തിരുവനന്തപുരം: കന്യാകുമാരിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിരുവനന്തപുരത്തിന് മുകളിലേക്ക് നീങ്ങിയതോടെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമായി. ഇന്നലെ ഉച്ചക്ക് ശേഷം അതി ശക്തമായ മഴയാണ് തിരുവനന്തപുരത്തും മറ്റ് തെക്കന്‍ ജില്ലകളിലും ഉണ്ടായത്. കനത്ത മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്നു ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്കി. കന്യാകുമാരിയില്‍ ശ്രീലങ്കന്‍ കടലിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്നലെയോടെ തലസ്ഥാനത്തിനു മുകളിലെത്തിയതാണ് മഴ ശക്തമാവാന്‍ കാരണം.
ഈ ന്യൂനമര്‍ദം മധ്യകേരളത്തിലേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന വിവരം. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ അറബിക്കടലിലൂടെ മുന്നേറും. ഇതുകാരണം സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏഴു മുതല്‍ 13 സെന്‍ീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴ പെയ്തതോടെ തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. ചിലസ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കൃഷിനാശം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും വിനോദസഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് മുന്നറിയിപ്പു നല്കി. ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ വന്‍ മരങ്ങള്‍ക്കു കീഴില്‍ ജനങ്ങള്‍ കൂട്ടം കൂടി നില്ക്കുന്നതും വാഹനങ്ങള്‍ പാര്്ക്കു ചെയ്യന്നതും ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്ക് വിനോദയാത്ര പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ എല്ലാ ജില്ലാ കളക്ടര്‍മാരോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ദുരന്ത നിവാരണ അതോരിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെയും തിരുവനന്തപുരത്ത് ദുരന്ത നിവാരണ അതോരിറ്റിയുടെ അടിയന്തിര യോഗം ചേര്‍ന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പോലിസിനും ഫയര്‍ഫോഴ്സിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്കി.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേരുകയും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി. വില്ലേജ് ഓഫീസര്‍ മുതല്‍ മുകള്‍തട്ടിലുള്ള എല്ലാ ഉദ്യോഗസ്ഥരോടും ഏതു സാഹചര്യത്തേയും നേരിടാന്‍ സന്നദ്ധമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കെട്ടിടങ്ങളുടെ താക്കോല്‍ കൈവശം വാങ്ങി സൂക്ഷിക്കാനും ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയതായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് മഴയില്‍ 60 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായി. ഇന്നലെ മാത്രം 32 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. വീടുകള്‍ പൂര്‍ണമായി തകര്‍ന്ന് ഇതുവരെ 2.19 കോടി രൂപയുടെയും ഭാഗികമായി തകര്‍ന്ന് 4.09 കോടി രൂപയുടെയും നഷ്ടമുണ്ടായി.
കൊട്ടരക്കരയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. അഞ്ച് സെന്റിമീറ്റര്‍. നെയ്യാറ്റിന്‍കര-നാല് സെന്റിമീറ്റര്‍, തിരുവനന്തപുരം സിറ്റി, എയര്‍പോര്‍ട്ട്, പെരുംകടവിള, പുനലൂര്‍, തേന്മല, തളിപ്പറമ്പ്-മൂന്ന് സെന്റിമീറ്റര്‍, കുരുടാമണ്ണില്‍, വര്‍ക്കല, ആര്യങ്കാവ്- രണ്ട് സെന്റിമീറ്റര്‍, കണ്ണൂര്‍, കാഞ്ഞിരപ്പള്ളി, കോഴ, നെടുമങ്ങാട് എന്നിവിടങ്ങളില്‍ ഒരു സെന്റിമീറ്ററും മഴ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: