ഭാരത ജനത മേയ് പതിനാറിലേക്ക് കണ്ണും നട്ട് കാത്തിരിക്കുകയാണ്. ആരാകും ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുന്നത്?
ഇത് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പാണ്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 1249 പേര് കോടീശ്വരന്മാരായിരുന്നു. അവരില്‍ 300 ല്‍ പരം പേര് ലോക്സഭയിലെത്തി; പ്രതിദിനം 20 രൂപ കൊണ്ട് വിശപ്പടക്കാന്‍ വിധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളുടെ പ്രതിനിധികളായി! മാത്രമല്ല ഇങ്ങനെ ലോക്സഭയില്‍ എത്തുന്ന സമ്പന്നന്മാരുടെ സമ്പത്തിന്റെ വളര്‍ച്ച ഓരോ ഘട്ടത്തിലും വര്‍ധിക്കുകയും ചെയ്യുന്നു. ആവര്‍ത്തിച്ച് മത്സരിച്ച് ജയിക്കുന്ന 304 എംപിമാരും ആസ്തി 289 ശതമാനം വര്ധിച്ചിട്ടുമുണ്ടത്രെ.
സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ റോള്‍ വോട്ട് ചെയ്ത് ചൂണ്ടുവിരലില്‍ കറുപ്പടയാളം നേടുക എന്നതുമാത്രമാണ്. സ്ത്രീകളും ദരിദ്രരും തൊഴില്‍രഹിതരും അശരണരും അവരുടെ പരാധീനതകളില്‍ നിന്ന് വിമുക്തരാകുന്നില്ല. ഭരണഘടന സ്ത്രീയ്ക്കും പുരുഷനും തുല്യപദവിയും അവസരവും നല്‍കുന്നുണ്ടെങ്കിലും ഭരണസംവിധാനത്തില്‍ അവര്‍ക്ക് റോളില്ല. സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുപോലും പൊതുടോയ്ലറ്റുകള് ഇല്ല എന്ന വസ്തുത തന്നെ സ്ത്രീ എന്ന വോട്ട് ദാതാവിനോടുള്ള അവഗണന വ്യക്തമാക്കുന്നു.
സംഘടിത എന്ന വനിതാ മാസിക സ്ത്രീ സമത്വം, സ്വാതന്ത്ര്യം സുരക്ഷ മുതലായ ആറ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘വുമെണിഫെസ്റ്റോ’ മുന്നോട്ടു വയ്ക്കുന്നുണ്ട്. അസമത്വവും വിവേചനവും തടയാനോ നിയന്ത്രിക്കാനോ ഉള്ള അജണ്ട പാഠ്യപദ്ധതിയില്‍ വേണ്ടതാണ്. നിയമങ്ങള്‍ നിര്‍മിച്ചാല്‍ പോരാ, അവ നടപ്പാക്കുന്നതിനുള്ള ആര്‍ജവം കൂടി പുരുഷ ഭരണാധികാരികള്‍ (സ്ത്രീകള്‍ അധികാരത്തിലില്ലല്ലോ) അറിഞ്ഞിരിക്കേണ്ടതാണ്.
സ്ത്രീപീഡനം നിരന്തരം കൂടുമ്പോഴും പീഡിതരായ സ്ത്രീകളെ സമൂഹം കുറ്റപ്പെടുത്തുമ്പോഴും അവര്‍ക്ക് സാമ്പത്തിക സഹായമോ 24 മണിക്കൂറുകളും പ്രവര്‍ത്തിക്കുന്ന ക്രൈസിസ് സെന്ററുകളോ സേഫ് ഷെല്‍ട്ടറുകളോ ഇല്ല. പീഡനത്തിനിരയായി സമൂഹം ബഹിഷ്ക്കരിച്ച പറവൂര്‍ പെണ്‍കുട്ടി പറയുന്നു: “ഞാന്‍ പഠിക്കാന്‍ പറ്റാതെ തടവില്‍ കിടക്കുന്നു. എന്നെ നശിപ്പിച്ചവര്‍ ജാമ്യമെടുത്ത് സുഖിക്കുന്നു. എനിക്ക് പഠിക്കണം. പക്ഷേ എനിക്ക് ആരുമില്ല. പഠിക്കാനുള്ള ചെലവ് ആര് വഹിക്കും? എന്നെ അച്ഛനും അമ്മയുമാണ് പെണ്‍വാണിഭക്കാര്‍ക്ക് വിറ്റത്!” ഇത് ഒരു പറവൂര്‍ പെണ്‍കുട്ടിയുടെ മാത്രം കഥയല്ല. സൂര്യനെല്ലി പെണ്‍കുട്ടി ഇന്നും സൂര്യനെല്ലി പെണ്‍കുട്ടിയായി ജീവിതമില്ലാതെ ജീവിക്കുമ്പോള്‍ അവളെ പീഡിപ്പിച്ചവര്‍ രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്നു.
പീഡന ഇരകള്‍ക്ക് സേഫ് ഷെല്‍ട്ടറുകള്‍ ആവശ്യമാണ്. പറവൂര്‍ പെണ്‍കുട്ടി അവള് ഇപ്പോള്‍ കഴിയുന്ന, 40 പേര്‍ക്ക് താമസിക്കാന്‍ പറ്റിയ സ്ഥലത്ത് 120 പേര് താമസിക്കുന്നു എന്ന് പരാതിപ്പെടുന്നു. കേരളത്തില്‍ ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണം നടത്തിയ ശേഷം ആത്മഹത്യകള്‍ കുറഞ്ഞു. പക്ഷേ സ്ത്രീപീഡന ഇരകള്‍ വര്‍ധിക്കുമ്പോള്‍ അവര്‍ക്ക് മാനസിക ചികിത്സ നല്‍കാനോ, കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പഠിക്കാനുള്ള അവസരം നല്‍കാനോ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. പീഡന ഇരകളുടെ വോട്ടിനുവേണ്ടി ഇവര്‍ യാചിച്ചേക്കാം. പക്ഷേ അവരുടെ മനുഷ്യാവകാശങ്ങള്‍ അവഗണിക്കപ്പെടുന്നു.
കുട്ടികളുടെ ലൈംഗിക ചൂഷണമാണ് മറ്റൊരു വിഷയം. വീട്ടിലും സ്കൂളിലും പള്ളിയിലും വഴിയിലും എല്ലാം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിംഗ് സെന്ററുകള്‍ സജീവമാകണം. സ്വന്തം വീട്ടില്‍നിന്നുപോലും ശാന്തി ലഭിക്കാത്തവരെ നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയല്ലേ? ബലാത്സംഗത്തിനിരയായവര്‍ക്ക് ധനസഹായവും നിയമസഹായവും മറ്റു സുരക്ഷാ നടപടികളും മാത്രമല്ല, പ്രതിദിനം പെരുകുന്ന പീഡന കേസുകള്‍ പരിഗണിക്കാന്‍ കുടുംബ കോടതിപോലെ സ്ത്രീപീഡന വിരുദ്ധ കോടതികളും സ്ഥാപിക്കേണ്ടതല്ലെ?
ഇന്ന് തെരഞ്ഞെടുപ്പില്‍ പലരും ജയിക്കുന്നത് പണം ചെലവാക്കാന്‍ ശേഷിയുള്ളവരാണ്. ‘വോട്ടിന് നോട്ട്’ എന്നത് അപ്രത്യക്ഷമായിയെന്ന് വിശ്വസിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. സ്ഥാനാര്‍ത്ഥികള്‍ കോര്‍പ്പറേറ്റുകളുടെ സഹായം സ്വീകരിക്കുകയും അധികാരത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെപ്പോലെ കോര്‍പ്പറേറ്റ് പ്രീണനം നടത്തുകയും ചെയ്യുന്നു.
സ്ത്രീകള്‍ കൂടുതല്‍ രാഷ്ട്രീയരംഗത്തുവരികയാണെങ്കില് ഈ രീതിക്ക് മാറ്റമുണ്ടാവുമെന്നു പ്രതീക്ഷിക്കുമ്പോഴും നീരാ റാഡിയയെപ്പോലുള്ളവരും 2 ജി സ്പെക്ട്രം അഴിമതിയില്‍പ്പെട്ട കനിമൊഴിയെ പോലുളളവരും ഉണ്ടെന്ന വസ്തുത തിരസ്ക്കരിക്കുന്നില്ല. പക്ഷേ തുല്യ അവസരം കൊടുക്കാതിരിക്കാന്‍ ഇത് കാരണമാകരുത്.
പോലീസ് സേനയിലും പ്രോസിക്യൂട്ടര്‍ നിയമനങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക മാത്രമല്ല, ശിക്ഷാ നടപടികളില്‍ ലിംഗവ്യത്യാസങ്ങള്‍ ഉള്ക്കൊള്ളേണ്ടതുണ്ടെങ്കില് അതിനായി നിയമഭേദഗതി കൊണ്ടുവരികയും വേണം.
ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 50 കൊല്ലമായി ആവര്‍ത്തിക്കുന്ന വാഗ്ദാനങ്ങള്‍ തന്നെ ആവര്‍ത്തിക്കപ്പെടുന്നു. സ്ത്രീസംവരണ ബില്‍ ഇന്നും നിയമമായിട്ടില്ല. അതിനെപ്പറ്റി ഒരു വാഗ്ദാനവും കേട്ടില്ല. സ്ത്രീപീഡന പ്രതികളെ ഒരിക്കലും വിജയിപ്പിക്കാതിരിക്കാന്‍ വോട്ടര്‍മാരില്‍ ഭൂരിപക്ഷമായ സ്ത്രീകള്‍തന്നെയാണ് ശ്രദ്ധിക്കേണ്ടത്. പക്ഷെ വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിലും ഇന്നും ഭര്‍ത്താവ് പറയുന്നവര്‍ക്ക് വോട്ട് ചെയ്യുന്ന അനുസരണശീലയായി സ്ത്രീകള്‍ തുടരുന്നു. സ്ത്രീകള്‍ക്കും മറ്റ് ദുര്‍ബലവിഭാഗങ്ങള്‍ക്കും എതിരെയുള്ള അക്രമങ്ങളെ തടയുന്ന നിയമങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം ‘വുമണിഫെസ്റ്റോ’ ഉയര്‍ത്തണം. തൊഴില്‍കൂലി സമത്വവും വേണം.
ഇന്ന് വളരെയധികം ഉദ്യോഗസ്ഥകളായ അമ്മമാര്‍ കുട്ടികളെ ക്രഷില്‍ ഏല്‍പ്പിക്കാന്‍ സാധിക്കാതെ ജോലിയില്‍നിന്നും വിരമിക്കുന്നു. അമേരിക്കയില്‍ വലിയ ഓഫീസുകളിലും ഓഫീസുകളോടനുബന്ധിച്ചും ക്രഷുകള്‍ ഉള്ളതിനാല്‍ അമ്മമാര്‍ക്ക് ജോലിയും ശിശുപാലനവും ഉറപ്പുവരുത്താന്‍ സാധിക്കുന്നു. സ്ത്രീകള്‍ മാനുഷിക വിഭവങ്ങളാണ്. അവരെ സാമ്പത്തിക ഉല്‍പാദനമേഖലയില്‍നിന്നും ഒഴിവാക്കുന്നത് ബുദ്ധിശൂന്യതയാണ്. ഈ വിവേചനം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും വുമണിഫെസ്റ്റോ ആവശ്യപ്പെടണം.
നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് മനു പറയാന്‍ കാരണം ജീവിതത്തിന്റെ ഓരോ ഘട്ടത്തില്‍ സ്ത്രീകളെ പിതാവ്, പുത്രന്, ഭര്‍ത്താവ് എന്നിവര്‍ സംരക്ഷിക്കേണ്ടതുണ്ട് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷെ ഇന്ന് പിതാവ് പുത്രിയെ ബലാല്‍സംഗം ചെയ്യും. ഭര്‍ത്താവ് ഭാര്യയെ ഗാര്ഹികപീഡനത്തിനിരയാക്കും. പുത്രന് അമ്മയെ അമ്പലനടയിലോ റെയില്‍വേസ്റ്റേഷനുകളിലോ ഉപേക്ഷിക്കും. ഉറമ്പരിച്ചും പുഴുവരിച്ചും മരിക്കുന്ന സ്ത്രീകള്‍ വര്‍ധിക്കുകയാണ്. 84 വയസായാലും അവള് ബലാല്‍സംഗത്തിനും ഇരയാകുന്നു. സ്ത്രീത്വം എന്നത് ചൂഷണവസ്തുവാണ്. സംരക്ഷിക്കപ്പെടേണ്ട, ബഹുമാനിക്കപ്പെടേണ്ട വസ്തുവാണെന്ന് സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വയസായ സ്ത്രീകള്‍ക്ക് വാര്ധക്യപെന്ഷനും വയോജന ഭവനവും ഇന്ന് കേരളത്തിലെങ്കിലും അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു.
ഇങ്ങനെ ഒരു വുമണിഫെസ്റ്റോ തയ്യാറാക്കാന്‍ അഭ്യസ്തവിദ്യരായ കേരള സ്ത്രീകള്‍ പോലും ചിന്തിക്കുന്നില്ല. പുരുഷന് വരച്ച വരയില്‍ മാത്രം സഞ്ചരിക്കുമ്പോള്‍ തങ്ങള്‍ സ്ത്രീകളോ ഭാര്യമാരോ അമ്മമാരോ മാത്രമല്ല, വോട്ടവകാശമുള്ള, മറ്റവകാശങ്ങളുള്ള മനുഷ്യജീവികളാണെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നില്ല. വിദ്യാഭ്യാസം വിവേകമോ അപഗ്രഥനശേഷിയോ തരുന്നില്ല. ബുദ്ധിശക്തിയെന്നത് പഠിച്ച് മാര്‍ക്കും ജോലിയും മാത്രം വാങ്ങുവാനുള്ളതല്ല. കാര്യങ്ങളെ വിവേചനബുദ്ധിയോടെ മനസിലാക്കാന്‍കൂടി സ്ത്രീകള്‍ ശ്രമിക്കണം.
മറ്റൊരു പ്രധാന വസ്തുത സ്ത്രീകള്‍ പൊതുവെ രാഷ്ട്രീയത്തില്‍ നിരക്ഷരരാണ് എന്നതാണ്. തങ്ങള്‍ ജനസംഖ്യയുടെ പകുതിഭാഗമാകുമ്പോള് എന്തുകൊണ്ട് ഭരണത്തില്‍ ഇടം കിട്ടുന്നില്ല എന്ന് ചിന്തിക്കുന്ന സ്ത്രീകള്‍ വിരളമാണ്. സ്ത്രീസംവരണം പഞ്ചായത്തുതലത്തില്‍ 50 ശതമാനം നടപ്പാക്കിയിട്ടും സ്ത്രീകള്‍ അത് ഉപയോഗിക്കാനുള്ള ആര്‍ജവം നേടിയിട്ടില്ല.
ഇത് തെരഞ്ഞെടുപ്പ് ചിന്തകള്‍ മാത്രമാണ്. പക്ഷെ ഒരു വനിതാ രാഷ്ട്രീയനേതാവും ഇതിനെപ്പറ്റി സംസാരിക്കാന്‍ മുന്നോട്ടുവരുന്നില്ല. മദ്യത്തിനെതിരെ ബിന്ദുകൃഷ്ണ പ്രതികരിച്ചു. ഷാനിമോള്‍ ഉസ്മാന്റെ കെപിസിസി പ്രസിഡന്റിനോടുള്ള പ്രതികരണം കേരളം കണ്ടുകൊണ്ടിരിക്കുന്നു. “ഞ്ഞാന്‍ എല്ലാം പറഞ്ഞാല്‍ കേരളം ഞെട്ടും!” എന്ന് പറയുന്ന സരിതാനായര്‍ രാഷ്ട്രീയ നേതൃത്വത്തെ വിറകൊള്ളിക്കുന്നു.
കേരളത്തില്‍ അനേകം സ്ത്രീസംഘടനകളുണ്ട്. രാഷ്ട്രീയ, വനിതാ സംഘടനകളുണ്ട്. പക്ഷെ വികസനം വാഗ്ദാനം ചെയ്യുന്നവര്‍ സ്ത്രീസുരക്ഷാ വികസനം കൂടി അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരു നേതാവും പറഞ്ഞുകേട്ടില്ല. അല്ലെങ്കിലും നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീസാന്നിധ്യം നാമമാത്രമാകുമ്പോള്‍, സ്ത്രീകളുടെ പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍, ആവശ്യങ്ങള്‍ മുതലായവ വാഗ്ദാനങ്ങളിലെങ്കിലും ഉള്‍പ്പെടുത്താന്‍ വനിതാനേതാക്കളും സമ്മര്‍ദ്ദം ചെലുത്തുന്നില്ല. സ്ത്രീകള്‍ എന്നും വോട്ടുബാങ്കായി, ചൂണ്ടുവിരലിലെ കറുത്ത അടയാളം മായ്ക്കാന്‍ ക്യൂട്ടെക്സ് റിമൂവര്‍ തേടി നടക്കും; ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും!
ലീലാ മേനോന്
ലാമശഹ: ഹലലഹമാലിീി2001@്യമവീീ.രീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: