കളിക്കളത്തില്‍ റഫറി ഗോളടിക്കാന്‍ പാടില്ലെന്നത് ഏതു കളിയിലും പാലിക്കേണ്ട പ്രാഥമിക ചട്ടമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് ബാധകമാണ്.
തെരഞ്ഞെടുപ്പ് സംവിധാനം നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടപ്പാക്കാന്‍ ഭരണഘടനയും അനുബന്ധ നിയമങ്ങളും ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. സ്വയംഭരണാധികാരമുള്ള ഭരണഘടനാസ്ഥാപനം എന്ന നിലയില്‍ വിപുലമായ അധികാരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി തെരഞ്ഞെടുപ്പ് നടത്തുക, കള്ളപ്പണത്തിന്റെയുംമറ്റും സ്വാധീനം ഒഴിവാക്കുക, പെരുമാറ്റചട്ടങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുക, ക്രമസമാധാന ചുമതല നിറവേറ്റുക തുടങ്ങിയ സുപ്രധാന ചുമതലകളുടെ നിറവേറ്റലും അതിനുള്ള അധികാരവുമാണ് കമ്മീഷനുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയ-ഭരണകൂട സ്വാധീനങ്ങളെ അതിജീവിച്ചുകൊണ്ടുള്ളതായിരിക്കണം.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ഉയര്‍ന്നുവന്ന ചില വിവാദങ്ങള്‍ നമ്മുടെ ജനാധിപത്യക്രമത്തിലെ കറുത്തപുള്ളിയായി ചരിത്രം രേഖപ്പെടുത്തിയേക്കാം. ഇതിന് ബിജെപി കുറ്റക്കാരല്ല. കളിക്കളത്തില്‍ നിഷ്പക്ഷനിയന്ത്രണം ഉറപ്പുവരുത്തേണ്ട റഫറി ഗോളടിക്കാന്‍ പാടില്ലെന്ന നിയമം ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലംഘിച്ചത് ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് വിമര്‍ശനത്തിന് അതീതമാണെന്ന് ഭരണഘടന എവിടെയും അനുശാസിക്കുന്നില്ല. കോടതികളുടെ സംരക്ഷണത്തിനായി കോടതിയലക്ഷ്യനിയമം രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ ഭരണഘടനാ സ്ഥാപനങ്ങളായ ഇലക്ഷന് കമ്മീഷന്, സിഎജി തുടങ്ങിയവയുടെ സംരക്ഷണത്തിന് നിയമവ്യവസ്ഥയെക്കാള്‍ നമ്മുടെ ജനാധിപത്യക്രമത്തിലെ ഉന്നതമൂല്യങ്ങളും രാഷ്ട്രീയസദാചാര സങ്കല്‍പ്പങ്ങളുമാണ് മതിലുകളായിട്ടുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ കഴിയുന്നത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതികൂട്ടിലാക്കികൊണ്ടുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കാറുണ്ട്. ഇപ്പോള്‍ പതിവില്‍നിന്നു ബിജെപി വ്യതിചലിക്കുന്നതിന് തക്കതായ കാരണങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരാവകാശങ്ങളും പ്രാധാന്യവും സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. വിവാദങ്ങളിലും അപവാദങ്ങളിലുംപെടാതിരിക്കാന് കമ്മീഷന് ശ്രദ്ധിക്കുകയും കമ്മീഷനെ വിവാദങ്ങളിലകപ്പെടുത്താതിരിപ്പാന് രാഷ്ട്രീയപാര്‍ട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ജാഗ്രതകള്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍ ഒരു ഭരണഘടനാസ്ഥാപനം വഴിവിട്ട് അപഥസഞ്ചാരത്തിന് മുതിര്‍ന്നാല്‍ അതിനെതിരെ പ്രതിഷേധിക്കാനും ശബ്ദമുയര്‍ത്താനും പൗരന് അവകാശമുണ്ട്. ഭരണഘടന ഉറപ്പു നല്കുന്ന ഇത്തരം പൗരാവകാശത്തിന്റെ പരിധിയില്‍ ഉറച്ചുനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റുകളോട് പ്രതിഷേധിക്കാന്‍ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഏകാംഗമായി പ്രവര്‍ത്തിച്ചുവന്ന ഇന്ത്യയില്‍ മറ്റ് രണ്ടു പേരെകൂടി ഉള്‍പ്പെടുത്തി ഘടനാമാറ്റം വരുത്തിയതുതന്നെ ഗുരുതരമായ വിമര്‍ശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിഷയീഭവിച്ച പശ്ചാത്തലത്തിലായിരുന്നു. ജനാധിപത്യം സംശുദ്ധവും സുതാര്യവും വിജയപ്രദവുമാക്കാനുള്ള ശ്രമത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്ത ചില തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മത്സരരംഗത്തുള്ള മുഖ്യകക്ഷികളിലൊന്നായ ബിജെപി നിര്‍ബന്ധിതമായിത്തീരുകയാണുണ്ടായത്. തുല്യനീതിയും തുല്യപരിഗണനയും ലംഘിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഉണ്ടാകാനിടയായ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒഴിവാക്കേണ്ടതായിരുന്നു.
കമ്മീഷനെ കല്ലെറിയാനോ കമ്മീഷനുമായി ഏറ്റമുട്ടല്‍ നടത്താനോ ഒന്നും ബിജെപി ഇറങ്ങിപ്പുറപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയും സുതാര്യതയും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക വിമര്‍ശനമാണ് ബിജെപിയില്നിന്നുണ്ടായിട്ടുള്ളത്. മര്യാദയും അന്തസ്സും ലംഘിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളൊന്നും ബിജെപി നേതാക്കള്‍ ഒരവസരത്തിലും തൊടുത്തുവിട്ടിട്ടില്ല. അമ്മയും മകനും മകളും ചേര്‍ന്ന് നരേന്ദ്രമോദിയെ വ്യക്തിഹത്യ നടത്തുമ്പോള്‍ മൗനത്തിന്റെ വല്മീകത്തില് കമ്മീഷന് ഒതുങ്ങിക്കൂടാന്‍ പാടില്ലായിരുന്നു. അഭിമാനപ്പോരാട്ടം നടക്കുന്ന വാരാണസിയില്‍ വരണാധികാരി സോണിയാ കുടുംബത്തിനുവേണ്ടി കുഴലൂത്തു നടത്തി അവരുമായി ഒത്തുകളിക്കുമ്പോള്‍ നീതിനിഷേധത്തിന് ഇരയായിത്തീര്‍ന്ന സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്രമോദി.
ഗംഗയില്‍ ഒരു ചടങ്ങായി ആരതി ഉഴിയല് നടത്താനും വാരാണസിയില്‍ പൗരന്മാരുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി അവരെ അഭിമുഖീകരിക്കാനും പൊതുറാലി നടത്താനും കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുമതി നല്കിയ വരണാധികാരി എന്തുകൊണ്ട് ബിജെപിക്ക് ഇതെല്ലാം നിഷേധിച്ചു ? ബിജെപിയുടെ റാലിക്ക് അനുമതി നിഷേധിക്കുകയും മറ്റ് രണ്ട് അപേക്ഷകളില്‍ കാലതാമസം സൃഷ്ടിച്ച് വരണാധികാരി കോണ്‍ഗ്രസിന്റെ റോളില്‍ കളിച്ചു എന്നുള്ളത് വളരെ സ്പഷ്ഠമാണ്. ഇതുവഴി നീതിനിഷേധത്തിന് നരേന്ദ്രമോദി വിധേയമാക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പരമാധികാരം നിക്ഷിപ്തമായിട്ടുള്ള ജനങ്ങളെ അക്കാര്യം അറിയിക്കുക മാത്രമാണ് ബിജെപി ചെയ്തത്. ഇതിനെ തെരഞ്ഞെടുപ്പ് കമ്മീഷന് നേര്‍ക്കുള്ള കടന്നാക്രമണമായി ചിത്രീകരിക്കുന്നവരുടെ മനസ്സിലിരിപ്പ് രാഷ്ട്രീയപ്രേരിതമായ പകയാണ്. ഇത്തരം അന്ധമായ ബിജെപി വിരോധത്താലുള്ള വിഷംചീറ്റലുകളെ നേരിടുക എന്നതല്ലാതെ ഭയന്ന് ഒളിച്ചോടാനാവില്ലല്ലോ ?
തെരഞ്ഞെടുപ്പ് കമ്മീഷനുള്ള വിപുലമായ അധികാരങ്ങള്‍ ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥന്മാര് ദുരുപയോഗം ചെയ്യുമ്പോഴും തെറ്റായി വ്യാഖ്യാനിച്ച് അനാവശ്യ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുമ്പോഴും കേന്ദ്ര കമ്മീഷന് അനീതിക്കെതിരെ ഇടപെട്ട് തെറ്റ് തിരുത്തുകയാണിവിടെ പതിവ്. എന്നാല്‍ വാരാണസിയില്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെയും ഉന്നത ബ്യൂറോക്രാറ്റുകളുടെയും തിട്ടൂരങ്ങള്‍ അതേപടി പിന്തുരടുമെന്ന് ശഠിക്കയാണ് മേലാളന്മാര് ചെയ്തത്. ഇതിനെതിരെ ബിജെപിയിലെ വെങ്കയ്യനായിഡുവും അരുണ്‍ ജെറ്റ്ലിയുമൊക്കെ ശക്തമായി രംഗത്തുവരികയാണുണ്ടായത്. കോണ്‍ഗ്രസും ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ പ്രസ്തുത പ്രതിഷേധം ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചു. എന്നാല്‍ വരണാധികാരിക്ക് വീഴ്ചപറ്റിയെന്ന് കമ്മീഷന്‍തന്നെ ഒടുവില്‍ സമ്മതിച്ചിരിക്കുന്നു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്.സമ്പത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തിരുത്തപ്പെട്ടിരിക്കുന്നു. ഇലക്ഷന് കമ്മീഷനംഗമായ എച്ച്.എസ്.ബ്രഹ്മ വാരാണസിയിലെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് ചില കാര്യങ്ങളില്‍ വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ചു. ചുരുക്കത്തില്‍ നരേന്ദ്രമോദി എന്ന സ്ഥാനാര്‍ത്ഥിക്ക് വ്യവസ്ഥാപിതമായ രീതിയില്‍ പ്രചാരണത്തിനുള്ള അവസരം ബോധപൂര്‍വ്വം നിഷേധിക്കപ്പെടുകയാണുണ്ടായത്. ഈ നീതിനിഷേധത്തിനെതിരെ മുറവിളിയുയര്‍ത്താന്‍ ജനാധിപത്യ വിശ്വാസികള്‍ കൂടുതലായി മുന്നോട്ടുവരികയാണ് വേണ്ടത്.
ക്രമസമാധാന പ്രശ്നമുയര്ത്തിക്കാട്ടിക്കൊണ്ടാണ് പ്രധാനപ്പെട്ട റാലിക്ക് നരേന്ദ്രമോദിക്ക് അനുമതി നിഷേധിച്ചത്. 1991 ല്‍ യുപിയില്‍ നൂറ് പേര് കൊല്ലപ്പെട്ട തെരഞ്ഞെടുപ്പ് അക്രമസംഭവമുണ്ടായപ്പോള്പ്പോലും അവിടെ തെരഞ്ഞെടുപ്പില്‍ പ്രചാരണ സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കപ്പെട്ട ചരിത്രമില്ല. അപകട ഭീഷണിയുണ്ടെങ്കില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പുപ്രക്രിയ നടത്തിവന്ന ചരിത്രമാണ് നമുക്കുള്ളത്. കാശ്മീര്‍ ഭീകരരേയും മാവോയിസ്റ്റുകളേയുമൊക്കെ ചെറുത്തുതോല്‍പ്പിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ വിജയിപ്പിക്കുകയാണ് പതിവുരീതി. വാരാണസിയില്‍ മറിച്ചാണ് സംഭവിച്ചിട്ടുള്ളത്. മുസ്ലീങ്ങള്‍ നരേന്ദ്രമോദിയെ കണ്ടാല്‍ കൊല്ലുമെന്ന ഭീതിയൊന്നും ബിജെപിക്കില്ല. വാരാണസി സംഭവം കോണ്‍ഗ്രസ്-മുലായം രഹസ്യകൂട്ടുകെട്ട് ആസൂത്രണം ചെയ്ത രാഷ്ട്രീയ പകപോക്കല്തന്ത്രവും അതിനു കൂട്ടുനിന്ന വരണാധികാരിയുടെ രാഷ്ട്രീയ വിധേയത്വവുമാണ് വിളിച്ചോതുന്നത്.
ക്രമസമാധാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നരേന്ദ്രമോദിക്ക് റാലിക്കുള്ള അനുമതി നിഷേധിക്കപ്പെട്ടതായ സ്ഥലത്തുതന്നെ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച രാഹുല്‍ഗാന്ധിക്ക് പ്രചാരണത്തിന് അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ഇതിലധികം എന്തു വിവേചനമാണ് ബിജെപിയോടു കാട്ടാനുള്ളത് ? ഭരണഘടനാ സംവിധാനമായ തെരഞ്ഞെടുപ്പ് കമ്മീഷന് പത്രസമ്മേളനം വിളിച്ചുകൂട്ടി മത്സരരംഗത്തെ മുഖ്യകക്ഷിയായ ബിജെപിയെ സൂചിപ്പിച്ചുകൊണ്ട് പരസ്യമായി പഴിപറയുകയും അവരെ ഭയമില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുകവഴി കമ്മീഷന്റെ വിശ്വാസ്യതയ്ക്കും അതിന്റെ നിഷ്പക്ഷതയ്ക്കും മേലേ കരിനിഴല്‍ പരന്നിരിക്കയാണ്. ഇത്തരമൊരു പത്രസമ്മേളനം ഒഴിവാക്കുകയാണുവേണ്ടിയിരുന്നത്. കോണ്‍ഗ്രസും-സിപിഎമ്മും ആശ്രയിക്കുന്ന രാഷ്ട്രീയ ശൈലി കമ്മീഷന് അവലംബിച്ചുകൂടാ. കമ്മീഷന് എന്തുദ്ദേശിച്ചാലും വാരാണസി സംഭവം പ്രചാരണരംഗം ആ നിലയ്ക്കാണ് മാധ്യമങ്ങള്‍ മോദിക്കെതിരെ ആയുധമാക്കി അവതരിപ്പിച്ചിട്ടുള്ളത്.
ചിഹ്നം ഉയര്ത്തികാട്ടിയതിന്റെപേരില് നരേന്ദ്രമോദിക്കെതിരെ ഇലക്ഷന് കമ്മീഷന് ഉടനടി എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യിപ്പിച്ചിരുന്നു. താമരയ്ക്ക് വോട്ടുചെയ്തു എന്ന് മാധ്യമങ്ങളോട് പറഞ്ഞതിന്റെപേരില്‍ സിമാന്ധ്രയിലെ ചന്ദ്രബാബു നായിഡുവിനെതിരേ എഫ്ഐആര്‍ ഉടനടി നിലവില്‍വന്നു. പക്ഷെ ബൂത്തിനുള്ളില്‍ ബാലറ്റ് യന്ത്രത്തിനു സമീപം മറ്റൊരാളോടൊപ്പം പ്രദര്‍ശനവസ്തുവായി നില്‍ക്കുകയും ആയത് നാടെങ്ങും കാണപ്പെടുകയുമുണ്ടായിട്ടും ഭരണരംഗത്തെ യുവരാജാവായ രാഹുല്‍ഗാന്ധിക്കെതിരെ എഫ്ഐആറുമില്ല, മിണ്ടാട്ടവുമില്ല. ഈ കൊടിയ വിവേചനത്തിനും നിയമലംഘനത്തിനും പക്ഷപാതത്തിനുമെതിരെ ശബ്ദിക്കാന്‍ പാടില്ലെന്ന് ചിലര്‍ ശഠിക്കുന്നു. ഇതംഗീകരിക്കാനാവില്ല. മൗനം കുറ്റകരമാകുന്ന നിമിഷം ഉണ്ടായിക്കൂടാ. അനീതിക്കെതിരെ പോരാടുകയും ഒപ്പം ഭരണഘടനാ സ്ഥാപനവുമായി ഏറ്റുമുട്ടലിനില്ലെന്നുമുള്ള ബിജെപി നിലപാട് ശ്ലാഘനീയമാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: