കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന സുപ്രീംകോടതി വിധി പിന്നോക്ക,ദരിദ്ര വിഭാഗങ്ങളെ ആശങ്കയിലാഴ്ത്തി. ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സംവരണം ഇതോടെ ഇല്ലാതാകുകയാണ്. സുപ്രീംകോടതി വിധി ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുക കേരളത്തിലാകും.
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളുമുള്‍പ്പെടെ 75 ശതമാനത്തിലധികം സ്ഥാപനങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. ക്രിസ്ത്യന്‍ സഭകളും എംഇഎസുമാണ് ഇവ നിയന്ത്രിക്കുന്നത്. സുപ്രീംകോടതിവിധിയോടെ പ്രൈമറി സ്കൂളുകള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ഇത്തരം സ്ഥാപനങ്ങളില്‍ ദരിദ്ര-പിന്നോക്ക ഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മുസ്ലിം മതവിഭാഗങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ കുറവായതിനാല്‍ കേരളത്തിലെയത്ര പ്രത്യാഘാതം ഇവിടങ്ങളിലുണ്ടാകില്ല.
ഇവിടെ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്കൂള്‍-ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 80 ശതമാനവും ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളുടേതാണ്. സംസ്ഥാനത്തെ 12310 ഹൈസ്കൂളുകളില്‍ 7305 എണ്ണവും ന്യൂനപക്ഷ മാനേജുമെന്റുകള്‍ നടത്തുന്നവയാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളുടെ കാര്യത്തിലും മെഡിക്കല്‍-എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിലെ ഈ പ്രത്യേക സാഹചര്യം സുപ്രീംകോടതിയുടെ മുന്നിലെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.
ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇനി ആശ്രയിക്കാവുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലവാരമാകട്ടെ പരിതാപകരവും.
എന്‍എസ്എസും എസ്എന്‍ഡിപിയും പോലുളള സാമുദായിക സംഘടനകള്‍ വിദ്യാലയങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്. സുപ്രീംകോടതി വിധി നടപ്പിലായാല്‍ സംസ്ഥാനത്ത് കടുത്ത സാമൂഹ്യ അസന്തുലിതാവസ്ഥയും മതവിദ്വേഷവും സൃഷ്ടിക്കപ്പെടും. ഈ സാഹചര്യത്തില്‍ കേരളത്തിലെ 80 ശതമാനം ക്രിസ്ത്യന്‍-മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ന്യൂനപക്ഷ പദവിയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എല്ലാവര്ക്കും പഠിക്കാനുളള അവകാശം എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തഃസത്ത. ഇതിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ വിധിയെന്ന ആശങ്കയാണ് ഹിന്ദു സംഘടനകള്‍ക്കുള്ളത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ’25’ ശതമാനം സംവരണം നല്‍കണം എന്നാണ് 2012 ല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമായിരുന്നു. 60,000 രൂപ വരെ വാര്‍ഷിക വരുമാനമുളള വീടുകളിലെ കുട്ടികള്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നു. പുതിയ വിധിയോടെ ഇതില്ലാതാകുകയാണ്. സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും നല്കുന്ന എയ്ഡഡ് വിദ്യാലയങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുന്നത് നിര്‍ത്തലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വീഴ്ച വരുത്തിയതാകാം വിധി എതിരാവാന്‍ കാരണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ടി. എസ് നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: