കൊച്ചി: നഗരത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കടവന്ത്ര ഉദയാകോളനിയിലെ താഴ്ന്ന പ്രദേശത്തും എളംകുളം വില്ലേജിലെ ചിലപ്രദേശങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് ഇവിടെയുള്ള വീടുകളിലെ താമസക്കാരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. കലൂര്‍ ജഡ്ജസ് അവന്യൂ, ജേര്‍ണലിസ്റ്റ് കോളനി എന്നിവിടങ്ങളിലും വെള്ളംകയറി. പേരണ്ടുര്‍ കനാല്‍ കവിഞ്ഞൊഴുകി കലൂര്‍ ഭാഗത്ത് റോഡ് അഴുക്കുവെള്ളത്തില്‍ മുങ്ങി. എറണാകുളത്ത് 14 സെന്റീമീറ്ററും സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ 12ഉം പശ്ചിമകൊച്ചിയില്‍ 18 സെന്റീമീറ്ററും മഴയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. മഴയെ തുടര്‍ന്ന് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇടപ്പള്ളി മുതല്‍ കലൂര്‍ വരെ എത്താന്‍ ഒരു മണിക്കൂറോളം സമയമാണ് ഇന്നലെയെടുത്തത്. മെട്രോ നിര്‍മാണത്തെ തുടര്‍ന്ന് കാനകള്‍ പൊളിച്ചിട്ടിരിക്കുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. വെള്ളം ഒഴുകി്പോകാതെ കെട്ടിക്കിടക്കുന്നതിനാല്‍ കാല് നടയാത്രക്കാരും ദുരിതത്തിലായി. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പ്രവേശനകവാടം വെള്ളത്തില്‍ മുങ്ങി.
തോട്ടടപുഞ്ചയില് വെള്ളംകയറിയതിനെത്തുടര്‍ന്ന് നെല്‍കൃഷി നശിച്ചു. ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.മെട്രോ നിര്‍മാണത്തെ തുടര്‍ന്ന് റോഡിന് ഇരുവശവും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും വെളളം ഒഴുകിപ്പോകുന്നതിന് തടസ്സമായി. മാമംഗലം ഭാഗത്ത് ഇത്തരത്തില്‍ വെള്ളം ഒഴികിപ്പോകാത്തതിനെ തുടര്‍ന്ന് പല വ്യാപാര സ്ഥാപനങ്ങളുടേയും മുന്‍ഭാഗത്ത് വെള്ളം കെട്ടി നിന്നിരുന്നു. വെള്ളം കയറി റോഡും കാനയും തമ്മില്‍ തിരിച്ചറിയാനാവാതിരുന്നത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പ്രശ്നം സൃഷ്ടിച്ചു. നടപ്പാതകള്‍ വരെ വെള്ളത്തിനടിയിലായി. ഇടപ്പള്ളി മുതല്‍ സൗത്ത് വരെ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയിലാണ് രൂക്ഷമായ ഗതാഗതക്കുരുക്കും വെള്ള പൊക്കവും ഉണ്ടായത്. ഇടപ്പള്ളി ജങ്ങ്ഷന് മുതല്‍ സൗത്ത് വരെ റോഡില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഓഫീസുകളില്‍ ജോലിക്കെത്താന്‍ പലരും മണിക്കൂറുകള്‍ വൈകി. ഇടപ്പള്ളി ഹൈസ്കൂളിനുമുന്നില്‍ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ വെള്ളത്തിലായി. ലോഫ്ലോര്‍ ബസുകളുടെ ഫ്ലോറിലേക്ക് വെള്ളം കയറി. ഇടപ്പള്ളിയില്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തെ രൂക്ഷമായ വെള്ള ക്കെട്ടു മൂലം വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചു വിട്ടു. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് പല ബസ്സുകളും കലൂര്‍ സ്റ്റാഡില്‍ വെച്ച് ട്രിപ്പ് അവസാനിപ്പിച്ചു. നോര്‍ത്ത് ജംഗ്ഷനിലും ടൗണ്‍ഹാള്‍, കലാഭവന്‍ റോഡിലും ഉണ്ടായ വെള്ളപ്പൊക്കം നിരവധി വ്യാപാരസ്ഥാപനങ്ങളെ ബാധിച്ചു. നോര്‍ത്തില്‍ പല കടകളും അടഞ്ഞുകിടന്നു. എം ജി റോഡിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാഹനങ്ങള്‍ ചിറ്റൂര്‍ റോഡ് വഴി തിരിച്ചു വിട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. നഗരത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ് വെള്ളത്തില്‍ മുങ്ങി. ഇതേ തുടര്‍ന്ന് പോലീസും ദ്രുതകര്‍മസേനയും രംഗത്തെത്തി
മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പലയിടങ്ങളിലും കാനകള്‍ മൂടി പോയതും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തുമാണ് നഗരത്തില്‍ വെള്ളക്കെട്ടുണ്ടാവാന്‍ കാരണമായത്. മെട്രോ റയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും കാര്യമായി മഴ ബാധിച്ചു. ഒന്നും രണ്ടും റീച്ചുകളില്‍ പെയിലിംഗ് ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
മഴയ്ക്ക് മുന്നോടിയായി നഗരസഭ നിര്‍വഹിക്കേണ്ട കാനശുചീകരിക്കല് പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാത്തതാണ് കാനകള്‍ നിറഞ്ഞുകവിയാന്‍ കാരണം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയിലാകെ ജാഗ്രതാനിര്ഗദ്ദശം നല്കാന് കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവിട്ടു. കളക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്നു. ഫോണ്‍: 0484-2423513.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതോടെ പരിസരവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ അധികൃതര്‍ നടപടി സ്വീകരിച്ചു.
എളമക്കര ഭാഗത്ത് വഞ്ചിത്തോട് കനാല്നിറഞ്ഞ് എളമക്കര, കറുകപ്പിള്ളി, കലൂര്‍ ഭാഗത്ത് മിക്ക ഇടറോഡുകളും ബെയിലെയ്നുകളും വെള്ളത്തിലായി. വിവിധ രാഷ്ട്രീയപാര്ടിപ്രവര്ത്തകരുടെ ശ്രമദാനത്തിലൂടെയാണ് അല്പമെങ്കിലും വെള്ളം ഒഴുക്കിക്കളയാനായത്.
നഗരത്തിന്റെ പലഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണതും ഗതാഗത തടസ്സം സൃഷ്ടിച്ചു. ഗോശ്രീ പാലത്തിന് സമീപം, ഹൈക്കോടതി ജംഗ്ഷന്, എംജി റോഡ്, കര്‍ഷക റോഡ്, പനമ്പള്ളി നഗര്‍, ഇടപ്പള്ളി ഹൈസ്കൂളിന് സമീപം, വൈറ്റില ജനത, ഗിരിനഗര്‍ കോളനി, മണപ്പാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് മരം കടപുഴകി വീണത്. വൈദ്യുതി ബന്ധവും തകരാറിലായി. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുനീക്കിയതിന് ശേഷാമാണ് ഇവിടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: