ന്യൂദല്‍ഹി: കൂടംകുളം ആണവ നിലയത്തിന് പ്രത്യേക സുരക്ഷാ സമിതി വേണ്ടെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം കമ്മീഷന് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ പറഞ്ഞത്. നിലയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പ്രത്യേക സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന ജി സുന്ദരരാജന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന് , വിക്രംജിത് സെന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് തള്ളി. സുപ്രീംകോടതി നിര്‍ദ്ദേശിച്ച സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 15 സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിനുശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷാ മാനദണ്ഡം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്ന ആവശ്യവും പൊതു പ്രവര്‍ത്തകനായ ജി. സുന്ദരരാജന് ഉന്നയിച്ചിരുന്നു. കോടതിയില്‍ വിശ്വാസമുണ്ടെന്നും ആണവ നിലയത്തിന് എതിരായ പ്രക്ഷോഭം തുടരുമെന്നും കൂടംകുളം സമരസമിതി നേതാവ് എസ് പി ഉദയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: