തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ മധ്യകേരളത്തിലെ അഞ്ചു ജില്ലകളും 35 ലക്ഷത്തോളം ജനങ്ങളും ഒഴുകിപ്പോകുമെന്ന കേരളത്തിന്റെ വാദത്തിന് തെളിവു നല്കാനാകാതെ ഉന്നതാധികാര സമിതിക്കു മുന്നില്‍ നാണംകെട്ടു. ഇത് കേരളത്തിനു തിരിച്ചടിയായ സുപ്രീംകോടതിയുടെ നിര്‍ണായ വിധിയെ സ്വാധീനിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രചാരണമാണ് ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെ സംബന്ധിച്ച് നടത്തിയിരുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ അഞ്ചു ജില്ലകള്‍ നാമാവശേഷമാകും എന്ന ഭീതിയെത്തുടര്‍ന്ന് രണ്ടുവട്ടം ഇക്കാര്യത്തില്‍ നിയമസഭ പ്രമേയവും പാസാക്കി.
എന്നാല്‍, കേരളത്തിന്റെ ഭീതിക്കു കാരണമായ പഠനമോ റിപ്പോര്‍ട്ടോ ഉണ്ടോ എന്ന ഉന്നതാധികാര സമിതിയുടെ ചോദ്യത്തിനു മുന്നില്‍ കേരളത്തിലെ ഉന്നതോദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ് ചെയ്തത്. അങ്ങനെയൊരു പഠനം നടന്നിട്ടില്ലെന്നും പ്രചരിപ്പിക്കപ്പെടുന്ന പ്രത്യാഘാതം സംബന്ധിച്ച റിപ്പോര്‍ട്ട് ഇല്ലെന്നും സമ്മതിക്കേണ്ടിവന്നു.
ഇതേത്തുടര്‍ന്ന് ഉന്നതാധികാര സമിതി സ്വന്തം നിലയില്‍ ആകാശ സര്‍വേ നടത്തി. ഭൂകമ്പത്തിലെങ്ങാനും ഡാം തകര്‍ന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് കേരളത്തിന്റേതില്‍ നിന്നു വ്യത്യസ്തമായിരുന്നു അവരുടെ കണ്ടെത്തല്‍. ഇത് അവര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.
അതിനിടെ, ഡാം പ്രശ്നത്തില്‍ സുപ്രീംകോടതി കേരളത്തിന്റെ ആശങ്ക പരിഗണിച്ചു എന്നതിന് വിധിയില്‍ വ്യക്തമായ തെളിവുണ്ട്. ഡാം മേല്‍നോട്ടത്തിന് മൂന്നംഗ സമിതിയെ നിയമിക്കണം എന്ന നിര്‍ദേശം കേരളത്തിന്റെ ആശങ്ക പരിഹരിക്കാന്‍ മാത്രമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്താന്‍ സാധിക്കുകയുള്ളു. മറിച്ച്, 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താം എന്ന വിധി തമിഴ്നാടിന് ഏകപക്ഷീയമായി ജലനിരപ്പ് ഉയര്‍ത്താനുള്ള അനുമതിയല്ല. വിധി വന്ന പിന്നാലെ വെള്ളിയാഴ്ച തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഡാമിലെത്തി 142 അടിയായി ജലനിരപ്പ് ഉയര്‍ത്തുന്ന ഭാഗം മാര്‍ക്ക് ചെയ്തത് കോടതിയലക്ഷ്യമായേക്കും. കേരളം അത് ചൂണ്ടിക്കാണിക്കണം എന്നു മാത്രം. മൂന്നംഗ സമിതിയിലെ കേരള പ്രതിനിധി ആര് എന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. എങ്കിലും തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം തേടും.
കേരളം, തമിഴ്നാട്, കേന്ദ്ര സര്‍ക്കാര്‍ എന്നിവരുടെ ഓരോ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയെ നിയമിക്കണം എന്നാണ് സുപ്രീംകോടതി നിര്‍ദേശം. ജലനിരപ്പ് ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഈ ഉന്നതാധികാര സമിതിയായിരിക്കും. സമിതിക്ക് പ്രവര്‍ത്തിക്കാനുള്ള ഓഫീസിനു കേരളം സ്ഥലം കൊടുക്കണം. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനച്ചെലവ് മുഴുവന്‍ തമിഴ്നാട് വഹിക്കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സാങ്കേതിക വിദഗ്ധരുമായും രണ്ടു സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും അതാതു സമയത്ത് ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയാകും സമിതി തീരുമാനമെടുക്കുക.
തമിഴ്നാട് ജലവിഭവ വകുപ്പിലെ മുന്‍ ചീഫ് എന്‍ജിനീയറും കാവേരി സെല്‍ ചെയര്‍മാനുമായ എന്‍ സുബ്രഹ്മണ്യത്തെ അവര്‍ സ്വന്തം പ്രതിനിധിയായി നിര്‍ദേശിച്ചു കഴിഞ്ഞു. കേന്ദ്രത്തില്‍ നിലവിലെ സര്‍ക്കാരിന് പ്രതിനിധിയെ നിയമിക്കാന്‍ അധികാരമുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കേന്ദ്രം കാത്തിരിക്കുമോ എന്നു വ്യക്തമല്ല. പ്രശ്നത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കേന്ദ്ര നോമിനിയെ ഉടന്‍ നിയമിക്കണം എന്നും സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടേക്കും.
അതിനിടെ, 1979ല്‍ ആദ്യമായി മല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കണ്ടെത്തിയ കേന്ദ്ര ജല കമ്മീഷന് ചെയര്മാന് ഡോ. കെ.സി.തോമസിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് താമിസിക്കുന്ന 90 വയസുകാരനായ കെ.സി.തോമസ് ഡാം തര്‍ക്കത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്താറില്ല. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണു വേണ്ടതെന്നും റിവ്യൂ പെറ്റീഷന് കൊടുക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞതായി അറിയുന്നു. ഡാം ദുര്‍ബലമാണെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ബലപ്പെടുത്തിയത് മതിയായ തോതിലാണന്നും ഡാം തകരില്ല എന്നുമാണത്രെ കെ.സി.തോമസിന്റെ നിലപാട്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: