തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തെ വിവാദങ്ങളില്‍ നിലനിര്‍ത്തി ഹിന്ദുസമൂഹത്തെ അവഹേളിക്കുന്നതിന് പിന്നില്‍ ദേവസ്വം ഭരണസമിതിയുടെ രഹസ്യ അജണ്ടയാണെന്ന് സൂചന. സംസ്ഥാനത്തെ ക്ഷേത്രങ്ങളെല്ലാം വിവാദകേന്ദ്രങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ തലത്തിലും ദേവസ്വം ബോര്‍ഡ് തലത്തിലും നടക്കുന്നത്. അടുത്തകാലത്തായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഭക്തജനങ്ങളെ ഏറെ വേദനിപ്പിക്കുന്നതാണ്. ഈ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷമുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഭരണസമിതിയുടെ വീഴ്ചകള്‍ കൊണ്ട് ഉണ്ടായിട്ടുള്ളതാണ്.
ഇലത്താളകലാകാരനായ കല്ലൂര്‍ ബാബുവിന് ഉത്സവത്തോടനുബന്ധിച്ചുള്ള വാദ്യമേളത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക് കല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇത് ഹിന്ദുസമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്ന നടപടിയായിരുന്നു. ഉയര്‍ന്ന് വരുന്ന ഹിന്ദു മുന്നേറ്റത്തെ തകര്‍ക്കുവാന്‍ ലക്ഷ്യം വച്ചുള്ള ഒരു വിവാദമായിരുന്നു ഇത്. ഹിന്ദുസമൂഹത്തില്‍ ഇപ്പോഴും ഉച്ചനീചത്വം നിലനില്‍ക്കുന്നുണ്ടെന്ന് വരുത്തി തീര്‍ത്തശേഷം പ്രശ്നപരിഹാരത്തിന് പോലും ശ്രമിക്കാതെ കൈകഴുകുകയാണ് ദേവസ്വം ഭരണസമിതി ചെയ്തത്.
കഴിഞ്ഞ ഉത്സവവേളയില്‍ ഉത്സവബലി ദര്‍ശനസമയത്ത് വേണ്ടപ്പെട്ടവരെ നാലമ്പലത്തിനകത്ത് കയറ്റുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പേരില്‍ ഭരണസമിതി അംഗവും ക്ഷേത്രജീവനക്കാരനും തമ്മില്‍ അടിയുണ്ടാക്കിയത് ഏറെ നാണക്കേടുണ്ടാക്കിയസംഭവമാണ്. കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകളില്‍പ്പെട്ട ഇവര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വേദനിച്ചത് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്കാണ്. ചരിത്രത്തിലാദ്യമായി ആചാരവിരുദ്ധ നാലമ്പലത്തിനുള്ളില്‍ അരങ്ങേറിയ ഈ സംഘട്ടനം ക്ഷേത്രവിശ്വാസികള്ക്ക്ഒരിക്കലും അംഗീകരിക്കുവാന്‍ പറ്റുന്നതായിരുന്നില്ല. ഇതിന്റെ പേരില്‍ ക്ഷേത്രജീവനക്കാനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഭരണസമിതി അംഗത്തിനെതിരെ നടപടിയെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോഴാകട്ടെ വൃദ്ധയായ അമ്മക്കൊപ്പെം തൊഴാന്‍ എത്തിയ ഭിന്നശേഷിയുള്ള മകനെ മര്‍ദ്ദിച്ചസംഭവം ഏറെ വേദനയോടയാണ് ഭക്തജനങ്ങള്‍ കാണുന്നത്. ഭക്തജനങ്ങള്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കേണ്ട ദേവസ്വം ഭരണസമിതി ഗുണ്ടകളെ പോലെ പെരുമാറുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ഫെബ്രുവരി 23ന് നടന്ന സംഭവം ചാനലുകളിലൂടെ ലോകം കണ്ടതോടെയാണ് നടപടിയെടുക്കുവാന്‍ ദേവസ്വം തയ്യറായിരിക്കുന്നത്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: