്‍ഘവീക്ഷണവും കഠിനപ്രയത്നവുമാണ് ഫാക്ടിനെ മികവുറ്റതാക്കിയത്. ഫാക്ട് നിരവധി അനുബന്ധ സ്ഥാപനങ്ങളും തുടങ്ങി. കമ്പനിയുടെ വിവിധ ഉത്പാദനകേന്ദ്രങ്ങളിലൂടെ ഉണ്ടാക്കുന്നവ വിപണിയിലെത്തിക്കാന്‍ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വിപുലമായ ശൃംഖലയുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും സമീപങ്ങളുമാണ് കേരളത്തിന്റെ അഭിമാനസ്ഥാപനമായ ഫാക്ടിനെ പ്രതിസന്ധിയിലാക്കിയത്. ഫാക്ടിലെ 3000 ത്തോളം ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. പ്രതിസന്ധി രൂക്ഷമായിട്ടും തിരിഞ്ഞു നോക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് നടന്നു വരുന്ന സമരം 202 ദിവസം പിന്നിട്ടപ്പോഴാണ് ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായത്. തൊഴിലാളികളുടെ നിരാഹാരസമരവും തുടരുന്നു. അത് 105 ദിവസം പിന്നിട്ടിരിക്കുകയാണ്. ഫാക്ടിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുവാന്‍ 991 കോടി രൂപയുടെ പാക്കേജാണ് സമര്‍പ്പിച്ചിരുന്നത്. അതിന്മേല് തീരുമാനമെടുക്കാതെ അടയിരിക്കാനാണ് എട്ട് മലയാളികളടങ്ങിയ കേന്ദ്രമന്ത്രിസഭ തയ്യാറായത്. കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് ഏത് നിമിഷവും താഴുവീഴാം എന്ന സ്ഥിതിയാണിപ്പോള്‍. പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന 991 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തില്‍ ഒതുങ്ങിയതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് പാക്കേജിന് അനുമതി വാങ്ങുന്നതിനുള്ള സമ്മര്‍ദ്ദം കേന്ദ്രത്തില്‍ ചെലുത്തുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രിമാരും പരാജയപ്പെടുകയായിരുന്നു.
രാസവള നിര്‍മാണത്തിന്റെ അസംസ്കൃത വസ്തുവായ നാഫ്തക്ക് വില വര്‍ധിച്ചതോടെയാണ് ഫാക്ടിന്റെ പ്രതിസന്ധിക്ക് തുടക്കം. ഇതിനിടയിലാണ് ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിക്കാന്‍ കമ്പനി തീരുമാനിച്ചത്. എല്‍പിജി ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നാഫ്തക്ക് നല്കിയ സബ്സിഡി നിര്‍ത്തലാക്കുകയും ചെയ്തു. ഉത്പാദന ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് കരുതിയ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വില വടക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ മൂന്ന് ഇരട്ടിയാണ് ഇവിടെ ഈടാക്കുന്നത്. ഇതോടെ ഉത്പ്പാദന ചെലവ് അതിഭീമമായി വര്‍ധിച്ചു. കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ അമോണിയം, യൂറിയ, കാപ്രോലാക്ടം പ്ലാന്റുകള്‍ അടഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്ര പൊതുമേഖല കമ്പനികളുടെ പുനരുദ്ധാരണത്തിനുള്ള കമ്മറ്റി (ബിആര്‍പിസി) ഫാക്ടിന് 991 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടുമൂലം പാക്കേജിന് അനുമതി വാങ്ങാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാക്കേജിന് അനുമതിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതിനിടെ ഫാക്ടിനെ സ്വകാര്യവല്‍ക്കരിക്കാനും ചില കോണുകളില്‍ നീക്കം നടക്കുന്നതായും വാര്‍ത്ത പുറത്തുവന്നു. ഫാക്ടിന്റെ ആയിരക്കണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ചിലരുടെ കണ്ണ്. ഇത് അനുവദിച്ചു കൂടാ. കേരളത്തിന്റെ അഭിമാന സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കം ആരു നടത്തിയാലും അതിനെതിരായ ജനകീയ മുന്നേറ്റവും സമ്മര്‍ദ്ദവും കൂടുതല്‍ ശക്തമായി തുടരുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: