കോഴിക്കോട്: പാക്ചാരന്‍ മുഹമ്മദ് ഫഹദുമായി അടുത്തബന്ധമുള്ള ഭരണകക്ഷി യുവജനസംഘടനയുടെ നേതാവ് ആരാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാറാട് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘതത്തിന്റെ മുന്‍ തലവന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഭീകരനുമായി അടുത്ത ബന്ധംപുലര്‍ത്തിയ യുവനേതാവിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് അന്വേഷണസംഘത്തലവന്റെ സുപ്രധാനമായ വെളിപ്പെടുത്തല്‍. ഈ യുവനേതാവ് ആരാണെന്നും അന്വേഷണം മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെങ്കില്‍ അതെന്തിനായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ നേതാവിന് കോണ്‍ഗ്രസില്‍ സ്ഥാനക്കയറ്റവും ലഭിച്ചിരിക്കുകയാണ്. കെപിസിസിയുടെ അധ്യക്ഷന്‍ എന്ന നിലക്ക് വി.എം. സുധീരന്റെ അഭിപ്രായം ഇക്കാര്യത്തില്‍ കേരള ജനതയോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ബാഹ്യബന്ധം, സാമ്പത്തിക സ്രോതസ്സ്, ഭീകരവാദ ബന്ധം എന്നിവ അന്വേഷിക്കാതിരിക്കാന്‍ കാരണം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലായതുകൊണ്ടാണ്. ഒരു ഭാഗത്ത് സിബിഐ അന്വേഷണം നടത്തണമെന്ന് പറയുകയും മറുഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം അട്ടിമറിക്കുകയുമാണ് കോണ്‍ഗ്രസും ലീഗും ചെയ്തുകൊണ്ടിരിക്കുന്നത്. സിബിഐ അന്വേഷണ ആവശ്യം അട്ടിമറിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന വെളിപ്പെടുത്തലും ഏറെ ഞെട്ടിക്കുന്നതാണ്.
സുപ്രധാനഘട്ടത്തിലാണ് അന്വേഷണസംഘത്തിന്റെ തലവനെ തല്‍സ്ഥാനത്ത് നിന്ന് അകാരണമായി മാറ്റുന്നത്. ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അവസ്ഥയെന്തെന്ന് വ്യക്തമാക്കേണ്ട ചുമതല ആഭ്യന്തരമന്ത്രിക്കുണ്ട്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ നടത്തുന്ന ഹീന ശ്രമങ്ങള്‍ മൂലം ഒരു വിഭാഗം ജനതയ്ക്ക് നീതിനിഷേധിക്കപ്പെടുകയാണ്.
കുറ്റവാളികളെ സംരക്ഷിക്കുന്ന അപകടകരമായ നയം സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണം. ഇതിന് തയ്യാറാവുന്നില്ലെങ്കില്‍ രാഷ്ട്രീയപരമായും നിയമപരമായും ബിജെപി ഇക്കാര്യത്തെ നേരിടും- അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: